ബുക്കാറെസ്റ്റ്: ഭൂമിയുടെ നിയന്ത്രണം കൈക്കലാക്കുന്ന അന്യഗ്രഹ ജീവികൾ മനുഷ്യനെ അടിമകളാക്കുന്ന കാലം അടുത്തുവോ?. ഇതിലേക്ക് വിരൽചൂണ്ടുന്ന ചില കാര്യങ്ങൾ ലോകത്തിന്റെ പലഭാഗത്തായി സംഭവിച്ചുകൊണ്ടിരിക്കുകയാണ്. റൊമാനിയയിലെ പിയത്ര നീമിലെ പെട്രോഡാവ ഡേസിയൻ കോട്ടയ്ക്ക് തൊട്ടരികിലായി അന്യഗ്രഹ ജീവികൾ സ്ഥാപിച്ചെന്നു കരുതുന്നു ഫലകം കണ്ടെത്തിയതാണ് ഒടുവിലത്തെ സംഭവം. പതിമൂന്നടി ഉയരത്തിൽ ത്രികോണാകൃതിയുളള ഫലകമാണ് കണ്ടെത്തിയത്. ഭൂമിയിൽ ഉറപ്പിച്ച നിലയിലുളള തിളക്കമാർന്ന ഏതോ ലോഹം കൊണ്ടുണ്ടാക്കിയ സ്തംഭത്തിൽ കുറിപ്പുകൾക്ക് സമാനമായ ചിലത് കാണുകയും ചെയ്യുന്നുണ്ട് എന്നാണ് റിപ്പോർട്ട്. വിജനമായ സ്ഥലത്തെത്തിയ ചിലരാണ് ഫലകം കണ്ടത്.
ഇത്തരത്തിലൊരു ഫലകം നേരത്തേ അമേരിക്കയിലെ തെക്കൻ യൂറ്റായിലെ മരുഭൂമിയിൽ കണ്ടെത്തിയിരുന്നു. റൊമാനിയയിൽ കണ്ടെത്തിയ ഫലകത്തിന് ഇതിൽ നിന്ന് ചില വ്യത്യാസങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ആദ്യത്തെ ഫലകം പോലെ ഇതും അന്യഗ്രഹജീവികൾ സ്ഥാപിച്ചതാണെന്നാണ് അന്യഗ്രഹ ജീവികളിൽ വിശ്വസിക്കുന്നവർ പറയുന്നത്. അന്യഗ്രഹ ജീവികളല്ലാതെ ആരും ആളൊഴിഞ്ഞ സ്ഥലത്ത് ഫലകം സ്ഥാപിക്കില്ല എന്നും അവർ പറയുന്നു. അമേരിക്കയിലെ ഫലകം കാണാതായതിന് തൊട്ടടുത്ത ദിവസമാണ് റൊമാനിയയിലെ ഫലകം കണ്ടെത്തിയത്. എന്നാൽ, ഇക്കാര്യത്തിന്റെ സത്യാവസ്ഥ എന്താണെന്ന് ഇപ്പോഴും വ്യക്തമല്ല.
അമേരിക്കയിലെ മരുഭൂമിയിലെ ചുവന്ന പാറക്കെട്ടുകൾക്ക് സമീപത്ത് മണ്ണിൽ നിന്ന് 12 അടി ഉയരത്തിലാണ് ആദ്യത്തെ ഫലകം കണ്ടെത്തിയത്. ഈ ഫലകത്തിനും ത്രികോണാകൃതിയാണ് ഉണ്ടായിരുന്നത്. ഹെലികോപ്ടർ വഴി ചെമ്മരിയാടുകളുടെ സർവേ നടത്തിക്കൊണ്ടിരുന്ന ഉദ്യോഗസ്ഥരാണ് ആദ്യത്തെ ഫലകം കണ്ടെത്തിയത്. ഇതിനെക്കുറിച്ച് ശാസ്ത്രജ്ഞർ പരിശോധിച്ചെങ്കിലും കൂടുതൽ കാര്യങ്ങളൊന്നും പുറത്തുവിട്ടിരുന്നില്ല. സുരക്ഷാ കാരണങ്ങൾ മുൻനിറുത്തിയാണിതെന്നാണ് വിശദീകരണം. സ്റ്റാൻലി കുബ്രിക് സംവിധാനം ചെയ്ത പ്രശസ്ത ഹോളിവുഡ് ചിത്രം ' 2001 : എ സ്‌പേസ് ഒഡീസിയിൽ ' ഇതുപോലൊരു സ്തംഭത്തെ കാണാം.ചിത്രത്തിൽ അന്യഗ്രഹ ജീവികളാണ് ഈ സ്തംഭം നിർമിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ ചിത്രത്തിന്റെ ആരാധകരിൽ ആരെങ്കിലും നിർമിച്ച് മരുഭൂമിയിൽ സ്ഥാപിച്ചതാകാൻ ഇടയുണ്ടെന്നാണ് അന്ന് ചില ഗവേഷകർ പറഞ്ഞിരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |