
കോട്ടയം : അവസാനം വരെ കാത്തിരുന്ന മൂന്ന് സീറ്റിലും സമവായമായതോടെ ജില്ലയിലെ യു.ഡി.എഫ് മത്സര ചിത്രം ഏകദേശം പൂർണമായി. ഏറ്റുമാനൂരിൽ ജോസഫ് വാഴയ്ക്കനും, കാഞ്ഞിരപ്പള്ളിയിൽ നാട്ടകം സുരേഷും, പൂഞ്ഞാറിൽ അലോഷ്യസ് സേവ്യറും മത്സരിക്കും. സംഘടനാ പരിചയം, സമുദായ പരിഗണന എന്നിവയും മുതിർന്ന നേതാക്കളുടെ സമ്മർദ്ദവും ഉൾപ്പെടെ ചർച്ചയായ ശേഷമാണ് ധാരണ. പാലായിൽ മാണി സി.കാപ്പന്റെയും, കോട്ടയത്ത് തിരുവഞ്ചൂർ രാധാകൃഷ്ണന്റെയും, പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മന്റെയും, വൈക്കത്ത് കെ.ബിനിമോന്റെയും, കടുത്തുരുത്തിയിൽ മോൻസ് ജോസഫിന്റെയും, ചങ്ങനാശേരിയിൽ വിനു ജോബിന്റെയും പ്രഖ്യാപനം കഴിഞ്ഞ ദിവസം നടന്നിരുന്നു. കേരള കോൺഗ്രസിൽ നിന്ന് കോൺഗ്രസ് ഏറ്റെടുത്ത ഏറ്റുമാനൂരിൽ നാട്ടകം സുരേഷ് പ്രവർത്തനം തുടങ്ങിയപ്പോഴാണ് രമേശ് ചെന്നിത്തലയുടെ ശക്തമായ സമ്മർദ്ദത്തിനൊടുവിൽ ജോസഫ് വാഴയ്ക്കനെത്തിയത്. കോൺഗ്രസിലെ ഒരു വിഭാഗവും, കേരള കോൺഗ്രസും നീക്കത്തെ എതിർത്തതാണ് ആദ്യഘട്ട പട്ടികയിൽ നിന്ന് വാഴയ്ക്കൻ ഒഴിവാകാൻ കാരണമായത്.
കാഞ്ഞിരപ്പള്ളിയിൽ യു.ഡി.എഫ്. കൺവീനർ ഫിൽസൺ മാത്യൂസ്, നാട്ടകം സുരേഷ്, ജിജി അഞ്ചാനി തുടങ്ങിയവരുടെ പേരുകൾക്കായിരുന്നു ആദ്യഘട്ടത്തിൽ പരിഗണന. എന്നാൽ, മറ്റു മണ്ഡലങ്ങളിലെ സ്ഥാനാർത്ഥി നിർണയത്തിലുണ്ടായ മാറ്റങ്ങൾ കാഞ്ഞിരപ്പള്ളിയിലും പ്രതിഫലിച്ചു. ഇതോടെ, നാട്ടകം സുരേഷിന് നറുക്കുവീണു. ഡി.സി.സി പ്രസിഡന്റെന്ന പിൻബലവും തുണയായി.
അലോഷ്യസിനെതിരെ പൂഞ്ഞാറിൽ പോസ്റ്റർ
കഴിഞ്ഞ തവണ മത്സരിച്ച ടോമി കല്ലാനി മുതൽ അര ഡസനോളം ആളുകൾ നോട്ടമിട്ട പൂഞ്ഞാറിൽ അവസാന നിമിഷമാണ് അലോഷ്യസിന് ഭാഗ്യം തുണച്ചത്. പ്രാദേശിക നേതാക്കളെ മത്സരിക്കാനായിരുന്നു ആദ്യ തീരുമാനമെങ്കിലും പി.സി. ജോർജ് കൂടി എത്തിയതോടെ മത്സരം കടുക്കുമെന്ന ധാരണ ശക്തരായ സ്ഥാനാർത്ഥികൾ വേണമെന്ന തോന്നലിൽ നേതൃത്വത്തെ എത്തിച്ചു. അതേസമയം അലോഷ്യസിനെതിരെ പൂഞ്ഞാറിൽ പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |