
കല്ലറ: സൈബർ തട്ടിപ്പ് സംഘങ്ങൾക്കായി 'ബാങ്ക് അക്കൗണ്ടുകൾ' നൽകി പണമിടപാട് നടത്തിവന്ന മൂന്നംഗ സംഘത്തെ പാങ്ങോട് പൊലീസ് അറസ്റ്റ് ചെയ്തു. കല്ലറ മരുതമൺ അൽഅമീൻ മൻസിലിൽ അൽഅമീൻ (34), ഭരതന്നൂർ മൈലമൂട് ഷാൻജി ഭവനിൽ ഷാൻജി (34), കല്ലറ പാട്ടറ വണ്ടിത്തടം ഷഹീന മൻസിലിൽ വാടകയ്ക്ക് താമസിക്കുന്ന സജിൻ (26) എന്നിവരാണ് പിടിയിലായത്. ഇവർക്ക് സഹായം നൽകിയിരുന്ന കല്ലറ കോട്ടൂർ സ്വദേശി സിദ്ധീഖിനായി പൊലീസ് തിരച്ചിൽ തുടരുകയാണ്.
വിവിധ ബാങ്കുകളിൽ സ്വന്തം പേരിൽ അക്കൗണ്ടുകളെടുത്ത ശേഷം അതിന്റെ ചെക്ക് ബുക്ക്, എ.ടി.എം കാർഡ്, പാസ് ബുക്ക് എന്നിവ അജ്ഞാത തട്ടിപ്പ് സംഘങ്ങൾക്ക് കൈമാറുന്നതാണ് ഇവരുടെ രീതി. ഈ അക്കൗണ്ടുകളിലേക്ക് എത്തുന്ന തട്ടിപ്പ് പണം പ്രതികളുടെ ചെക്ക് ഉപയോഗിച്ച് വിവിധ ബാങ്ക് ശാഖകളിൽ നിന്ന് പിൻവലിച്ച് സംഘത്തിന് എത്തിച്ചുനൽകും. ഇതിന് പ്രതിഫലമായി വൻ തുക കമ്മിഷനായി ഇവർ കൈപ്പറ്റിയിരുന്നു.
പ്രതികളിലൊരാളായ അൽ അമീൻ കളമശേരി ഫെഡറൽ ബാങ്ക് ശാഖയിലെ ചെക്ക് ഉപയോഗിച്ച് കല്ലറ ശാഖയിൽ നിന്ന് രണ്ടു ലക്ഷം രൂപ പിൻവലിച്ചിരുന്നു. പാലോട് ഗ്രാമീൺ ബാങ്ക് അക്കൗണ്ടിൽ നിന്ന് ഷാൻജി 7,35,000 രൂപയും കണിയാപുരം ഐ.ഒ.ബി ശാഖയിലെ അക്കൗണ്ട് വഴി സജിൻ 1,77,000 രൂപയും പിൻവലിച്ചതായി പൊലീസ് കണ്ടെത്തി. മറ്റുള്ളവർക്ക് വേണ്ടി അക്കൗണ്ട് തുടങ്ങി പണം കൈമാറുന്ന സംഘങ്ങളെക്കുറിച്ച് സൈബർ പൊലീസ് നടത്തിയ വിപുലമായ അന്വേഷണത്തിലാണ് ഇവർ കുടുങ്ങിയത്. സൈബർ വിഭാഗം നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ പാങ്ങോട് പൊലീസ് പ്രതികളെ പിടികൂടുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |