
തിരുവനന്തപുരം: വേനൽച്ചൂടിനൊപ്പം പാൽ ക്ഷാമത്തിലും വിയർക്കുകയാണ് മിൽമ. അന്തരീക്ഷ താപനില വർദ്ധിച്ചത് ശാരീരികാവസ്ഥയിൽ ഉണ്ടാക്കിയ വ്യത്യാസം കാരണം പശുക്കൾ പാൽ ചുരത്തുന്നില്ല. പച്ചപ്പുല്ല് ലഭ്യത കുറഞ്ഞതും ക്ഷീരകർഷകർക്ക് തിരിച്ചടിയായി. സംസ്ഥാനത്തെ പാൽ ഉത്പാദനം അനുദിനം ഇടിയുകയാണ്. പ്രതിദിനം 18.5 ലക്ഷം ലിറ്റർ പാൽ വിൽക്കുന്ന മിൽമയ്ക്ക് ഏഴ് ലക്ഷത്തിലധികം ലിറ്ററിന്റെ കുറവുണ്ട്. തൈര്, സംഭാരം,നെയ്യ് എന്നിവയ്ക്കായി 2 ലക്ഷത്തോളം ലിറ്റർ പാൽ വേറെയും വേണം.
കർണാടക, ആന്ധ്ര പ്രദേശ്, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലെ മൾട്ടി കോ-ഓപ്പറേറ്റീവ് ഡയറികളിൽ നിന്ന് പാൽ വാങ്ങിയാണ് ഈ കുറവ് നികത്തുന്നത്. മുമ്പ് തമിഴ്‍നാട്ടിൽ നിന്ന് പാൽ വാങ്ങിയിരുന്നുവെങ്കിലും നിലവിലെ കാലാവസ്ഥയിൽ അവിടെയും ഉത്പാദനം കുറഞ്ഞു. ആഭ്യന്തര ഉപഭോഗത്തിന് മാത്രമേ അവിടത്തെ പാൽ തികയുന്നുള്ളൂ.
തിരുവനന്തപുരം മേഖലയിൽ ആറു ലക്ഷത്തിലധികം ലിറ്ററാണ് പ്രതിദിന വില്പന. അതിൽ മൂന്ന് ലക്ഷത്തോളം ലിറ്ററിന്റെ കുറവുണ്ട്. മുമ്പ് തിരുവനന്തപുരത്ത് കുറവ് വരുന്ന പാൽ മലബാർ മേഖലയിൽ നിന്നാണ് എത്തിച്ചിരുന്നത്. അവിടെയും ഉത്പാദനം കുറഞ്ഞു.
കടുത്ത വേനലിൽ ശരിയായ രീതിയിൽ തണുപ്പിച്ച് സൂക്ഷിക്കാത്ത കവർ പാലും തൈരും പിരിഞ്ഞുപോകുന്നത് ഉപഭോക്താക്കൾക്ക് തിരിച്ചടിയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |