SignIn
Kerala Kaumudi Online
Wednesday, 13 May 2026 2.54 AM IST

മന്ത്രിമാരെ തീരുമാനിക്കാൻ ചർച്ച സജീവം; കെ.പി.സി.സിയിൽ നേതൃമാറ്റമുണ്ടാകും

Increase Font Size Decrease Font Size Print Page

kpcc

തിരുവനന്തപുരം: സംസ്ഥാനത്തെ പ്രമുഖ കോൺഗ്രസ് നേതാക്കൾ മന്ത്രിസഭയിലെത്തുമെന്ന് സൂചന. മുഖ്യമന്ത്രിയെ തീരുമാനിച്ചാലുടൻ തന്നെ മന്ത്രിമാരെ നിശ്ചയിക്കാനുള്ള നടപടികളിലേക്ക് കോൺഗ്രസ് കടക്കും. കെ.പി.സി.സി നേതൃമാറ്റ ചർച്ചകളും സജീവമായി.

സാമുദായിക സാമവാക്യങ്ങളും പ്രാദേശക പരിഗണനയും അടിസ്ഥാനമാക്കിയാണ് മന്ത്രിമാരെ നിശ്ചയിക്കുന്നതിനുള്ള നടപടികൾ തുടങ്ങിയത്. കോൺഗ്രസിന് 12 മന്ത്രിമാരെന്ന തരത്തിലാണ് ചർച്ചകൾ . തിരുവനന്തപുരം ജില്ലയിൽ നിന്നും കെ.മുരളീധരൻ മന്ത്രിയാകുമെന്ന് ഉറപ്പാണ്. ആരോഗ്യ, ദേവസ്വം വകുപ്പുകൾ നൽകിയേക്കും . എം.വിൻസന്റിനെ ഡെപ്യൂട്ടീ സ്പീക്കർ സ്ഥാനത്തേക്ക് പരിഗണിക്കുന്നതായാണ് സൂചന. സി.എം.പിക്ക് മന്ത്രിസ്ഥാനം നൽകണമെന്ന സമ്മർദ്ദം കോൺഗ്രസിൽ ശക്തമാണ്. അങ്ങനെ വന്നാൽ തുറമുഖ മന്ത്രിയാകും. കൊല്ലം ജില്ലയിൽ നിന്നും ബിന്ദുകൃഷ്ണ, പി.സി.വിഷ്ണുനാഥ് എന്നിവരെയാണ് പരിഗണിക്കുന്നത്. ഡി.സി.സി പ്രസിഡന്റ്, മഹിളാ കോൺഗ്രസ് അധ്യക്ഷ എന്നീ നിലകളിൽ പ്രവർത്തിച്ച ബിന്ദുകൃഷ്ണ കോൺഗ്രസിന്റെ വനിതാ നേതാക്കളിൽ സീനിയറാണ്.

ആലപ്പുഴയിൽ നിന്നും എം.ലിജുവിനെ പരിഗണിക്കുന്നുണ്ടെന്നാണ് സൂചന.

നിയമസഭയിലെത്തുന്നത് ആദ്യമായാണെങ്കിലും സാമുദായിക പരിഗണന ലിജുവിന് അനുകൂലമാകുന്ന ഘടകമാണ്. ഇതോടൊപ്പം ഷാനിമോൾ ഉസ്മാന്റെ പേരും പരിഗണനയിലുണ്ട്. കോട്ടയത്തു നിന്നും തിരുവഞ്ചൂർ രാധാകൃഷ്ണനെയും ചാണ്ടി ഉമ്മനേയുമാണ് പരിഗണിക്കുന്നത്. ഓർത്തഡോക്സ് സഭ സമ്മർദ്ദം ശക്തമാക്കിയാൽ ചാണ്ടി ഉമ്മനെ മന്ത്രിയാക്കി തിരുവഞ്ചൂരിനെ സ്പീക്കർ സ്ഥാനത്തേക്ക് പരിഗണിച്ചേക്കും. എറണാകുളത്തു നിന്നും റ്റി.ജെ.വിനോദ്, വി.പി.സജീന്ദ്രൻ,അൻവർ സാദത്ത് എന്നിവരെയാണ് പരിഗണിക്കുന്നത്. സാമുദായിക പരിഗണന വന്നാൽ വി.പി.സജീന്ദ്രന് സാധ്യത കൂടുതലാണ്. മലപ്പുറത്തു നിന്നും എ.പി.അനിൽകുമാർ മന്ത്രിയാകും. വയനാടു നിന്നും ടി.സിദ്ദിഖിനെയും ഐ.സി ബാലകൃഷ്ണനെയും പരിഗണിക്കുന്നു. കണ്ണൂരിൽ നിന്നും കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് മന്ത്രിയാകും. കെ.സി.വേണുഗോപാലിനെ മുഖ്യന്ത്രിയായി നിശ്ചയിച്ചാൽ വി.ഡി.സതീശനും രമേശ് ചെന്നിത്തലയ്ക്കും മന്ത്രിസഭയിൽ പ്രധാന വകുപ്പുകളോടെ മന്ത്രിമാരാകും.

കെ.പി.സി.സി പ്രസിഡന്റ് സ്ഥാനത്തേക്ക് ബെന്നി ബെഹന്നാനെയും കൊടിക്കുന്നിൽ സുരേഷിനെയുമാണ് പരിഗണിക്കുന്നതെന്നാണ് സൂചന. സാമുദായിക പരിഗണനയുടെ കൂടി അടിസ്ഥാനത്തിലാകും പ്രസിഡന്റിനെ തിരഞ്ഞെടുക്കുക. കെ.സുധാകരൻ ഒഴിഞ്ഞപ്പോൾ പലരും അവകാശവാദം ഉന്നയിച്ചിരുന്നെങ്കിലും ക്രൈസ്തവ വിഭാഗത്തിൽ നിന്നുള്ളയാളെ പ്രസിഡന്റാക്കുകയായിരുന്നു.

TAGS: S
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA