SignIn
Kerala Kaumudi Online
Saturday, 16 May 2026 8.14 AM IST

ബാങ്ക് മാനേജരെ മർദ്ദിച്ച സംഭവം: 18 ലക്ഷം നൽകി നിശാന്തിനി ഐ.പി.എസിനെതിരായ കേസ് ഒതുക്കി തീർത്തു

sp-

തൊടുപുഴ: യൂണിയൻ ബാങ്ക് ഒഫ് ഇന്ത്യയുടെ ബ്രാഞ്ച് മാനേജരായിരുന്ന പേഴ്സി ജോസഫ് ഡെസ്‌മണ്ടിനെ തൊടുപുഴ മുൻ എ.എസ്.പി ആർ നിശാന്തിനിയുടെ നേതൃത്വത്തിൽ മർദ്ദിച്ചെന്നും പീഡനക്കേസിൽ കുടുക്കിയെന്നും ആരോപിക്കപ്പെട്ട് രജിസ്റ്റർ ചെയ്ത കേസ് 18.5 ലക്ഷം രൂപ നൽകി ഒത്തുതീർപ്പാക്കി. ഹൈക്കോടതി മീഡിയേഷൻ സെന്ററിൽ വച്ചാണ് പണം കൈമാറിയത്. ജൂലായ് 12നാണ് ഒത്തുതീർപ്പാക്കിയതെങ്കിലും ഇപ്പോഴാണ് ഇതുസംബന്ധിച്ച് റിപ്പോർട്ടുകൾ പുറത്തുവരുന്നത്. കൊച്ചിയിലെ പ്രമുഖ ബിസിനസുകാരൻ മുൻകൈയെടുത്താണ് ഒത്തുതീർപ്പ് ചർച്ചകൾ നടന്നത്.

കേസിൽ തിരിച്ചടി നേരിടുമെന്ന് വ്യക്തമായതോടെയാണ് ഉന്നത പൊലീസ് ഉൾപ്പടെയുള്ളവർ ഒത്തുതീർപ്പിന് മുതിർന്നത്. കേസിൽ ആർ. നിശാന്തിനിക്കെതിരെ പേഴ്സി ജോസഫ് നൽകിയ മൊഴി പൊലീസ് നശിപ്പിക്കുകയും കേസ് അട്ടിമറിക്കാൻ ഉന്നതതല നീക്കം നടത്തുകയും ചെയ്തിരുന്നു. 2011 ജൂലായിലാണ് കേസിന് ആസ്പദമായ സംഭവം. അന്ന് സംഭവത്തിൽ എ.ഡി.ജി.പി മനോജ് എബ്രഹാമിനെ അന്വേഷണ ഉദ്യോഗസ്ഥനായി നിയമിച്ചിരുന്നു. നിശാന്തിനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങൾക്ക് തെളിവില്ലെന്നാണ് മനോജ് എബ്രഹം റിപ്പോർട്ട് നൽകിയത്.

തൊടുപുഴ യൂണിയൻ ബാങ്കിൽ എത്തിയ തൊടുപുഴ സ്റ്റേഷനിലെ പൊലീസുകാരിയെ അപമാനിക്കാൻ ബാങ്ക് മാനേജർ പേഴ്സി ശ്രമിച്ചെന്നാരോപിച്ചാണു കേസെടുത്തത്. തുടർന്ന് നിശാന്തിനി, തന്നെ ഓഫിസിൽ വിളിച്ചുവരുത്തി മർദിച്ചെന്നാണു ‌പേഴ്സിയുടെ ആരോപണം. ജൂലായ് 26നു വൈകിട്ട് പേഴ്സിയുടെ അറസ്റ്റ് രേഖപ്പെടുത്തി, രാത്രി മജിസ്ട്രേറ്റിനു മുൻപാകെ ഹാജരാക്കിയെങ്കിലും ജാമ്യത്തിൽ വിട്ടയച്ചു. തുടർന്ന് 3 ദിവസം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു പേഴ്സി ജോസഫ്.

മാനഹാനിയുണ്ടാക്കുയും അന്യായമായി ഉപദ്രവിക്കുകയും ചെയ്ത സംഭവത്തിൽ ചെയ്ത സംഭവത്തിൽ 25 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് 18 പേരെ പ്രതികളാക്കി പേഴ്സി തൊടുപുഴ കോടതിയിൽ 2017ൽ സ്വകാര്യ അന്യായം ഫയൽ ചെയ്തു. ഈ കേസിൽ വിധി വരുന്നതിനു തൊട്ടു മുൻപാണ് ഒത്തുതീർപ്പിനു തയ്യാറായത്. ഹൈക്കോടതി നിർദേശിച്ച മീഡിയേറ്ററുടെ സാന്നിധ്യത്തിൽ 18.5 ലക്ഷം രൂപ പേഴ്സി ജോസഫിനു കൈമാറി. ഇതോടൊപ്പം നിശാന്തിനി പേഴ്സിയോടു മാപ്പു പറഞ്ഞു. കേസ് ഒത്തുതീർപ്പാക്കിയതു സംബന്ധിച്ചു ഹൈക്കോടതിയുടെ റിപ്പോർട്ട് തൊടുപുഴ കോടതിയിൽ സമർപ്പിച്ച ശേഷം പേഴ്സി ജോസഫ് കേസ് പിൻവലിക്കുന്നതായി അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: SP NISHANTHINI IPS, UNION BANK OF INDIA, KERALA POLICE, HIGH COURT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA