കോട്ടയം: കൊവിഡ് പ്രതിരോധത്തിനായി തടവുകാർ തയ്യാറാക്കിയ മാസ്‌ക്കുകളും സാനിറ്റൈസറും വിറ്റഴിച്ച് ജില്ലാ ജയിൽ സമാഹരിച്ചത് ഒരു ലക്ഷത്തോളം രൂപ. ജയിൽ ഡി.ജി.പി ഋഷിരാജ് സിംഗിന്റെ നിർദേശപ്രകാരം മാർച്ചിൽ തന്നെ ഇവയുടെ നിർമാണം ആരംഭിച്ചിരുന്നു.
തയ്യൽ ജോലിയിൽ താത്പര്യമുള്ള ഏഴു തടവുകാരാണ് മാസ്‌കുകൾ ഒരുക്കുന്നത്. രണ്ടു പേർ വനിതകളാണ്. പ്രതിദിനം നാനൂറോളം മാസ്‌ക്കുകൾ ഇവർ തയ്യാറാക്കും. രണ്ടു പാളികളുള്ള കഴുകി ഉപയോഗിക്കാവുന്ന മാസ്‌ക്ക് ഒന്നിന് പത്തു രൂപയാണ് വില.
തിരുവല്ല ഷുഗർ മില്ലിൽനിന്ന് വാങ്ങിയ നൂറു ലിറ്റർ സ്പിരിറ്റ് ഉപയോഗിച്ച് ഉദ്യോഗസ്ഥരാണ് 500 കുപ്പി സാനിറ്റൈസർ തയ്യാറാക്കിയത്. ബി.സി.എം കോളേജ് കെമിസ്ട്രി ഡിപ്പാർട്ട്‌മെൻറും കോട്ടയം ജനറൽ ആശുപത്രിയും സാങ്കേതിക പിന്തുണ നൽകി. 200 മില്ലി ലിറ്ററിന് നൂറു രൂപയാണ് വില.
മാസ്ക്ക് വിറ്റു കിട്ടുന്ന തുകയിൽ നിന്ന് നിർമിച്ചവർക്ക് ദിവസക്കൂലിയിനത്തിൽ 127 രൂപ വീതം നൽകും. ബാക്കി സർക്കാരിലേക്ക് അടയ്ക്കുമെന്ന് സൂപ്രണ്ട് പി. വിജയൻ പറഞ്ഞു. പൊതുജനങ്ങൾക്കും സ്ഥാപനങ്ങൾക്കും ജില്ലാ ജയിൽ ഓഫീസിൽനിന്ന് മാസ്‌ക്കും സാനിറ്റൈസറും വാങ്ങാം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |