കണ്ണൂർ: വിഷുവിന് പച്ചക്കറി വിഭവങ്ങൾ കൂടുതൽ വില നൽകാതെ തയ്യാറാക്കാം. കണിവെള്ളരിക്കും നേരിയ തോതിൽ വിലയിടിവുണ്ടായിട്ടുണ്ട്. 45 രൂപ വരെയാണ് ചില്ലറ വിപണി കേന്ദ്രങ്ങളിലുള്ളത്. സദ്യയ്ക്കുള്ള ചില പച്ചക്കറികൾക്കേ നേരിയ വിലവർദ്ധന ഉണ്ടായിട്ടുള്ളു. പശ്ചിമേഷ്യൻ സംഘർഷം കാരണം ഗൾഫിലേക്കുള്ള പച്ചക്കറി കയറ്റുമതിയിൽ വലിയ ഇടിവുണ്ടായതാണ് നാട്ടിൽ വലിയതോതിൽ വില വർദ്ധിക്കാതിരിക്കാൻ കാരണമായതെന്ന് വ്യാപാരികൾ പറയുന്നു. പയർ, ബീൻസ് തുടങ്ങിയവയ്ക്ക് താരതമ്യേന വില കൂടിയിട്ടുണ്ട്. ജില്ലയിലെ വിവിധയിടങ്ങളിൽ വ്യത്യസ്ത വിലനിലവാരമാണ്.
ഈ വർഷം കണിവെള്ളരിയുടെ ഉത്പാദനം കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഗണ്യമായി കുറഞ്ഞിട്ടുണ്ട്. കാട്ടുപന്നിയുടെയും മയിലിന്റെയും ആക്രമണമാണ് കൃഷി കുറഞ്ഞതിനു പ്രധാന കാരണം. ഇതു മൂലം കർഷകർ പലരും കൃഷിയിൽ നിന്ന് പിന്മാറിയിരുന്നു. പ്രതിസന്ധികളെ മറികടന്ന് ചില കർഷകർ ചെറിയ തോതിൽ നാടൻ കണിവെള്ളരി കൃഷി തുടരുകയും വിഷു വിപണിയെ ലക്ഷ്യമിട്ട് ഇപ്പോൾ വിൽപന നടത്തുകയും ചെയ്യുന്നുണ്ട്. നാടൻ കണിവെള്ളരിക്കയ്ക്കാണ് ആവശ്യക്കാർ ഏറെയും. വരൾച്ച മൂലമുണ്ടായ പ്രതിസന്ധികൾക്കിടയിലും കർഷകർക്കും വ്യാപാരികൾക്കും വിഷു വിപണി പ്രതീക്ഷ നൽകുന്നുണ്ട്.
മാർക്കറ്റുകളിൽ സദ്യ തയ്യാറാക്കാനുള്ള പച്ചക്കറി ഉത്പന്നങ്ങൾ വാങ്ങാനുള്ള തിരക്കാണ്. റോഡരികിലെ പച്ചക്കറി വിപണികളിലാണ് കൂടുതൽ തിരക്ക് അനുഭവപ്പെടുന്നത്.
തളിപ്പറമ്പ് മാർക്കറ്റിലെ
പച്ചക്കറി വില നിലവാരം
തക്കാളി 35
സവോള 25
ഉരുളക്കിഴങ്ങ് 30
പയർ 100
പച്ചമാങ്ങ 60
നാരങ്ങ 200
കോവക്ക 80
ചേമ്പ് 60
ചേന 60
കാബേജ് 40
പാവക്ക 80
ബീൻസ് 100
ക്യാരറ്റ് 50
ഇഞ്ചി 100
കണിവെള്ളരി 45
നേന്ത്രക്കായ 40
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |