
മുടപുരം: മാലിന്യം നിറഞ്ഞ് വെള്ളത്തിന്റെ ഒഴുക്ക് നിലച്ച് മാമം നദിയെ മാലിന്യമുക്തവും ജലസമൃദ്ധിയുമാക്കി പുനരുജ്ജീവിപ്പിക്കണമെന്ന കർഷകരുടെ ആവശ്യം ശക്തമാകുന്നു. കിഴുവിലം ഗ്രാമപഞ്ചായത്ത് കമ്മിറ്റിയിൽ ഈ ആവശ്യം ഉന്നയിച്ച് 15-ാം വാർഡ് മെമ്പർ എ.അൻവർഷ അവതരിപ്പിച്ച പ്രമേയം പ്രസിഡന്റ് ഷമീർ കിഴുവിലത്തിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം പാസാക്കി വിവിധ വകുപ്പ് മേധാവികൾക്ക് അയച്ചു. വാമനപുരം നദിയുടെ കൈവഴിയായ മാമം നദി കിഴുവിലം, ചിറയിൻകീഴ് പഞ്ചായത്തുകളിലൂടെയാണ് ഒഴുകുന്നത്. ഇവിടെ തടസങ്ങളില്ലാതെ നദി ഒഴുകിയാൽ പഞ്ചായത്തിലെ പാടശേഖരങ്ങളിലെ നെൽകൃഷി കൂടുതൽ വിസ്തൃതമാകാനും കൂടുതൽ കൃഷിയിറക്കാനും കഴിയും. ഇപ്പോൾ 80ഓളം ഹെക്ടറിൽ മാത്രമേ നെൽകൃഷി ചെയ്യാൻ കഴിയുന്നുള്ളൂ. മാത്രമല്ല പ്രദേശത്തെ ജലക്ഷാമത്തിനും അറുതിയാകും.
കൃഷിയും മുടങ്ങി
കിഴുവിലം ഗ്രാമപഞ്ചായത്തിലെ വലിയഏല,വലിയ ചിറ,കിഴുവിലം,കവണശ്ശേരി,അണ്ടൂർ,വൈദ്യന്റെമുക്ക് എന്നീ ആറ് പാടശേഖരങ്ങൾ ഈ നദിയുടെ ജലം ഉപയോഗിച്ച് ജലസേചനമൊരുക്കി വർഷത്തിൽ രണ്ടുതവണ കൃഷി ചെയ്യുന്നുണ്ട്. ആവശ്യത്തിന് ജലം ലഭിച്ചാൽ മൂന്നുതവണ കൃഷി ചെയ്യാനും ഇടവിള ചെയ്യാനും കഴിയും. എന്നാൽ ഇപ്പോൾ ഈ ആറ് കൈയേറ്റത്തിനും മാലിന്യം തള്ളുന്നതിനുള്ള ഇടവുമായി മാറിയിരിക്കുകയാണ്. പ്ലാസ്റ്റിക് കുപ്പികളും ഇറച്ചിമാലിന്യങ്ങളും മറ്റും ഇവിടെ കൊണ്ട് തള്ളുന്നത് പതിവാണ്. വർഷങ്ങൾക്ക് മുമ്പ് ജലസമൃദ്ധമായിരുന്ന ആറ് ഇപ്പോൾ ശക്തമായ മഴപെയ്യുമ്പോൾ മാത്രമാണ് കവിഞ്ഞൊഴുകുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |