
ചെന്നൈ: ഐപിഎൽ സീസണിൽ തുടർച്ചയായ നാലാം മത്സരത്തിലും ചെന്നൈ സൂപ്പർ കിംഗ്സ് നിരയിൽ എം.എസ് ധോണിയില്ലാത്തത് ആരാധകർക്ക് കടുത്ത നിരാശയായിരുന്നു. സീസണിലെ ആദ്യ മൂന്ന് മത്സരങ്ങളിലും തോൽവി വഴങ്ങിയ അഞ്ച് തവണ ചാമ്പ്യന്മാരായ ചെന്നൈയുടെ മുൻ നായകന്റെ അഭാവം വലിയ തിരിച്ചടിയാണ് നൽകുന്നത്. പരിക്ക് മൂലം ആദ്യ മത്സരങ്ങൾ ധോണിക്ക് നഷ്ടമാകുമെന്ന് മാനേജ്‌മെന്റ് നേരത്തെ അറിയിച്ചിരുന്നെങ്കിലും താരം എപ്പോൾ മടങ്ങിയെത്തുമെന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തതയില്ല.
അതേസമയം ഇന്നലെ ഡൽഹി ക്യാപിറ്റൽസിനെതിരെയുള്ള മത്സരത്തിന്റെ ടോസിടാൻ നേരം മുൻ ഇന്ത്യൻ പരിശീലകൻ രവി ശാസ്ത്രിയാണ് ആരാധകർ ഒന്നടങ്കം ചോദിക്കുന്ന ആ ചോദ്യം ഋതുരാജിനോട് ചോദിച്ചത്. 'ധോണിയെക്കുറിച്ച് ചോദിക്കുന്നവരോട് ഒന്നേ പറയാനുള്ളൂ, അദ്ദേഹം ഹോട്ടലിലിരുന്ന് ഞങ്ങളെ പിന്തുണയ്ക്കുന്നുണ്ട്. എന്നാൽ വൈകാതെ തന്നെ നിങ്ങൾക്ക് അദ്ദേഹത്തെ മൈതാനത്ത് കാണാൻ സാധിക്കും.' - ഋതുരാജ് ഗെയ്ക്വാദ് പറഞ്ഞു.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ ചെന്നൈ നിശ്ചിത 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 212 റൺസെന്ന കൂറ്റൻ സ്‌കോറായിരുന്നു പടുത്തുയർത്തിയത്. തുടക്കം മുതൽ ആക്രമിച്ചു കളിച്ച സഞ്ജു 56 പന്തിൽ നിന്ന് പുറത്താകാതെ 115 റൺസ് അടിച്ചുകൂട്ടിയതും ചെന്നൈയ്ക്ക് കരുത്തായി. 15 ഫോറുകളും 4 സിക്സറുകളും അടങ്ങുന്നതായിരുന്നു സഞ്ജുവിന്റെ ഇന്നിംഗ്സ്. 213 റൺസ് ലക്ഷ്യമിട്ടിറങ്ങിയ ഡൽഹി ക്യാപിറ്റൽസിന് കെഎൽ രാഹുലും പതും നിസങ്കയും ചേർന്ന് തകർപ്പൻ തുടക്കമാണ് നൽകിയതെങ്കിലും കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ വീഴ്ത്തി ചെന്നൈ ബൗളർമാർ കളം നിറഞ്ഞ് മത്സരം തിരിച്ചുപിടിക്കുകയായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |