
പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പിൽ ജില്ലയിൽ വ്യാപകമായി കള്ളവോട്ട് ആരോപണം. ഒറ്റപ്പാലം മണ്ഡലത്തിൽ നാലിടങ്ങളിലാണ് കള്ളവോട്ട് പരാതി ഉയർന്നത്. ഷൊർണൂരിൽ കന്നിവോട്ട് ചെയ്യാനെത്തിയ യുവാവിന്റെ വോട്ട് മറ്റാരോ ചെയ്തതായി പ്രിസൈഡിംഗ് ഓഫീസർ അറിയിക്കുകയായിരുന്നു.
ഒറ്റപ്പാലം നഗരമേഖലയിൽ മൂന്ന് ബൂത്തുകളിലും അമ്പലപ്പാറയിൽ ഒരിടത്തുമാണ് കള്ളവോട്ടു പരാതി ഉയർന്നത്. ഒറ്റപ്പാലം മീറ്റ്ന സീനിയർ ബേസിക് സ്‌കൂളിലെ 168, 169 നമ്പർ ബൂത്തുകളിലും ഈസ്റ്റ് ഒറ്റപ്പാലം പടിഞ്ഞാർക്കര എൽ.പി സ്‌കൂളിലെ 163ാം നമ്പർ ബൂത്തിലുമാണ് കള്ളവോട്ട് പരാതി.
168ൽ മീറ്റ്ന സ്വദേശിനി സൂലോചനയുടെയും 169ൽ ഉണ്ണിക്കൃഷ്ണന്റെയും 163ൽ ഈസ്റ്റ് ഒറ്റപ്പാലം സ്വദേശി മുസ്തഫയുടെയും വോട്ടുകളാണു മറ്റാരോ രേഖപ്പെടുത്തിയത്. പിന്നീട് ഇവർക്കു ടെൻഡർ വോട്ട് ചെയ്യാൻ ഉദ്യോഗസ്ഥർ അവസരം നൽകി.
അമ്പലപ്പാറ എ.എൽ.പി സ്‌കൂളിലെ 98-ാം നമ്പർ ബൂത്തിൽ മുണ്ടിരിക്കൽ പ്രഭാകരന്റെ വോട്ടാണ് മറ്റാരോ ചെയ്തത്. പ്രഭാകരനും ടെൻഡർ വോട്ട് ചെയ്യാൻ അവസരം നൽകിയാണ് പരാതികൾ പരിഹരിച്ചത്.
ഷൊർണൂർ പരുത്തിപ്ര ടി.എം.എസ് എൽ.പി സ്‌കൂളിലെ 169ാം നമ്പർ ബൂത്തിലാണ് കള്ളവോട്ട് നടന്നത്. ക്രമ നമ്പർ 392ൽ ബി. നിഖിലിന്റെ കന്നി വോട്ടാണ് കള്ളവോട്ടിൽ ഇല്ലാതായത്. തിരിച്ചറിയൽ രേഖകളുമായി ക്യൂ നിന്ന് വോട്ട് ചെയ്യാൻ രേഖകൾ നൽകിയപ്പോൾ ക്രമനമ്പർ മാർക്ക് ചെയ്തതായി കണ്ടു തുടർന്ന് പരിശോധിച്ചപ്പോഴാണ് കള്ള വോട്ട് നടന്നതായി തിരിച്ചറിഞ്ഞത്. ഇതോടെ വാർഡ് കൗൺസിലർ കെ.കൃഷ്ണകുമാറും പ്രശ്നത്തിൽ ഇടപെട്ടു. ടെണ്ടർ വോട്ടിലൂടെ പ്രശ്നം പരിഹരിച്ചു. പൊലീസും ക്യാമറകളുമുള്ളപ്പോൾ കള്ളവോട്ട് ചെയ്തു പോകുന്നത് തിരഞ്ഞെടുപ്പ് ക്രമീകരണത്തിന്റെ വിശ്വാസ്യതയെ തകർക്കലാണെന്നും തിരഞ്ഞെടുപ്പ് കമ്മിഷന് പരാതിനൽകുമെന്നും കെ.കൃഷ്ണകുമാർ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |