
ന്യൂഡൽഹി: രാജ്യത്തെ വ്യാപാരക്കമ്മി കുറയ്ക്കുന്നതിനും രൂപയുടെ മൂല്യം സംരക്ഷിക്കുന്നതിനുമായി വെള്ളി ബാറുകളുടെ ഇറക്കുമതിക്ക് കേന്ദ്രസർക്കാർ നിയന്ത്രണം ഏർപ്പെടുത്തി. സ്വർണ്ണം, വെള്ളി എന്നിവയുടെ ഇറക്കുമതി തീരുവ 15 ശതമാനമായി വർദ്ധിപ്പിച്ചതിന് പിന്നാലെയാണ് ശനിയാഴ്ച വാണിജ്യ വ്യവസായ മന്ത്രാലയം പുതിയ ഉത്തരവിറക്കിയത്. 99.9 ശതമാനമോ അതിലധികമോ ശുദ്ധിയുള്ള വെള്ളി ബാറുകൾ, സ്വർണമോ പ്ലാറ്റിനമോ പൂശിയ വെള്ളി എന്നിവയുടെ ഇറക്കുമതി നയം 'സ്വതന്ത്ര' വിഭാഗത്തിൽ നിന്ന് 'നിയന്ത്രിത' വിഭാഗത്തിലേക്ക് മാറ്റി.
ഡയറക്ടറേറ്റ് ജനറൽ ഒഫ് ഫോറിൻ ട്രേഡ് (ഡി.ജി.എഫ്.ടി) പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം നിയന്ത്രിത വിഭാഗത്തിലുള്ള വെള്ളി ഇറക്കുമതി ചെയ്യാൻ ഇനി സർക്കാർ ലൈസൻസ് നിർബന്ധമാണ്. സ്വർണ ഇറക്കുമതിയിലെ ചട്ടങ്ങൾ നേരത്തെ കർശനമാക്കിയിരുന്നു. അഡ്വാൻസ് ഓതറൈസേഷൻ പദ്ധതി പ്രകാരം തീരുവയില്ലാതെ ഇറക്കുമതി ചെയ്യാവുന്ന സ്വർണ്ണത്തിന്റെ പരിധി 100 കിലോഗ്രാമായി നിശ്ചയിച്ചു. മുൻപ് ഇതിന് പരിധിയുണ്ടായിരുന്നില്ല.മെയ് 13 മുതൽ സ്വർണം, വെള്ളി എന്നിവയുടെ അടിസ്ഥാന ഇറക്കുമതി തീരുവ 5 ശതമാനത്തിൽ നിന്ന് 10 ശതമാനമായി ഉയർത്തിയിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |