തിരുവനന്തപുരം: 18നും 45നും ഇടയ്ക്ക് പ്രായമുള്ളവർക്ക് സൗജന്യമായി നൽകുന്നതിന് വാക്സിൻ വില കൊടുത്തുവാങ്ങാൻ സർക്കാരിന് പണമെവിടെയെന്ന് ചോദിച്ചാൽ, സമയമാകുമ്പോൾ പണം വരുമെന്നാണ് മറുപടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
സർക്കാർ ചെയ്യേണ്ട കാര്യങ്ങൾ ചെയ്യേണ്ട മുറയ്ക്ക് തന്നെ ചെയ്യും. രജിസ്ട്രേഷൻ സമയത്ത് എല്ലാവർക്കും സ്ലോട്ടുകൾ കിട്ടാത്ത ബുദ്ധിമുട്ടിനെപ്പറ്റി ചോദിച്ചപ്പോൾ രജിസ്ട്രേഷന്റെ വെബ്സൈറ്റ് കേന്ദ്ര സർക്കാരിന്റേതാണെന്നും അതിൽ പ്രശ്നമുണ്ടോയെന്ന് പ്രത്യേകം പരിശോധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ആവശ്യത്തിന് വാക്സിൻ നമുക്ക് ലഭ്യമല്ലാത്തതിന്റെ പ്രശ്നമുണ്ട്. വാക്സിന്റെ ലഭ്യതയ്ക്കനുസരിച്ചേ വാക്സിനേഷൻ നമുക്ക് നടത്താനാവൂ. ആഗ്രഹത്തിനനുസരിച്ച് വാക്സിൻ കിട്ടില്ലല്ലോ. 45 വയസിന് മുകളിലുള്ളവർക്ക് ലഭ്യമാക്കേണ്ടത് കേന്ദ്ര സർക്കാരാണ്. അതും ഇപ്പോൾ ആവശ്യത്തിന് നമ്മുടെ കൈയിലില്ല. അത് കൂടുതൽ ലഭ്യമാക്കാനാവശ്യപ്പെട്ടിട്ടുണ്ട്. അതും ക്രമീകരിക്കണം. കേന്ദ്രത്തിലെയും, സംസ്ഥാനത്തെയും സർക്കാരുകൾക്ക് രണ്ട് വില നിശ്ചയിക്കുന്നത് നീതിയല്ല. സുപ്രീംകോടതിയും ഇക്കാര്യത്തിൽ ചില നിർദ്ദേശങ്ങളിറക്കിയിട്ടുണ്ട്. കേന്ദ്രസർക്കാരിന്റെ തീരുമാനത്തിനായി കാത്തിരിക്കുകയാണ്.
കേന്ദ്രം വില നിശ്ചയിച്ചാൽ അതിനെ സംസ്ഥാനം ചോദ്യം ചെയ്യുന്നതെങ്ങനെയെന്ന ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്റെ പ്രസ്താവന ചൂണ്ടിക്കാട്ടിയപ്പോൾ, കേന്ദ്രം നിശ്ചയിച്ച തുകയിപ്പോൾ 300 രൂപയിലേക്ക് സീറം ഇൻസ്റ്റിറ്റ്യൂട്ട് താഴ്ത്തിയില്ലേയെന്നായിരുന്നു മറുപടി. 150 രൂപയ്ക്ക് കേന്ദ്രത്തിനും 400 രൂപയ്ക്ക് സംസ്ഥാനത്തിനും എന്ന വ്യത്യാസം വരരുതെന്നാണ് നമ്മുടെ ആവശ്യം. സംസ്ഥാനത്ത് കൊവിഡ് പരിശോധനാനിരക്ക് കുറയ്ക്കുന്നതിന് ആരോഗ്യവകുപ്പ് നടപടിയെടുത്തുവരികയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |