പൊന്ന്യം: ധീര യോദ്ധാക്കളുടേയും വീരാംഗനമാരുടേയും പടനിലമായി മാറിയ പൊന്ന്യത്തങ്കത്തിന്റെ മൂന്നാം നാളിൽ ഏഴരക്കണ്ടം ജനസാഗരമായി. വൈകുന്നേരത്തോടെ എല്ലാ വഴികളും പൊന്ന്യംവയലിലേക്കൊഴുകുകയായിരുന്നു.
ഗുരുകുലം കളരിയിലെ സഹൽ, അജ്മൽ ,വിഷ്ണു, അബ്ദുൾ ഗഫൂർ, ആരാധ്യ , അഭിമന്യു എന്നിവരുടെ വാൾപ്പയറ്റും ആദിഷ്, അലൻ എന്നിവരുടെ കുന്തപ്പയറ്റും അനിതരസാധാരണമായ മെയ് വഴക്കവും സൂക്ഷ്മതയും പ്രകടമാക്കി. ശരീരവും മനസ്സും ഒന്നിക്കുന്ന യുദ്ധമുറ ശാരീരികശേഷിയും മനക്കരുത്തും പ്രകടമാക്കുന്നതായി.
ചൂരക്കൊടി കളരിഗുരിക്കൾ കുഞ്ഞിമ്മൂസയും ശിഷ്യരും ഒരേ സമയം തെക്കൻ വടക്കൻ തുളുനാടൻ മുറകൾ പ്രയോഗിച്ചു.
കളരിയിലെ ജ്വലിക്കുന്ന താരങ്ങളായ വിദേശത്തുനിന്നും കളരിയങ്കത്തിൽ പങ്കെടുക്കാൻ വേണ്ടി മാത്രമെത്തിയ നിതിൻരാജും നികേഷും അടിപതറാത്ത ചുവടുകളുമായി വാളും പരിചയുമായി ആക്രമണവും പ്രത്യാക്രമണവും നടത്തിയപ്പോൾ , അത് തീപ്പാറും പോരാട്ടമായി.
പെൺകരുത്തിന്റെ ആൾരൂപമായി അങ്കത്തട്ട് നിറഞ്ഞ ആര്യ, വൈഗ എന്നിവർ മെയ്‌പയറ്റിലും, വടി പയറ്റിലും തീയായി മാറിയ അപൂർവ്വ ദൃശ്യനിമിഷങ്ങൾ കാഴ്ചവെച്ചു. ദമ്പതികളായ ദിഗേജഷ്, സുരഭി എന്നിവർ അവതരിപ്പിച്ച കെട്ടുകാരി കഠിനമായ പരിശീലനത്തിൽ ധൈര്യം തെല്ലുംചോർന്ന് പോകാതെ അവതരിപ്പിച്ചത് കാണികൾ ശ്വാസമടക്കിയാണ് കണ്ടുനിന്നത്. മറപിടിച്ച കുന്തപ്രയോഗത്തിൽ ശാരീരികശേഷിയും അടിപതറാത്ത ചുവടുകളുമായി അളകനന്ദയും റോണയും കരുത്തിന്റെ ആക്രമണത്തിന്റെ അപൂർവ്വ ദൃശ്യ നിമിഷങ്ങൾ ഏഴരക്കണ്ടത്തിൽ ആവേശം വിതറി.
ഡോ: ജുനൈദ്, അഭിനവ് എന്നിവർ അടവ് പിഴയ്ക്കാത്ത ചുവടുകളുമായി കണ്ണിനേക്കാൾ വേഗവും, വാളിനേക്കാൾ അപകടകരവുമായ, മിന്നൽ വേഗത്തിൽ പായുന്ന ഉറുമി വീശൽ നിലയ്ക്കാതെ നടത്തിയപ്പോൾ, അക്ഷരാർത്ഥത്തിൽ പൊടിപൂരമായി മാറിയ അങ്കത്തട്ട് ഒതേനന്റേയും കതിരൂർ ഗുരിക്കളുടേയും പോരാട്ടവീര്യത്തെ ഓർമ്മിപ്പിച്ചു.
സാംസ്‌ക്കാരിക സദസ്സ് ടി.വി. രാജേഷ് ഉദ്ഘാടനം ചെയ്തു. എ.കെ. ശോഭ അദ്ധ്യക്ഷത വഹിച്ചു. ദീപക് ധർമ്മടം, മുഹമ്മദ് അഫ്സൽ, അഡ്വ. നിഷാദ് തുടങ്ങിയവർ സംസാരിച്ചു. പൊന്ന്യംചന്ദ്രൻ സ്വാഗതവും എം. ഷീബ നന്ദിയും പറഞ്ഞു.
ഗുരുകുലം കളരി, ചൂരക്കൊടി കളരി, ജയകേരള കളരി, പയ്യമ്പള്ളി കളരി സംഘം എന്നിവയുടെ മാസ്മരിക കളരിയങ്കം നടന്നു. അലാമിക്കളി, യോഗ നൃത്തം, നാടൻ പാട്ട് എന്നിവയും മണിപ്പൂരി താൻ ജിയോ യനബ നൃത്ത പരിപാടികളും അരങ്ങേറി. തുടർന്ന് നരേഷ് അയ്യരുടെ ലൈവ് ഷോയും അരങ്ങേറി.
ഇന്ന് വൈകുന്നേരം 6ന് വിവിധ കളരി സംഘങ്ങളുടെ കളരിപ്പയറ്റും നാടോടി നൃത്ത പരിപാടികളും. സച്ചിൻ വാര്യർ ആൻഡ് ലിബിൻ സ്‌കറിയ ടീമിന്റെ ലൈവ് ഷോയുമുണ്ടാകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |