
കണ്ണൂർ: വേനൽ കടുക്കുമ്പോൾ ഭീതിയുടെ നടുവിലാണ് ജില്ലയുടെ മലയോര ഗ്രാമങ്ങൾ. ഓരോ വേനൽക്കാലത്തും ചിത്രം കൂടുതൽ ഭീകരമാകുകയാണ്. കാടിനുള്ളിൽ ഭക്ഷണവും കുടിവെള്ളവും ഇല്ലാതാകുമ്പോൾ കാട്ടാനയും പുലിയും കടുവയുമൊക്കെ ജനവാസ മേഖലകളിലേക്ക് ഇറങ്ങുകയാണ്. വന്യജീവി ആക്രമണത്തിന് ഇരയായവരും അവരുടെ കുടുംബാംഗങ്ങളും ഇന്നും ശരീരത്തിലും മനസ്സിലും ആ ആഘാതത്തിന്റെ നോവ് പേറിയാണ് ജീവിക്കുന്നത്.
കൊട്ടിയൂർ മുതൽ ചെറുപുഴ വരെ നീളുന്ന കർഷക ഗ്രാമങ്ങളിൽ പലതിലും ഉയരുന്നത് വിലാപങ്ങൾ മാത്രമാണ്. രാത്രിയും പകലും വ്യത്യാസമില്ലാതെ കൃഷിയിടങ്ങളിലേക്ക് ഇറങ്ങുന്ന കാട്ടാനക്കൂട്ടം, കാട്ടുപന്നികൾ, കുരങ്ങ് ഒക്കെ നെൽകൃഷിയും വാഴകൃഷിയും ചേനയും ചേമ്പും ഒറ്റ രാത്രികൊണ്ട് നശിപ്പിക്കുന്നു. കോടിക്കണക്കിന് രൂപ വിലയുള്ള കൃഷി ഇങ്ങനെ ഓരോ സീസണിലും ഇല്ലാതാകുന്നു. പശുവും ആടും ഉൾപ്പെടെയുള്ള ഉപജീവന മാർഗ്ഗങ്ങളെ കൂടി ഇല്ലാതാക്കി മടങ്ങുന്ന വന്യജീവികൾ കർഷക കുടുംബത്തിന്റെ ജീവിതം അക്ഷരാർത്ഥത്തിൽ തകർക്കുകയാണ്.
നാലുവർഷം 13 മരണം, 506 പേർക്ക് പരിക്ക്
വനംവന്യജീവി വകുപ്പിന്റെ കണക്ക് പ്രകാരം, കഴിഞ്ഞ വർഷം 221 പേർക്ക് കണ്ണൂർ ജില്ലയിൽ വന്യജീവി ആക്രമണത്തിൽ പരുക്കേറ്റു. ഇത് സംസ്ഥാനത്ത് ഏറ്റവും ഉയർന്ന സംഖ്യ. 2022ൽ 123, 2023ൽ 106, 2024ൽ 56 എന്നിങ്ങനെ നാല് വർഷത്തിലെ ആകെ കണക്ക് 506 ആണ്. ഈ കാലഘട്ടത്തിൽ 13 പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്. 2024ൽ ആക്രമണ മരണങ്ങൾ ഏറ്റവും കൂടുതലായിരുന്നു. ആനയ്ക്കും കാട്ടുപന്നിക്കും പുറമേ, പാമ്പ്, കടന്നൽ ആക്രമണങ്ങളിൽ ഉൾപ്പെടെ ആ വർഷം ആറ് പേർ മരണപ്പെട്ടു.
കാട്ടാനകളിൽ നിന്ന് രക്ഷതേടി ആറളം
കഴിഞ്ഞ ആഴ്ച ആറളം ഫാം പ്രദേശത്ത് കാട്ടാന ശല്യം ഒരിക്കൽ കൂടി ജനജീവിതം ദുസ്സഹമാക്കി. 11ന് മുഴക്കുന്ന് പഞ്ചായത്തിലെ പാലപ്പുഴ കൂടലാട് പഴശിരാജ കളരി അക്കാഡമിക്ക് സമീപം രണ്ട് കാട്ടാനകൾ മണിക്കൂറുകൾ നിന്ന് വീടുകൾക്കും കൃഷിയിടങ്ങൾക്കും വ്യാപകമായി നാശം വിതച്ചു. പറിച്ചു നടാൻ ഒരുക്കി വെച്ചിരുന്ന 60 തെങ്ങിൻ തൈകൾ ചവിട്ടി ഇല്ലാതാക്കി. ആറളം വന്യജീവി സങ്കേതത്തിൽ നിന്ന് എട്ട് കിലോമീറ്ററോളം ദൂരം സഞ്ചരിച്ചാണ് ആനകൾ ഇവിടെ എത്തിയത്. സങ്കേതത്തിൽ കഴിയേണ്ട നാൽപ്പതോളം ആനകൾ ഇപ്പോൾ ആറളം ഫാമിലാണ്.
ഉറപ്പുകൾ ജലരേഖകൾ
ഫാമിൽ വച്ച് കാട്ടാന ചവിട്ടിക്കൊന്ന വെള്ളി - ലീല ദമ്പതികളുടെ ദുരന്തത്തിനു ശേഷം ഉയർന്ന ജനകീയ പ്രക്ഷോഭത്തെ തുടർന്ന് മന്ത്രി നേരിൽ ഇടപെട്ട് ഒരു നിര ഉറപ്പുകൾ നൽകി. അടിക്കാട് നീക്കം ചെയ്യും, ആനമതിൽ ഉടൻ പൂർത്തിയാക്കും, നിരീക്ഷണ സമിതി രൂപീകരിക്കും... എന്നാൽ ജനകീയ സമിതി കുറച്ചു കാടുകൾ വെട്ടിയതല്ലാതെ ബാക്കി ഒന്നും ഉണ്ടായില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |