SignIn
Kerala Kaumudi Online
Wednesday, 18 February 2026 3.41 PM IST

'ഒ.ജി പ്ലാന്റ് ഫയൽ" വിഷഭൂമിയിലെ കഥകൾ

Increase Font Size Decrease Font Size Print Page
fact-og

കളമശേരി: ഇടയ്ക്കിടെ പൊട്ടിത്തെറിച്ച് ഏലൂർ നിവാസികളുടെ ഉറക്കം കെടുത്തിയ ഉദ്യോഗമണ്ഡൽ ഫാക്ടിലെ 'ഒ.ജി പ്ലാന്റ് " എന്ന ഓയിൽ ഗ്യാസിഫിക്കേഷൻ പ്ളാന്റ് വിസ്മൃതിയിലായെങ്കിലും ഒളിമങ്ങാത്ത ഓർമ്മകൾ പങ്കുവെയ്ക്കാൻ പ്ലാന്റിൽ വിയർപ്പൊഴുക്കിയവർ കളമശേരിയിൽ ഒത്തുകൂടി. മൂന്നു ഷിഫ്റ്റുകളിലായി ജോലി ചെയ്തിരുന്ന ഇരുന്നൂറോളം തൊഴിലാളികളിൽ നൂറിലേറെ പേർ ഓർമ്മയായി. 38 പേർ സംഗമത്തിനെത്തി.

മൂന്നര പതിറ്റാണ്ട് മുമ്പ് ഉഗ്രശബ്ദത്തോടെ ഒ.ജി പ്ളാന്റ് ഇടയ്ക്കിടെ പൊട്ടിത്തെറിക്കുമ്പോൾ പരിഭ്രാന്തിയോടെ ഫാക്ട് കവലയിൽ ജനങ്ങൾ തിങ്ങിക്കൂടുമായിരുന്നു. 1971ലെ സ്ഫോടനത്തിൽ ജീവൻ ബലിയർപ്പിച്ചവരാണ് പ്രഭാകരനും നാരായണൻ കുട്ടിയും മുരളി മേനോനും. പിന്നീടുണ്ടായ സ്ഫോടനത്തിൽ ഗുരുതരമായി പരിക്കേറ്റ് രക്ഷപ്പെട്ട മാധവൻ പിള്ള അടുത്ത കാലത്താണ് മരിച്ചത്.

32 വർഷങ്ങൾക്കു ശേഷമാണ് നാഗർകോവിൽ മുതൽ നിലമ്പൂരിൽ വരെയുള്ള ഒ.ജി പ്ലാന്റുകാർ ഒരുമിച്ച് കൂടിയത്.

ശാന്തിഗിരി ആശ്രമത്തിലെ ഗുരുരത്നം ജ്ഞാന തപസ്വിയുടെ പിതാവ് മണിയൻ ഒ.ജി പ്ലാന്റിലായിരുന്നു. അടിയന്തരാവസ്ഥ പോരാളിയും ട്രേഡ് യൂണിയൻ നേതാവുമായിരുന്ന മാത്യു മുരിക്കൻ, സാബു ജോസഫ്, ജോണി ജോർജ്, ഒ.പി. പോളി, വിപിൻ തുടങ്ങിയവർ മുൻകൈയെടുത്താണ് കൂട്ടായ്മ ഒരുക്കിയത്. മുൻ എം.പിയും ജി.സി.ഡി.എ ചെയർമാനുമായ കെ. ചന്ദ്രൻ പിള്ളയും സംഗീത നാടക അക്കാഡമി മുൻ വൈസ് ചെയർമാനും നാടകപ്രവർത്തകനുമായ ടി.എം. ഏബ്രഹാമും ഒ.ജിയിൽ ജോലിചെയ്തിട്ടുണ്ട് .

ഒ.ജി പ്ലാന്റ്

ഇംഗ്ളണ്ടിലെ ഡേവി പവർ ഗ്യാസ് കോർപറേഷനാണ് പ്ലാന്റ് സ്ഥാപിച്ചത്. 1961 ൽ പ്രവർത്തനം തുടങ്ങി 1993 ൽ പുതിയ ടെക്നോളജിക്ക്‌ വേണ്ടി വഴി മാറി. 80 ടൺ അമോണിയയിൽ നിന്ന് ഹൈഡ്രജനും നൈട്രജനും വേർതിരിച്ചെടുക്കാനാണ് 1961ൽ ആദ്യ പ്ലാന്റ് സ്ഥാപിച്ചത്. 1965ൽ 140 ടൺ അമോണിയയ്ക്ക് വേണ്ടി രണ്ടാമത്തെ പ്ലാന്റും സ്ഥാപിച്ചു. അമോണിയം സൾഫേറ്റ് നിർമ്മിക്കുന്നതിന് ഹൈഡ്രജനും നൈട്രജനും വേണം.

പ്ലാന്റും വിശ്വാസവും

ഫാക്ടിന്റെ വികസനത്തിനുവേണ്ടി പ്രദേശവാസികളെ കുടിയൊഴിപ്പിച്ച കൂട്ടത്തിൽ പൊളിച്ചു മാറ്റിയ ശിവക്ഷേത്രം സ്ഥിതി ചെയ്തിരുന്നിടത്താണ് ഒ.ജി പ്ലാന്റ് നിർമ്മിച്ചത്. പൊട്ടിത്തെറിയും തീപിടിത്തവും അപകട മരണങ്ങളും തുടർച്ചയായതോടെ ഇലഞ്ഞിക്കൽ ദേവി ക്ഷേത്രത്തിന് സമീപം ഇപ്പോഴത്തെ കണ്ടെയ്‌നർ റോഡിനരികിൽ പുതിയ ക്ഷേത്രവും അമ്പലക്കുളവും പണി കഴിപ്പിച്ച് മഹാദേവനെ പ്രതിഷ്ഠിച്ചു. എല്ലാ സൗകര്യങ്ങളും ഫാക്ട് ഒരുക്കി കൊടുത്തു.

TAGS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY