
മാന്നാർ : കെൊയോത്തോളമെത്തിയ നെൽകൃഷി വേനൽമഴയിൽ നശിച്ചതോടെ ഇടനെഞ്ച് പൊട്ടി മാന്നാർ കുരട്ടിശ്ശേരി പുഞ്ചയിലെ നാലുതോട് പാടശേഖരത്തിലെ കർഷകർ. കഴിഞ്ഞ ദിവസം പെയ്ത മഴയിലാണ് എൺപതോളം ഏക്കറിൽ കൃഷിനാശമുണ്ടായത്. 90 ദിവസം പിന്നിട്ട നെൽച്ചെടികൾ വേനൽമഴയിലും കാറ്റിലും വീണതോടെ തൊണ്ണൂറോളം കർഷകരാണ് നഷ്ടത്തെ അഭിമുഖീകരിക്കുന്നത്.
ഏപ്രിൽ എട്ടിന് കൊയ്ത്തിനുള്ള തയ്യാറെടുപ്പിലായിരുന്നു കുരട്ടിശ്ശേരി പുഞ്ചയിലെ 252 ഏക്കർ വരുന്ന നാലുതോട് പാടശേഖരത്തിലെ കർഷകർ. വേനൽമഴ മൂലം പാടത്ത് കെട്ടിനിൽക്കുന്ന വെള്ളം പമ്പിംഗ് നടത്തി ബാക്കി വരുന്ന കൃഷിയെങ്കിലും വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് കർഷകർ ഇപ്പോൾ.
മുൻവർഷങ്ങളിൽ വേനൽ മഴയിലും വെള്ളപ്പൊക്കത്തിലും കൃഷിനാശം സംഭവിച്ച് കടക്കണിയിലായ നാലുതോട് പാടശേഖരത്തിലെ നെൽ കർഷകർക്ക് കഴിഞ്ഞ തവണ, ഇഴഞ്ഞിഴഞ്ഞ് നീങ്ങിയ മുക്കം - വാലയിൽ ബണ്ട് നിർമ്മാണം മൂലം കൊയ്ത്ത് യന്ത്രം ഇറങ്ങാൻ കഴിയാത്തത് ഏറെ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. പിന്നീട് സജി ചെറിയാന്റെ ഓഫീസ് ഇടപെട്ട് പ്രശ്നങ്ങൾ പരിഹരിച്ച ശേഷമാണ് മെഷീൻ ഇറക്കി നെല്ല് കൊയ്യാൻ കഴിഞ്ഞത്.
മാന്നാർ അസി.കൃഷി ഓഫീസർ സുധീർ, കൃഷി അസിസ്റ്റന്റ് ശ്രീകുമാർ എന്നിവർ പാടശേഖരത്തിലെത്തി നാശ നഷ്ടങ്ങൾ വിലയിരുത്തി. റിപ്പോർട്ട് ഉന്നത ഉദ്യോഗസ്ഥർക്ക് കൈമാറും.
കൃഷിനാശം
80 ഏക്കറിൽ
കൃഷിയിറക്കിയത് കടം വാങ്ങി
ഏറെ പ്രതീക്ഷകളോടെ ബാങ്ക് വായ്പയെടുത്തും പലിശയ്ക്ക് പണം കടം വാങ്ങിയുമാണ് മിക്ക കർഷകരും കൃഷിയിറക്കിയത്
കടം വാങ്ങിയ തുക തിരിച്ചടയ്ക്കാനും പാട്ടത്തിന് കൃഷി നടത്തുന്നവർക്ക് പാട്ടത്തുക കൊടുക്കാനും കഴിയാത്ത സ്ഥിതിയാണ്
90 ദിവസത്തിലേറെ പ്രായമായ നെൽച്ചെടികളാണ് കനത്ത മഴയിലും കാറ്റിലും നിലംപതിച്ചത്
കൃഷി നാശം സംഭവിച്ച നാലുതോട് പാടശേഖരത്തിലെ തൊണ്ണൂറോളം വരുന്ന കർഷകർക്ക് നഷ്ടപരിഹാരം നൽകുന്നതിന് അടിയന്തിര നടപടികൾ കൈക്കൊള്ളണം
- ഹരിദാസ് കിം കോട്ടേജ്, നാലുതോട് പാടശേഖരസമിതി പ്രസിഡന്റ്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |