കോട്ടയം: പൊലീസിനെയും സർക്കാരിനെയും വെല്ലുവിളിച്ച് ബംഗ്ലാദേശികളും ക്രിമിനലുകളായ അന്യസംസ്ഥാനക്കാരും കേരളത്തിൽ തമ്പടിക്കുന്നു. കേരളത്തിൽ എവിടെയെത്തിയാലും ഐ.ഡി കാർഡോ ആധാർ കാർഡോ ഹാജരാക്കി പേരും വിലാസവും സ്വമേധയാ പൊലീസ് സ്റ്റേഷനുകളിലെത്തി രജിസ്റ്റർ ചെയ്യണമെന്നാണ് നിയമം. ജോലിക്കായി കൊണ്ടുവരുന്ന കോൺട്രാക്ടർമാർക്കും ഇതിന് ഉത്തരവാദിത്വമുണ്ട്. എന്നാൽ ജോലിക്കായി എത്തിയിരിക്കുന്നവരോ കോൺട്രാക്ടർമാരോ ഇതിന് മെനക്കെടാറില്ല. ഫലമോ, അന്യസംസ്ഥാന തൊഴിലാളികളുടെ മറവിൽ കേരളത്തിലെത്തുന്ന ബംഗ്ലാദേശികളും മറ്റും മലയാളികളുടെ ജീവനുതന്നെ വെല്ലുവിളി ഉയർത്തുകയാണ്. ക്രമാതീതമായി അന്യസംസ്ഥാന തൊഴിലാളികൾ തമ്പടിക്കുന്നതോടെ ഒരു പ്രദേശമാകെ ദുരിതപൂരിതമാകുന്നു എന്നതാണ് നിലവിലെ അവസ്ഥ. നൂറ് സ്ക്വയർ ഫീറ്റുള്ള ഒരു മുറിയിൽ കഴിയുന്നത് പത്തു പേർ. അഞ്ഞൂറും അറുന്നൂറും പേർ താമസിക്കുന്ന ലയങ്ങൾ കോട്ടയം ജില്ലയിലുണ്ട്. ഭക്ഷണം പാകം ചെയ്യുന്നത് അന്തിയുറങ്ങുന്ന മുറിയിൽതന്നെ. മലമൂത്ര വിസർജ്ജനത്തിനായി ഇവർ ഉപയോഗിക്കുന്നത് ഒറ്റക്കുഴി കക്കൂസും. ചങ്ങനാശേരിക്ക് സമീപം പായിപ്പാട്ട് മാത്രം ഇത്തരത്തിൽ കാൽലക്ഷത്തിലധികം പേരാണ് കഴിയുന്നത്. ഇതോടെ മാലിന്യം പരിസരമാകെ പടരുകയാണ്. സമീപത്തുള്ള വീടുകളിലെ കിണറുകളും കുളങ്ങളും തോടുകളും ബാക്ടീരിയ കൊണ്ട് നിറയുകയാണ്. ഇതിനെതിരെ പഞ്ചായത്ത് അധികൃതരോ രാഷ്ട്രീയക്കാരോ ചെറുവിരൽപോലും അനക്കുന്നില്ല.
പെരുമ്പാവൂരിൽ അരലക്ഷം
കേരളത്തിൽ അന്യസംസ്ഥാനക്കാരും ബംഗ്ലാദേശികളും കൂടുതൽ എത്തിയിട്ടുള്ളത് പെരുമ്പാവൂരിലാണ്. അര ലക്ഷത്തോളം പേരാണ് പെരുമ്പാവൂരിലെ പ്ലൈവുഡ് ഫാക്ടറികളിലും മറ്റുമായി ജോലിചെയ്യുന്നത്. അടുത്തിടെയിടെയാണ് ബംഗ്ലാദേശി ഇവിടെയൊരു സ്ത്രീയെ പീഡിപ്പിച്ചശേഷം തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്. ചങ്ങനാശേരി തൃക്കൊടിത്താനത്താവട്ടെ, താമസിച്ചിരുന്ന വീട്ടിലെ ഒരാളെ ക്രൂരമായി കൊലപ്പെടുത്തിയത് ബംഗ്ലാദേശുകാരനാണ്. ഇതോടെയാണ് ബംഗ്ലാദേശികൾ കേരളത്തിൽ കൂടുതലായി എത്തിയിട്ടുണ്ടെന്ന വിവരം പുറത്തായത്. ഇതേതുടർന്നാണ് അന്യസംസ്ഥാനക്കാർ ഉൾപ്പെടെയുള്ളവരുടെ ഐ.ഡി കാർഡുകൾ കൂടാതെ വിരലടയാളവും രേഖപ്പെടുത്താൻ ഡി.ജി.പി ഉത്തരവായത്. പൊലീസ് യജ്ഞം ആരംഭിച്ചെങ്കിലും എല്ലാവരെയും കണ്ടെത്താനോ വിവരങ്ങൾ ശേഖരിക്കാനോ അവർക്കാവുന്നില്ല. വെളുപ്പിന് താമസസ്ഥലത്തുനിന്നും പണിക്ക് പോവും. വരുന്നതോ രാത്രി എപ്പോഴെങ്കിലും. മദ്യപിച്ച് ലക്കുകെട്ടാവും കൂടുതൽ ആളുകളും തിരിച്ചെത്തുക.
തലവേദനയായി കൂടുമാറ്റം
ഒരു ദിവസം 75 പേരിൽനിന്നു മാത്രമേ ഒരു പൊലീസ് സംഘത്തിന് വിവരം ശേഖരിക്കാനാവുകയുള്ളു. വിരലടയാളവും ഫോട്ടോയും എടുത്ത് രജിസ്റ്ററിൽ രേഖപ്പെടുത്തിയശേഷം പിറ്റേ ദിവസം ക്യാമ്പിൽ പൊലീസ് എത്തുമ്പോൾ കോട്ടയം ജില്ലയിൽ നിന്നുതന്നെ അവർ മാറിയിരിക്കും. ആലപ്പുഴയിലേക്കോ കോഴിക്കോട്ടേയ്ക്കോ ആയിരിക്കും പോവുക. ആ സ്ഥാനത്ത് പുതിയതായി മറ്റൊരാൾ എത്തിയിരിക്കും. അയാളുടെയും വിശദവിവരങ്ങൾ രേഖപ്പെടുത്താൻ പൊലീസ് നിർബന്ധിതരായിരിക്കുകയാണ്. ഒരു മാസത്തിൽ കൂടുതൽ ഒരു സ്ഥലത്ത് ഇവർ തങ്ങാറില്ലാത്തതാണ് പൊലീസ് അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്നം.
ബംഗ്ലാദേശിൽ നിന്നും എത്തുന്നവരിൽ മന്തു രോഗികൾ ഏറെയാണ്. ഇതും ആരോഗ്യമേഖലയിൽ വലിയ ഭീഷണിയാണ് ഉയർത്തുന്നത്. കൂടാതെ കേരളീയരായ പെൺകുട്ടികളെ വശത്താക്കി വിവാഹം കഴിച്ചശേഷം ഒന്നോ രണ്ടോ കുട്ടികളാവുമ്പോൾ ഉപേക്ഷിച്ച് സ്ഥലം വിടുന്നതും പതിവായിട്ടുണ്ട്.
തൃക്കൊടിത്താനത്ത് റബർതോട്ടത്തിന്റെ നടുവിലും മറ്റും ഷീറ്റിട്ട് തകരം കൊണ്ട് മറച്ച് ഇതരസംസ്ഥാനക്കാർക്ക് വാടകയ്ക്ക് കൊടുക്കുന്ന പ്രവണത വർദ്ധിച്ചിരിക്കയാണ്. ഒരാളിൽ നിന്ന് ഒരു മാസം വാങ്ങുന്നത് 1,500 മുതൽ 2,000 രൂപവരെയാണ്. 500പേർ താമസിക്കുന്ന ഇത്തരത്തിലുള്ള ലയങ്ങൾ പായിപ്പാട്ടുണ്ട്. ഒരു ലക്ഷം രൂപവരെ പ്രതിമാസം കൈപ്പറ്റുന്നവരുണ്ട് ഇവിടെ. നിയമങ്ങളെല്ലാം കാറ്റിൽ പറത്തിയാണ് പാർപ്പിടങ്ങൾ ഒരുക്കിയിരിക്കുന്നത്. ഇന്നാട്ടുകാരായ ''കെട്ടിട"" ഉടമകൾക്ക് എല്ലാവിധ സഹായങ്ങളും ചെയ്തുകൊടുക്കുന്നതാകട്ടെ രാഷ്ട്രീയക്കാരും പഞ്ചായത്ത് അധികൃതരുമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |