
കൊച്ചിയിൽ നിന്ന് ജി.സി.സിയിൽ 3200 ടൺ ഭക്ഷ്യ ഉത്പന്നങ്ങളെത്തും
കൊച്ചി: പ്രവാസി മലയാളികൾക്ക് ഗൾഫ് രാജ്യങ്ങളിൽ വിഷു ആഘോഷിക്കാൻ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലിയുടെ നേതൃത്വത്തിൽ പ്രത്യേക കാർഗോ വിമാനങ്ങളിൽ പഴം - പച്ചക്കറി കയറ്റുമതി തുടങ്ങി. ലുലു ഫെയർ എക്‌സ്‌പോർട്ടിന്റെ നേതൃത്വത്തിലാണ് ഉത്പ്പന്നങ്ങൾ അയക്കുന്നത്. കാർഗോ വിമാനങ്ങളിലും യാത്രാ വിമാനങ്ങളിലുമായി 3200 ടണ്ണിലധികം കാർഷികോത്പ്പന്നങ്ങൾ അയച്ചു. ഇന്നലെ രാവിലെ 11: 45ന് കുവൈറ്റ് എയർവെയ്സിന്റെ പ്രത്യേക കാർഗോ വിമാനം 50 ടൺ കാർഷികോത്പ്പന്നങ്ങളുമായി കൊച്ചിയിൽ നിന്ന് പുറപ്പെട്ടു. നാഷണൽ എയർവേയ്‌സ്, എമിറേറ്റ്സ്, ഇത്തിഹാദ് ഉൾപ്പെടെയുള്ള വിമാനങ്ങളിലാണ് ഉത്പന്നങ്ങൾ അയക്കുന്നത്. വിവിധ ഗൾഫ് രാജ്യങ്ങളിലെ ലുലു ഹൈപ്പർമാർക്കറ്റുകളിൽ ഭക്ഷ്യലഭ്യതയും വിലസ്ഥിരതയും ഉറപ്പാക്കുകയാണ് ലുലു. വിഷുവിന് ഉത്പന്നങ്ങളുടെ ലഭ്യത ഉറപ്പ് വരുത്തുമെന്നും ആശങ്ക വേണ്ടെന്നും എം.എ യൂസഫലി വ്യക്തമാക്കിയിരുന്നു. വാഴയില, സദ്യയ്ക്ക് ആവശ്യമായ കാർഷിക വിഭവങ്ങൾ, വിഷുക്കണിക്ക് കണി വെള്ളരി, കണിക്കൊന്ന ഉൾപ്പടെ ലുലു സ്റ്റോറുകളിൽ സുലഭമാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |