
തൃശൂർ: പുത്തൂരിലെ സുവോളജിക്കൽ പാർക്ക് പൊതുജനങ്ങൾക്ക് സന്ദർശനത്തിനായി ഇന്ന് തുറക്കും. രാവിലെ എട്ടിന് വനംമന്ത്രി എ.കെ.ശശീന്ദ്രൻ ആദ്യ സന്ദർശകനായി പ്രവേശിച്ചാണ് ഉദ്ഘാടനം. മന്ത്രി കെ.രാജനോടൊപ്പം അദ്ദേഹം പാർക്കിൽ സന്ദർശനം നടത്തും. രാവിലെ ഒമ്പതു മുതൽ വൈകിട്ട് അഞ്ചുവരെയാണ് പ്രവർത്തനസമയം. തിങ്കളാഴ്ചകളിൽ അവധിയാണ്. പ്രത്യേക പ്രവേശനഫീസിനു പുറമെ ഡബിൾ ഡെക്കർ ബസിൽ കയറി സഞ്ചരിക്കുന്നതിനും ക്യാമറ ഉപയോഗിക്കുന്നതിനും നിശ്ചിതനിരക്ക് നൽകണം. വാഹനങ്ങൾക്ക് ഇനം തിരിച്ചും പാർക്കിംഗ് ഫീസ് ഏർപ്പെടുത്തിയിട്ടുണ്ട്.
മൃഗശാലയിൽ മൃഗങ്ങൾ ബാക്കി
പുള്ളിമാൻ, സിംഹം, പുലി, മ്ലാവ്, പന്നിമാൻ, കൃഷ്ണമൃഗം, കുറുക്കൻ, റിയ പക്ഷികൾ അടക്കം നൂറോളം മൃഗങ്ങൾ തൃശൂർ മൃഗശാലയിൽ ശേഷിക്കുന്നുണ്ട്. ഇവയെ ഉടൻ മാറ്റും. സീബ്ര, ജിറാഫ്, ആഫ്രിക്കൻ മാൻ, അനകോണ്ട തുടങ്ങി ആറിനം ജീവികളെ വിദേശത്തുനിന്ന് കൊണ്ടുവരും. ഹൈദരാബാദിലെ ഒരു കമ്പനിയുമായി ഇതിനുള്ള ടെൻഡർ നടപടികൾ പൂർത്തിയായി. ഏപ്രിൽ മുതൽ ഇവയെ എത്തിച്ചുതുടങ്ങും.
ട്രാം വേണമെന്ന് ആവശ്യം
വിസ്തൃതമായ സ്ഥലത്ത് സന്ദർശകർക്ക് സൗകര്യപൂർവം കാഴ്ചാനുഭവങ്ങൾ ഉണ്ടാകുന്നതിന് ട്രാം സംവിധാനം വേണമെന്ന് ആവശ്യമുയർന്നിട്ടുണ്ട്. പ്രസിദ്ധ ആസ്‌ട്രേലിയൻ സൂ ഡിസൈനറായ ജോൺ കോ തയ്യാറാക്കിയ മാസ്റ്റർ പ്ലാൻ അനുസരിച്ച് ട്രാം സൗകര്യം, അതിനായുള്ള ട്രാംവേ, ട്രാം സ്റ്റേഷൻ എന്നിവ രേഖപ്പെടുത്തിയിരുന്നു. ഇത്തരം സൗകര്യങ്ങൾ
ഇതുവരെയും ഏർപ്പെടുത്തിയിട്ടില്ല. ആരംഭസമയത്ത് 2012ൽ പാർക്കിന്റെ നിർമ്മാണത്തിനുള്ള തുക 151 കോടിയായിരുന്നു. 2019ൽ 360 കോടിയുടെ 'കിഫ്ബി' പ്രോജക്ടായി ഇതിനെ അംഗീകരിച്ചു. ഈ വർഷത്തെ സംസ്ഥാന ബഡ്ജറ്റിൽ 512 കോടി രൂപ ചെലവഴിച്ചുവെന്നാണ് ധനമന്ത്രി വ്യക്തമാക്കിയത്. ഈ സാമ്പത്തിക സൗകര്യങ്ങളെല്ലാം ഉണ്ടായിട്ടും ട്രാം ഏർപ്പെടുത്താത്തത് അപാകതയാണെന്ന് ഫ്രണ്ട്‌സ് ഒഫ് സൂ അഭിപ്രായപ്പെട്ടു.
കെ.എസ്.ആർ.ടി.സി ബസുകൾ ഡിസൈൻഡ് ട്രാമിന് പകരമായി കാണാനാകില്ല. കുട്ടികൾ, ഭിന്നശേഷിക്കാർ, വൃദ്ധജനങ്ങൾ എന്നിവർക്കും സന്ദർശിക്കാൻ സാധിക്കുന്ന വിധം ഡിസൈൻഡ് ട്രാം വേണം.
-എം.പീതാംബരൻ, സെക്രട്ടറി, ഫ്രണ്ട്‌സ് ഒഫ് സൂ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |