കൽപ്പറ്റ: മാതൃക ടൗൺഷിപ്പ് പദ്ധതി പ്രദേശം കാണാൻ വൻ ജനപ്രവാഹം. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നൂറുകണക്കിന് ആളുകളാണ് എത്തുന്നത്. അവധി ദിവസമായ ഇന്നലെ രാവിലെ മുതൽ തന്നെ സന്ദർശകരുടെ വലിയ തിരക്കാണാനുഭവപ്പെട്ടത്. ടൗൺഷിപ്പിനെ കുറിച്ച് വായിച്ചുകേട്ട് അറിഞ്ഞവരാണ് നേരിട്ടുകാണാനായി എത്തുന്നത്.
കുടുംബസമേതം ആണ് പലരും എത്തുന്നത്. 5 സോണുകളിലും ആളുകൾ കിലോമീറ്റർ ഓളം നടന്നാണ് ടൗൺഷിപ്പ് പദ്ധതി പ്രദേശം കാണുന്നത്. സന്ദർശകരുടെ എണ്ണം കൂടുന്നത് നിർമ്മാണ പ്രവർത്തനങ്ങളെ സാരമായി ബാധിക്കുന്നുണ്ട്. സന്ദർശകരുടെ എണ്ണം വർദ്ധിക്കുകയാണെങ്കിൽ നിയന്ത്രണം ഏർപ്പെടുത്താനും അധികൃതർ ആലോചിക്കുന്നുണ്ട്. കോഴിക്കോട്, കണ്ണൂർ, മലപ്പുറം ജില്ലകളിൽ നിന്നുമാണ് കൂടുതൽപേർ എത്തുന്നത്. ടാറിംഗ് പ്രവർത്തനങ്ങൾ നടത്തുന്നതിനാൽ പ്രധാന റോഡുകൾ അടച്ചിട്ടിരിക്കുകയാണ്. അതിനാൽ തന്നെ ആളുകൾ കിലോമീറ്ററുകൾ നടന്നാണ് പദ്ധതി പ്രദേശം കാണുന്നത്. ആദ്യം നിർമ്മാണം പൂർത്തിയാക്കിയ മാതൃക വീട് സന്ദർശിക്കാനാണ് കൂടുതൽ തിരക്ക്. ആളുകൾ പാദരക്ഷകൾ ധരിച്ച് വീടുകളിൽ പ്രവേശിക്കുന്നത് കേടുപാടുകൾ സംഭവിക്കുന്നതിന് ഇടയാക്കുന്നുണ്ട്. മാതൃകാ വീടിന് പുറമേ അടുത്തുതന്നെ മറ്റൊരു വീടു കൂടി നിർമ്മാണം പൂർത്തിയാക്കി സന്ദർശകർക്കായി തുറന്നു നൽകി. ബുധനാഴ്ചയാണ് ടൗൺഷിപ്പിന്റെ ഉദ്ഘാടനം. ഇതിനു മുന്നോടിയായി കൂടുതൽ തിരക്ക് അനുഭവപ്പെട്ടേക്കും എന്നാണ് കണക്കാക്കുന്നത്. ടൗൺഷിപ്പ് പദ്ധതി ഏറെ മികച്ചത് എന്നാണ് സന്ദർശകരുടെ പ്രതികരണം. കേട്ടറിഞ്ഞതിനേക്കാൾ മനോഹരമാണ്. നിർമ്മാണ പ്രവർത്തനങ്ങൾ 50 ശതമാനം പൂർത്തിയായപ്പോൾ തന്നെ 'കാഴ്ചകൾ ഇത്രയും മനോഹരമാണെങ്കിൽ നിർമ്മാണം പൂർത്തിയാകുന്നതോടെ ഒരു വിനോദസഞ്ചാരമേഖല കൂടിയായി മാറും എന്നാണ് പൊതു അഭിപ്രായം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |