കണ്ണൂർ: സൈറൺ നിരോധനത്തിനെതിരെ കോർപറേഷൻ സുപ്രീംകോടതിയെ സമീപിച്ചു. ഹൈക്കോടതി വിധിക്കെതിരെയാണ് അപ്പീൽ ഹരജി. പ്രമുഖ അഭിഭാഷകൻ അഡ്വ. ഹാരിസ് ബീരാൻ മുഖേനെയാണ് സുപ്രീംകോടതിയെ സമീപിച്ചത്. കഴിഞ്ഞ ഫെബ്രുവരിയിൽ ഒരാഴ്ചയ്ക്കകം സൈറൺ മുഴക്കുന്നത് നിർത്തിവയ്ക്കാൻ ഹൈക്കോടതി ഉത്തരവിട്ടതിനെത്തുടർന്ന് നിലവിൽ സൈറൺ നിർത്തിവച്ചിരിക്കുകയാണ്. സമയം നോക്കാൻ മറ്റ് സംവിധാനങ്ങളുള്ള കാലത്ത് ഇത് അനാവശ്യമാണെന്ന് നിരീക്ഷിച്ചാണ് കോടതി ഉത്തരവ്. തളാപ്പിലെ എം. പ്രശാന്തൻ നൽകിയ ഹർജിയിലാണ് കോടതി നടപടി.
ഹൈക്കോടതി ചീഫ് ജസ്റ്റിസ് സൗമേൻ സെൻ, ജസ്റ്റിസ് വി.എം. ശ്യാംകുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് 60 വർഷത്തിലേറെ പഴക്കമുള്ള സൈറൺ ഇനി മുഴക്കരുതെന്ന് ഉത്തരവിട്ടത്. കോർപ്പറേഷന്റെ സൈറൺ മുഴങ്ങുന്നത് അനുവദനീയ പരിധിക്ക് അപ്പുറമാണെന്ന് നേരത്തെ കേരള സ്റ്റേറ്റ് പൊല്യൂഷൻ കൺട്രോൾ ബോർഡ് കണ്ടെത്തിയിരുന്നു. പിന്നാലെ 2025 സെപ്തംബർ ഒമ്പതിന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയർമാൻ കൂടിയായ കണ്ണൂർ കളക്ടർ സൈറൺ നിയന്ത്രിക്കുകയോ നീക്കം ചെയ്യുകയോ വേണമെന്നും ഉത്തരവിട്ടു. ഇതിനെ തുടർന്ന് ഹർജിക്കാരൻ ആർ.ടി.ഐ മുഖേന വിവരങ്ങൾ ശേഖരിച്ച് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
കളക്ടർ, കോർപ്പറേഷൻ പോരും
സൈറൺ മുഴക്കുന്നതു സംബന്ധിച്ച് നേരത്തെ കളക്ടറും കോർപ്പറേഷൻ അധികൃതരും തമ്മിൽ തർക്കമുണ്ടായിരുന്നു. സൈറണിന്റെ ശബ്ദം അനുവദനീയമായതിലും കൂടുതലാണെന്നും അതിനാൽ നിർത്തിവയ്ക്കുകയോ ശബ്ദപരിധി കുറയ്ക്കുകയോ ചെയ്യണമെന്നും കാണിച്ച് കളക്ടർ അരുൺ കെ. വിജയൻ കഴിഞ്ഞ സെപ്തംബറിൽ കോർപ്പറേഷന് കത്ത് നൽകുകയും രണ്ടാഴ്ചയ്ക്കകം നടപടിയെടുത്തില്ലെങ്കിൽ സൈറൺ കണ്ടുകെട്ടുമെന്നും അറിയിക്കുകയായിരുന്നു.
ശബ്ദം പ്രായമായവർക്കും കുട്ടികൾക്കും ശല്യമാകുന്നതായി പരിസരവാസികൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടിയെന്നാണ് കത്തിലുണ്ടായിരുന്നത്. പരിസരവാസികളുടെ പരാതിയുടെ അടിസ്ഥാനത്തിൽ റേഞ്ച് ഡി.ഐ.ജിയും കളക്ടർക്ക് പരാതി നൽകിയിരുന്നു.
എന്നാൽ പ്രദേശവാസികൾ ഇതുവരെ കോർപ്പറേഷന് പരാതി നൽകിയിട്ടില്ലെന്നും ചരിത്രപ്രാധാന്യമുള്ള സൈറൺ മുഴക്കുന്നത് തുടരാനും കോർപ്പറേഷൻ അടിയന്തര കൗൺസിൽ യോഗം തീരുമാനിച്ചു. ഡി.ഐ.ജിയുടെ ഉറക്കം തടസ്സപ്പെടുന്നതാണ് പരാതിക്കിടയാക്കിയതെന്നും അതിന് കുടപിടിക്കാൻ കളക്ടർ അധികാര ദുർവിനിയോഗം നടത്തുകയാണെന്നും യോഗം ആരോപിച്ചു. നേരത്തെ സൈറൺ കോർപ്പറേഷൻ ഓഫീസിനു തൊട്ടടുത്തുള്ള ക്യാമ്പ് ഓഫീസിലെ ജീവനക്കാർക്കും പരിസരവാസികൾക്കും പ്രയാസമുണ്ടാക്കുന്നതിനാൽ നടപടി ആവശ്യപ്പെട്ട് കണ്ണൂർ റേഞ്ച് ഡി.ഐ.ജിയും കത്ത് നൽകിയിരുന്നു. മാസങ്ങൾ നീണ്ട തർക്കമാണ് ഹൈക്കോടതി വിധിയോടെ താത്കാലികമായി അവസാനിച്ചിരുന്നത്.
60 വർഷത്തിലേറെ പഴക്കം
1965ൽ സ്ഥാപിതമായ സൈറണിലൂടെയാണ് അന്ന് നഗരത്തിലെ ജനങ്ങൾ സമയം അറിഞ്ഞത്. ഇന്ത്യാ-പാക് യുദ്ധസമയത്ത് ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകാനാണ് തദ്ദേശസ്ഥാപനങ്ങളിൽ സൈറൺ സ്ഥാപിച്ചത്. രാവിലെ ആറ്, ഉച്ചയ്ക്ക് ഒന്ന്, വൈകീട്ട് ആറ് എന്നീ സമയങ്ങളിലാണ് സൈറൺ മുഴക്കിയിരുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |