
ഇരിട്ടി :കേളകംപൊയ്യമലയിൽ കർഷകന്റെ ആട്ടിൻകുട്ടിയെ കൊന്നത് നായയാണെന്ന് തെളിയിച്ച് വനംവകുപ്പ് സ്ഥാപിച്ച ക്യാമറ ദൃശ്യങ്ങൾ.കാരക്കാട്ട് ജോസഫിന്റെ ആട്ടിൻകുട്ടിയെ കടിച്ചുകൊന്നത് നായയാണെന്ന് ക്യാമറ ദൃശ്യങ്ങളിൽ നിന്നാണ് വ്യക്തമായത്.
കഴിഞ്ഞ ദിവസമാണ് ജോസഫിന്റെ ആട്ടിൻകുട്ടിയെ കാണാതായത്. ആടിനെ പിടിച്ചത് പുലിയാണെന്നും അടിയന്തര നടപടി വേണമെന്നും ആവശ്യപ്പെട്ട് ജനപ്രതിനിധികളും നാട്ടുകാരും വനംവകുപ്പ് ഉദ്യോഗസ്ഥരെ തടഞ്ഞുവച്ച് പ്രതിഷേധിച്ചിരുന്നു. കടിച്ച രീതിയും കാൽപ്പാടുകളും പരിശോധിച്ച വനംവകുപ്പ് ഉദ്യോഗസ്ഥർ ഇതിന് പിന്നിൽ പുലിയല്ലെന്നും നായയോ ചെന്നായയോ ആകാമെന്നുമുള്ള നിഗമനത്തിലാണെത്തിയത്. എന്നാൽ ഇത് അംഗീകരിക്കാൻ തയ്യാറാകാതിരുന്ന ഒരു വിഭാഗമാളുകൾ വനംവകുപ്പിനെതിരെ പ്രതിഷേധം ശക്തമാക്കിയിരുന്നു. ജനങ്ങളുടെ ആശങ്കയകറ്റുന്നതിനായി വ്യാഴാഴ്ച രാത്രി ആട്ടിൻകുട്ടിയുടെ ജഡം കിടന്നതിന് സമീപം രണ്ട് ക്യാമറ ട്രാപ്പുകൾ വനം വകുപ്പ് സ്ഥാപിച്ചിരുന്നു. ഈ ക്യാമറകളിലാണ് ആട്ടിൻകുട്ടിയെ കടിച്ചുകൊണ്ടുപോകുന്ന നായയുടെ ദൃശ്യം പതിഞ്ഞത്. ഇതോടെ തങ്ങളുടെ നിഗമനം ശരിയായിരുന്നുവെന്നാണ് വനംവകുപ്പ് വ്യക്തമാക്കുന്നത്
കാൽപ്പാടുകളും ഇരയുടെ വലുപ്പവും ആക്രമണരീതിയും പരിശോധിച്ചാണ് വന്യജീവിയാണോ പ്രദേശത്ത് ഇറങ്ങി വളർത്തുമൃഗത്തെ പിടിച്ചതെന്ന നിഗമനത്തിൽ വനംവകുപ്പുദ്യോഗസ്ഥർ എത്തിയത്.
ജനങ്ങളുടെ സുരക്ഷയ്ക്കായി രാജ്യത്തിന്റെ പാരിസ്ഥിതിക സുരക്ഷ ഉറപ്പാക്കാൻ വനംവകുപ്പ് പ്രതിജ്ഞാബദ്ധമാണ്.ഊഹാപോഹങ്ങളുടെ പേരിൽ അശാസ്ത്രീയമായ നിഗമനങ്ങളിലേക്ക് എത്താതിരിക്കാനും തെറ്റിദ്ധരിക്കപ്പെടാതിരിക്കാനും പൊതുസമൂഹം ജാഗ്രത പുലർത്തണം- കണ്ണൂർ ഡി.എഫ്.ഒ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |