പാലക്കാട്: റബ്ബർ കർഷകർക്ക് ആശ്വാസമായി റബ്ബർ ഷീറ്റിന്റെ വില കുതിക്കുന്നു. ആഴ്ചകൾക്ക് മുമ്പ് 196-198 രൂപ വിലയുണ്ടായിരുന്ന റബർ ഷീറ്റിനിപ്പോൾ കിലോഗ്രാമിന് 205-208 രൂപയാണ് വില. രണ്ട് മാസത്തിനിടെ 35 രൂപയോളമാണ് റബ്ബർഷീറ്റിന് കൂടിയത്. ഡിസംബറിൽ 170-174 രൂപയായിരുന്നു വില. ജനുവരി ആദ്യ വാരം ഇത് 178 രൂപ വരെയെത്തി. പിന്നീട് വില പടിപടിയായി കൂടുകയായിരുന്നു. ആർ.എസ്.എസ് 4 ഗ്രേഡിന് ജനുവരി അവസാനത്തോടെ വില 200 രൂപ കടന്നിരുന്നെങ്കിലും വിപണിയിൽ വ്യാപകമായി ഇതു പ്രകടമായിരുന്നില്ല. റബ്ബർ കർഷകർക്ക് 190-195 രൂപയ്ക്കാണ് കച്ചവടം നടന്നിരുന്നത്. കഴിഞ്ഞയാഴ്ച അവസാനമാണ് കച്ചവട വില 200 രൂപ കടന്നത്. ഒട്ടുപാൽ വിലയും കൂടിയിട്ടുണ്ട്. 130-132 രൂപയാണ് ഒട്ടുപാലിന്റെ വില. വരും ദിവസങ്ങളിൽ വില ഇനിയും വർദ്ധിക്കാൻ സാദ്ധ്യതയുണ്ട്. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ റബർ വില കിലോയ്ക്ക് 213 രൂപ വരെ എത്തിയിരുന്നു. അതിനു ശേഷം വില പടിപടിയായി കുറഞ്ഞ് 170 രൂപയിലേക്ക് കൂപ്പ് കുത്തുകയായിരുന്നു.
ആഭ്യന്തര ഉത്പാദനം കുറഞ്ഞു
ആഭ്യന്തര ഉത്പാദനം കുറഞ്ഞതാണ് ഇപ്പോഴത്തെ വിലക്കയറ്റത്തിനു കാരണമെന്നാണ് വ്യാപാരികൾ ചൂണ്ടിക്കാട്ടുന്നത്. കഴിഞ്ഞ വർഷം വില കൂടിയ ഓഗസ്റ്റ് മാസത്തിലും കനത്ത മഴകാരണം ഉത്പാദനം കുറഞ്ഞിരുന്നു. നിലവിൽ സ്വാഭാവിക ഇലപൊഴിച്ചിലിനു ശേഷം ഇലകൾ തളിർക്കുകയും ചൂട് കൂടുകയും ചെയ്തതോടെ ഭൂരിഭാഗം റബ്ബർതോട്ടങ്ങളിലും ടാപ്പിംഗി നിറുത്തിയതാണ് ഉത്പാദനം കുറയാൻ കാരണം. അടുത്ത മാസത്തോടെ കൂടുതൽ പേർ ടാപ്പിംഗ് നിറുത്തുമെന്നതിനാൽ റബ്ബർഷീറ്റ് വില കുറയാൻ സാദ്ധ്യതയില്ലെന്നും വ്യാപാരികൾ പറയുന്നു. കഠിനമായ വേനൽച്ചൂട് കാരണം ഉത്പാദനത്തിൽ ഗണ്യമായ കുറവുണ്ടായിട്ടുണ്ട്. അതേസമയം വേനൽമഴ ലഭിച്ചാൽ അവധി ഒഴിവാക്കി ടാപ്പിംഗ് തുടരാനാണ് ചെറുകിട കർഷകരുടെ തീരുമാനം. കഴിഞ്ഞ ദിവസം കേരളത്തിൽ പലയിടത്തും വേനൽമഴ ലഭിച്ചിരുന്നു. ഇതു തുടരുകയാണെങ്കിൽ ടാപ്പിംഗ് തുടരാനാകുമെന്ന പ്രതീക്ഷയിലാണ് റബർ കർഷകർ. വില ഉയർന്നു നിൽക്കുന്നതിനാൽ കൂടുതൽ ദിവസം ടാപ്പിംഗ് നടത്തുന്നത് ഇവർക്ക് ഗുണകരമാകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |