
ന്യൂഡല്‍ഹി: വായുമലിനീകരണ തോത് അതിരൂക്ഷമായ രാജ്യതലസ്ഥാനത്ത് വാഹനങ്ങളുടെ കാര്യത്തില്‍ കടുത്ത നടപടയിലേക്ക് കടക്കാന്‍ സര്‍ക്കാര്‍. പത്ത് വര്‍ഷം പഴക്കമുള്ള ഡീസല്‍ വാഹനങ്ങള്‍ 15 വര്‍ഷം പഴക്കമുള്ള പെട്രോള്‍ വാഹനങ്ങള്‍ എന്നിവ നിരത്തിലിറങ്ങിയാല്‍ അവ പിടികൂടി പൊളിച്ച് കളയാനാണ് തീരുമാനം. നിര്‍ദേശിച്ചിരിക്കുന്ന കാലാവധിയില്‍ കൂടുതല്‍ പഴക്കമുള്ള വാഹനങ്ങള്‍ ഉപയോഗിച്ചാല്‍ മുന്നറിയിപ്പ് ഇല്ലാതെ തന്നെ പിടികൂടി നടപടി സ്വീകരിക്കാനാണ് നിര്‍ദേശം.
പൊതുനിരത്തുകളില്‍ ഉപയോഗിക്കുന്നതോ ഉപേക്ഷിക്കപ്പെട്ടതോ ആയ കാലപ്പഴക്കം ചെന്ന വാഹനങ്ങള്‍ പിടിച്ചെടുത്ത് പൊളിക്കുമെന്നാണ് ഡല്‍ഹി സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്. ഇതിന് അനുമതി നല്‍കുന്ന കോടതി ഉത്തരവ് നിലവിലുണ്ടെന്നും സര്‍ക്കാര്‍ വ്യക്തമാക്കുന്നുണ്ട്. ബിഎസ് 3 എന്‍ജിനിലുള്ള വാഹനങ്ങള്‍ക്കും ഈ നിര്‍ദേശം ബാധകമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. വാഹനങ്ങളില്‍ നിന്നുള്ള മലിനീകരണം കുറയ്ക്കുന്നതിലൂടെ ഡല്‍ഹി മഹാനഗരത്തിലെ വായുമലിനീകരണം വലിയ അളവില്‍ കുറയ്ക്കാന്‍ കഴിയും എന്നാണ് അധികൃതര്‍ കണക്ക് കൂട്ടുന്നത്.
ബിഎസ്-3 നിലവാരത്തിലുള്ളതും നിശ്ചിത സമയപരിധി കഴിഞ്ഞതുമായ വാഹനങ്ങള്‍ എന്‍ഡ് ഓഫ് ലൈഫ് വാഹനങ്ങളായാണ് കണക്കാക്കുന്നതെന്നും അത്തരത്തിലുള്ള വാഹനങ്ങള്‍ ഡല്‍ഹിയിലെ പൊതുനിരത്തുകളില്‍ ഉപയോഗിക്കാനോ പൊതുസ്ഥലങ്ങളില്‍ ഉപേക്ഷിക്കാനോ പാടില്ലെന്നും സര്‍ക്കാര്‍ നിര്‍ദേശത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇത്തരം വാഹനങ്ങള്‍ കണ്ടെത്തിയാല്‍ മറ്റ് മുന്നറിയിപ്പുകള്‍ ഇല്ലാതെ തന്നെ പൊളിക്കാനായി നല്‍കുമെന്നാണ് അറിയിപ്പില്‍ പറയുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |