തൃശൂർ : രോഗികൾ ഏറിയതോടെ മെഡിക്കൽ കോളേജിലും തൃശൂർ ജില്ലാ ജനറൽ ആശുപത്രിയിലും തിക്കും തിരക്കും. മെഡിക്കൽ കോളേജിൽ പല വാർഡുകളിലും രോഗികൾ കിടക്കുന്നത് തറയിലാണ്. ഇവിടെ നൂറുകണക്കിന് രോഗികളാണ് കിടത്തി ചികിത്സയ്ക്കായി പ്രതിദിനം എത്തുന്നത്. ജനറൽ മെഡിസിൻ, ഓർത്തോ വിഭാഗങ്ങളിലാണ് കൂടുതൽ രോഗികൾ. ദിനംപ്രതി 3500 നും 4000 ത്തിനും ഇടയിൽ രോഗികൾ ഒ.പിയിൽ എത്തുന്നുണ്ട്. സ്‌കൂളവധി കാലമായതും തിരക്ക് വർദ്ധിക്കാൻ കാരണമെന്നും പറയുന്നു. രോഗികൾ കൂടുതലായി ആശ്രയിക്കുന്ന ജനറൽ മെഡിസിൻ വിഭാഗത്തിൽ ആവശ്യത്തിന് ഡോക്ടർമാർ ഇല്ലാത്തത് പ്രശ്‌നം സൃഷ്ടിക്കുന്നുണ്ട്.
ഏഴുപത് ശതമാനം ഡോക്ടർമാരുടെ സേവനമാണ് കഴിഞ്ഞ കുറെ കാലങ്ങളായി ലഭിക്കുന്നുള്ളു. മറ്റ് ജീവനക്കാരുടെ അഭാവവും രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ദുരിതം സമ്മാനിക്കുന്നു. ട്രോളികളിൽ രോഗികളെ കൊണ്ടു പോകുന്നതിന് പോലും ആവശ്യത്തിന് ജീവനക്കാരില്ല. ഇത് മൂലം രോഗികളുടെ കൂട്ടിരിപ്പുകാർ തന്നെയാണ് ഇത് ചെയ്യുന്നത്. വയോജനങ്ങളായവരാണ് ഇതുമൂലം ഏറെ ദുരിതം അനുഭവിക്കുന്നത്. ഇത് പലപ്പോഴും ബഹളത്തിന് ഇടയാക്കുന്നുമുണ്ട്. തൃശൂർ, പാലക്കാട്, എറണാകുളം, മലപ്പുറം ജില്ലകളിൽ നിന്നുള്ളവരാണ് കൂടുതലും മെഡിക്കൽ കോളേജിലേക്ക് എത്തുന്നത്.
ജില്ലാ ജനറലാശുപത്രിയിലും തഥൈവ !
തൃശൂർ ജില്ലാ ജനറൽ ആശുപത്രിയിലും വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ഈവനിംഗ് ഒ.പി ആരംഭിച്ചതോടെ രാവിലെ മുതൽ വൈകിട്ട് വരെ ആയിരക്കണക്കിന് പേരാണ് ചികിത്സ തേടിയെത്തുന്നത്. 3000 ത്തിനും 3500 നും ഇടയിൽ രോഗികൾ ദിവസവും ജനറൽ ആശുപത്രിയിൽ എത്തുന്നുണ്ട്. ജനറൽ ആശുപത്രി ജനറൽ മെഡിസിൻ വിഭാഗത്തിൽ വലിയ പ്രശ്‌നങ്ങൾ ഇല്ലെങ്കിലും കാർഡിയോളജി വിഭാഗത്തിൽ രണ്ട് ഡോക്ടർമാരുടെ സേവനം ലഭിച്ച് തുടങ്ങിയതോടെ കിടത്തി ചികിത്സയ്ക്ക് എത്തുന്നവരുടെ എണ്ണം വർദ്ധിച്ചു. ഇവിടെയുള്ള ഭൗതിക സാഹചര്യം കുറവായതിനാൽ ദുരിതമനുഭവിക്കുന്നതായി രോഗികൾ ചൂണ്ടിക്കാട്ടുന്നു.
ചികിത്സ തേടി ഡെങ്കിപ്പനിക്കാർ
ജനറൽ ആശുപത്രിയിൽ ഡെങ്കിപ്പനി ബാധിച്ച് ചികിത്സ തേടിയെത്തുന്നവരുടെ എണ്ണം കൂടി വരുന്നതായി ആശുപത്രി അധികൃതർ പറഞ്ഞു. കോർപറേഷൻ പരിധിയിൽ വ്യാപകമായി ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്യുന്നുണ്ട്. കോർപറേഷനും ആരോഗ്യ വകുപ്പ് അധികൃതരും പ്രതിരോധ പ്രവർത്തനം ശക്തമാക്കിയെങ്കിലും നിയന്ത്രണവിധേയമായിട്ടില്ല.
മെഡിക്കൽ കോളേജ്
ഒ.പിയിൽ ദിനംപ്രതി എത്തുന്നത് 3500-4000
ജില്ലാ ജനറൽ ആശുപ്രതി 3000-3500
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |