
ആറ്റിങ്ങൽ: സ്ത്രീ ശാക്തീകരണം എന്ന ലക്ഷ്യത്തോടെ ആറ്റിങ്ങൽ നഗരസഭയിൽ ആരംഭിച്ച വനിതാവ്യവസായ കേന്ദ്രത്തിന് പൂട്ടുവീണിട്ട് 21 വർഷം.കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ ആദ്യമായി വനിതാ വ്യവസായ കേന്ദ്രത്തിന്റെ യൂണിറ്റ്, ആറ്റിങ്ങൽ കൃഷി ഓഫീസിനോട് ചേർന്ന് പുതിയ കെട്ടിടത്തിലാണ് പ്രവർത്തനം തുടങ്ങിയത്.തുടക്കത്തിൽ മികച്ച രീതിയിൽ പ്രവർത്തിച്ച കേന്ദ്രം പിന്നീട് തകർന്നു.വിദഗ്ദ്ധരുടെ മേൽനോട്ടത്തിൽ തയ്യൽപരിശീലനം,പേപ്പർ ബാഗുകൾ,തുണിസഞ്ചി, കരകൗശല വസ്തുക്കളുടെ നിർമ്മാണവും വിതരണവും,വില്പനയുമായിരുന്നു ഇവിടെയുണ്ടായിരുന്നത്.ഇരുപതിൽപ്പരം തയ്യൽ മെഷീനുകളും ഇവിടെയുണ്ടായിരുന്നു.
ഉയർച്ചയിൽ നിന്ന് പതനത്തിലേക്ക്
പ്ലാസ്റ്റിക്മുക്ത ആറ്റിങ്ങൽ എന്ന ക്യാമ്പെയിനിന്റെ ഭാഗമായി ആറ്റിങ്ങൽ നഗരസഭയിലെ വ്യാപാര സ്ഥാപനങ്ങൾ തുണിസഞ്ചികളിലേക്ക് കടന്നതോടെയാണ് വനിതാ വ്യവസായ കേന്ദ്രത്തിലെ ഉത്പാദനം വർദ്ധിച്ചത്. ഇതോടെ കേന്ദ്രത്തിലെ വനിതാജീവനക്കാരുടെ എണ്ണം അൻപതിൽ നിന്ന് നൂറിലേക്ക് ഉയർന്നു. പിന്നീട് ഭരണസമിതിയുടെ കാലാവധി അവസാനിക്കുകയും തുടർന്നുവന്ന ഭരണസമിതി വനിതാവ്യവസായ കേന്ദ്രത്തെ പാടെ അവഗണിക്കുകയുമായിരുന്നു.
വനിതാ വ്യവസായ കേന്ദ്രം
ആരംഭിച്ചത് - 2004ൽ
കേന്ദ്രത്തിന് പൂട്ടുവീണത് - 2007ൽ
യന്ത്രങ്ങൾ നശിക്കുന്നു
നിർമ്മാണത്തിന് ആവശ്യമായ പല അസംസ്കൃത വസ്തുക്കളും സംഭരിക്കാൻ ഭരണസമിതിക്ക് കഴിഞ്ഞില്ല. വ്യവസായ കേന്ദ്രത്തിലെ ഉത്പാദനം ഗണ്യമായി കുറഞ്ഞു. ഓരോ യൂണിറ്റും ഘട്ടം ഘട്ടമായി നിറുത്തലാക്കി.വനിതാ വ്യവസായ കേന്ദ്രത്തിന് പൂട്ടു വീണതോടെ ലക്ഷക്കണക്കിന് രൂപ വിലമതിക്കുന്ന യന്ത്രസാമഗ്രികളാണ് പൊടിപിടിച്ച് നശിക്കുന്നത്.
വിവിധ തൊഴിൽ പദ്ധതികൾ ഉൾപ്പെടുത്തി വനിത വ്യവസായ കേന്ദ്രം തുറന്ന് പ്രവർത്തിപ്പിക്കാൻ വേണ്ട നടപടികൾ അടിയന്തരമായി സ്വീകരിക്കണം.
കിരൺ ആറ്റിങ്ങൽ,സാമൂഹ്യപ്രവർത്തകൻ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |