
തിരുവനന്തപുരം: പുതിയ മന്ത്രിമാരെ വരവേൽക്കാൻ മന്ത്രി മന്ദിരങ്ങളിൽ ഒരുക്കം തുടങ്ങി. മന്ദിരങ്ങൾ മനോഹരമാക്കാൻ പെയിന്റിംഗ് നടക്കുന്നു. പഴയ ഉപകരണങ്ങളും ഫർണീച്ചറും മാറ്റും.
തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ മന്ത്രിമാർ ഔദ്യോഗിക വസതികൾ ഒഴിഞ്ഞതോടെ,. പിഡബ്്ള്യൂഡി ഉദ്യോഗസ്ഥരെത്തി വസതികൾ പരിശോധിച്ചു. എല്ലാ ഔദ്യോഗിക വസതികളിലും അഞ്ച് വർഷം മുമ്പാണ് അറ്റകുറ്റപ്പണി നടത്തിയത്. മിക്കയിടത്തും വീണ്ടും അറ്റകുറ്റപ്പണികൾ നടത്തണമെന്നാണ് ഉദ്യോഗസ്ഥരുടെ നിലപാട്. ചില മന്ത്രി മന്ദിരങ്ങളിൽ സീലിംഗിൽ ഉൾപ്പെടെ തകരാറുണ്ട്. ഇത് പരിഹരിക്കാനുള്ള അടുക്കളയിലുള്ള കാബിനുകൾ ചിലത് ഇളകിയ നിലയിലാണ്. ഇതും പരിഹരിക്കും. മുറികളിലെ എയർ കണ്ടീഷണറുകളിലെ സർവീസിംഗ് പൂർത്തിയായി. പെയിന്റിംഗ് പൂർത്തിയാക്കി സത്യപ്രതിജ്ഞാ ദിവസം തന്നെ മന്ത്രിമാർക്ക് കൈമാറാനാണ് തീിരുമാനം. എന്നാൽ ചില മന്ത്രി മന്ദിരങ്ങളിൽ അറ്റകുറ്റപ്പണികൾ നീണ്ടുപോയേക്കാമെന്ന ആശങ്കയുണ്ട്.
അറ്റകുറ്റപ്പണികൾ നീണ്ടുപോയാൽ മന്ത്രിമാർക്ക് താമസിക്കാൻ തൽക്കാലം വാടക വീടുകൾ കണ്ടെത്തേണ്ടി വരും. ഉപകരണങ്ങളും ഫർണീച്ചറും പുതിയതായി വാങ്ങാനാണ് തീരുമാനം. ടെലിവിഷൻ, ഫ്രിഡ്ജുകൾ എന്നിവയ്ക്ക് പുറമെ കസേരകളും മേശ ഉൾപ്പെടെയുള്ള ഉപകരണങ്ങളും പുതിയവയായിരിക്കും. മന്ത്രിമാർക്ക് വസതികൾ അനുവദിച്ച ശേഷം അവരുടെ നിർദ്ദേശം കൂടി അനുസരിച്ചായിരിക്കും കൂടുതൽ സൗകര്യങ്ങളൊരുക്കുക. വസതികളിൽ മന്ത്രിമാർക്കായി ചെറിയ ഓഫീസ് സൗകര്യവും സജ്ജീകരിക്കുന്നുണ്ട്. സുരക്ഷാ ജീവനക്കാർക്കും ഗാർഡുമാർക്കുമുള്ള മുറികളും അറ്റകുറ്റപ്പണി നടത്തി സജ്ജമാക്കും. .പുതിയ മന്ത്രിമാർ ചുമതലയേൽക്കുന്നതിന് മുന്നോടിയായി സെക്രട്ടേറിയറ്റിലെ മന്ത്രി ഓഫീസുകളിൽ അറ്റകുറ്റപ്പണി തുടങ്ങിയിരുന്നു. മേശകളും കാർപ്പെറ്റുകളും മാറ്റി പുതിയവ സ്ഥാപിക്കും. ഇതു രണ്ടു ദിവസത്തിനകം പൂർത്തിയാകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |