
കണ്ണൂർ: ശാരീരിക പരിമിതികളെ അദ്ഭുതകരമായ ആത്മവീര്യംകൊണ്ട് മറികടന്ന് കണ്ണൂർ താണ കസാനക്കോട്ടയിലെ ഷെസിൻ വില്ലയിലെ സി.പി.മുഹമ്മദ് ഷെസിൻ സിവിൽ സർവീസിൽ നേടിയ 860ാം റാങ്ക് അത്യത്ഭുത നേട്ടങ്ങളിലൊന്നായി. സെറിബ്രൽ പാൾസിയെ തുടർന്ന് ആറാം ക്ലാസ് മുതൽ മാത്രം സ്‌കൂളിലെത്തി പഠനം തുടങ്ങിയ ഷെസിന് കടുത്ത ആരോഗ്യ പ്രതിബന്ധം ഒരിക്കലും സ്വപ്നങ്ങൾക്ക് തടസ്സമായില്ല.
കണ്ണൂർ സെന്റ് മൈക്കിൾസ് ആംഗ്ലോ ഇന്ത്യൻ ഹയർ സെക്കൻഡറി സ്‌കൂളിൽ പ്ലസ് ടു പൂർത്തിയാക്കിയ ശേഷം കൊല്ലം ടി.കെ.എം എൻജിനിയറിംഗ് കോളേജിൽ നിന്ന് ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷനിൽ ബി.ടെക് ബിരുദം നേടി.
പിന്നീട് ബെംഗളൂരുവിലെ അക്സഞ്ചർ കമ്പനിയിൽ സീനിയർ സോഫ്റ്റ് വെയർ എൻജിനിയറായി ജോലി ചെയ്യുന്നതിനിടെ തിരുവനന്തപുരം ലീഡ്സ് അക്കാഡമി വഴി ഓൺലൈനായി സിവിൽ സർവീസ് പരിശീലനം നേടുകയായിരുന്നു . ജോലിയും പഠനവും ഒരുമിച്ചു കൊണ്ടുപോകുക എന്ന വെല്ലുവിളിയെ ആത്മവിശ്വാസത്തോടെ നേരിട്ടു.
ബിസിനസുകാരനായ പിതാവ് അബ്ദുൾ ഗഫൂറും കണ്ണൂക്കര സലഫി ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ മുൻ അദ്ധ്യാപികയായ മാതാവ് സി പി.സബീറയും ഏക മകന്റെ ജീവിതത്തിൽ ഉറച്ചു നിന്നു. ഷെസിന് എഞ്ചിനിയറിംഗ് കോളേജിൽ പ്രവേശനം ലഭിച്ചതുമുതൽ സബീറ തന്റെ അധ്യാപക ജോലി ഉപേക്ഷിച്ച് മകനൊപ്പം നിന്നു. ആ ത്യാഗം ഇന്ന് സിവിൽസർവീസിലേക്കുള്ള നേട്ടമായി മാറി.തന്റെ നേട്ടത്തിൽ മാതാപിതാക്കളുടെ പങ്ക് നിർണായകമാണെന്ന ഷെസീന്റെ വാക്കുകളിൽ വൈകാരികത നിറയുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |