
കൊച്ചി: ഇറാനെതിരെ ഇസ്രയേലും അമേരിക്കയും തുടരുന്ന ആക്രമണവും തിരിച്ചടിയും ഗൾഫ് മേഖലയിൽ പ്രവാസികൾ ധാരാളമുള്ള എറണാകുളം ജില്ലയിലും ആശങ്ക ഉയർത്തുന്നു. ദുബായ്, അബുദാബി, ഖത്തർ എന്നിവ ആക്രമിക്കപ്പെടുകയും പ്രമുഖ നഗരങ്ങൾ അടയ്‌ക്കുകയും ചെയ്‌തതോടെ പ്രവാസികളുടെ കുടുംബങ്ങൾ ഭീതിയിലാണ്. വിമാന സർവീസുകൾ നിലച്ചത് വാണിജ്യ മേഖലയ്‌ക്കും തിരിച്ചടിയാകും.
യുദ്ധഭീതി പെരുകുന്ന ഗൾഫ് രാജ്യങ്ങളിലും ഇസ്രയേലിലും ആയിരക്കണക്കിന് എറണാകുളം സ്വദേശികൾ ജോലി ചെയ്യുന്നുണ്ട്. ആക്രമണങ്ങൾ വ്യാപകമായതോടെ ദുബായ് ഉൾപ്പെടെ നഗരങ്ങൾ അടച്ചിട്ടു. താമസ്ഥലങ്ങളിൽ നിന്ന് പുറത്തിറങ്ങരുതെന്ന സന്ദേശം പ്രവാസികൾക്ക് എംബസികളും ആഭ്യന്തരമന്ത്രാലയവും മൊബൈൽ ഫോണുകളിൽ നൽകുന്നുണ്ട്. ആക്രമണം അതിരൂക്ഷമാകുമോയെന്ന ഭീതിയിലാണ് പ്രവാസി കുടുംബങ്ങൾ. പ്രവാസികളുടെ സുരക്ഷ ഉറപ്പാക്കാൻ കേന്ദ്ര സംസ്ഥാന സർക്കാരുകൾ അടിയന്തര ഇടപെടൽ നടത്തണമെന്ന് കുടുംബങ്ങൾ ആവശ്യപ്പെടുന്നു.
യാത്രകൾ മുടങ്ങുന്നു
വിമാനങ്ങൾ റദ്ദാക്കിയതുമൂലം അന്താരാഷ്ട്ര വിമാനത്താവളങ്ങളിൽ മലയാളികൾ ഉൾപ്പെടെ നൂറുകണക്കിനുപേർ കുടുങ്ങിക്കിടക്കുന്നു. ഇവരുടെ ഭക്ഷണവും താമസസൗകര്യവും അനിശ്ചിതത്വത്തിലാണ്. ലേബർ ക്യാമ്പുകളിൽ കഴിയുന്ന സാധാരണ തൊഴിലാളികളുടെ സ്ഥിതിയും ആശങ്കയിലാണ്. ഏതാനും ദിവസങ്ങൾ പുറത്തിറങ്ങാൻ കഴിയാതെവന്നാൽ ഭക്ഷണത്തിനുൾപ്പെടെ ക്ളേശിക്കും. നാട്ടിലേക്ക് വരാനിരുന്നവരുടെ യാത്രകളും മുടങ്ങും. അവധി കഴിഞ്ഞവർക്ക് വിമാനം ലഭിക്കാത്തതിനാൽ മടങ്ങാൻ കഴിയുന്നില്ല. ഇത് ജോലിയെയും കച്ചവടത്തെയും ബാധിക്കുമെന്നാണ് ആശങ്ക.
കയറ്റുമതി നിലയ്‌ക്കുന്നു
ദുബായിയിലും അബുദാബിയിലും അന്താരാഷ്ട്ര വിമാനത്താവളങ്ങൾ അടച്ചത് വാണിജ്യ,വ്യാപാര മേഖലയിലും ആശങ്ക ഉയർത്തുന്നു. പച്ചക്കറി മുതൽ നിരവധി ഉത്പന്നങ്ങളാണ് പ്രതിദിനം ഗൾഫിലേക്ക് കേരളത്തിൽ നിന്ന് കയറ്റുമതി നടത്തുന്നത്. ശനിയാഴ്ച മുതൽ വിമാനങ്ങൾ റദ്ദാക്കിയതോടെ ചരക്കുനീക്കവും മുടങ്ങിയത് കയറ്റുമതിക്കാർക്കും തിരിച്ചടിയാകും. സംഘർഷാവസ്ഥ തീരാതെ കയറ്റുമതി പുനഃരാരംഭിക്കാൻ കഴിയാതെ വരുന്നത് വൻനഷ്‌ടം വരുത്തും.
ഗൾഫ് മേഖലയിലെ പ്രവാസികളുടെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കാൻ കേന്ദ്രസർക്കാർ ഇടപെടണം. ഗൾഫ് ഇന്ത്യൻ എംബസികളിൽ 24 മണിക്കൂർ ഹെൽപ്പ് ലൈൻ ഒരുക്കണം. സാഹചര്യം വഷളായാൽ പ്രവാസികളെ നാട്ടിലെത്തിക്കാൻ മുൻഗണന നൽകണം.""
ബെന്നി ബെഹനാൻ എം.പി
യുദ്ധബാധിത രാജ്യങ്ങളിലെ എംബസികൾ വഴിയുള്ള നടപടികൾ ശക്തിപ്പെടുത്തണം. സമയബന്ധിതമായ യാത്രാ മുന്നറിയിപ്പുകളും സുരക്ഷാനിർദ്ദേശങ്ങളും നൽകണം. കുടുംബാംഗങ്ങൾക്ക് വിദേശകാര്യ മന്ത്രാലയവുമായി ബന്ധപ്പെടാൻ ഹെൽപ്പ്ലൈൻ ആരംഭിക്കണം.ഹൈബി ഈഡൻ എം.പി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |