കാസർകോട്: ആഴ്ചകൾക്കിടയിൽ പലതവണ പേന മാറ്റുന്നവരാണ് പുതിയ തലമുറ. ഈ ചോദ്യം 36 വർഷത്തെ അദ്ധ്യാപനജീവിതം അവസാനിപ്പിച്ച് നാലിലാംകണ്ടം ജി.യു.പി.സ്കൂളിൽ നിന്ന് പടിയിറങ്ങിയ എം.വി.വിജയനോട് ചോദിച്ചാൽ കുഴയും. കഴിഞ്ഞ 29 വർഷമായി ഒരെയൊരു മഷിപ്പേനയാണ് മാഷിന്റെ എഴുത്തിന് കൂട്ട്.
പെൻഷൻ പറ്റിയ ദിവസം ഈ അദ്ധ്യാപകൻ ഫയലുകളിൽ അവസാനമായി ഒപ്പിട്ടതും ഇതെ മഷിപ്പേന കൊണ്ടുതന്നെ. പി.എസ്.സി നിയമനം ലഭിച്ചപ്പോഴാണ് ഈ മഷിപ്പേന വിജയനെ തേടിയെത്തുന്നത്. ഇദ്ദേഹത്തിന്റേത് വടിവൊത്ത കൈയക്ഷരമാണ്. അതുകൊണ്ട് തന്നെ മിക്ക സ്‌കൂൾ പരിപാടികളിലും വിജയികൾക്കുള്ള സർട്ടിഫിക്കറ്റിൽ എഴുതാനുള്ള ചുമതല ലഭിക്കും..
1992 ൽ ശാസ്ത്ര സാഹിത്യ പരിഷത്ത് നടത്തിയ വിദ്യാർത്ഥികൾക്കായുള്ള ക്വിസ് പരിപാടിയിൽ സർട്ടിഫിക്കറ്റിൽ എഴുതാൻ മഷിപ്പേന വേണ്ടിവന്നപ്പോഴാണ് കാസർകോട് ടൗണിലെ ഒരു കടയിൽ നിന്നും 150 രൂപ നൽകി ഒന്ന് തരപ്പെടുത്തിയത്. ഈ പേനയെ പിന്നീട് മാഷ് പിരിഞ്ഞിട്ടില്ല . ഒരിക്കൽ വീണ് ടോപ്പ് പൊട്ടിയിരുന്നു. പത്തുവർഷം കൂടെയുണ്ടായിരുന്ന പേന കളയാൻ മനസ് അനുവദിച്ചില്ല. നന്നാക്കാൻ കോഴിക്കോടുവരെ അന്വേഷണം നടത്തി തിരിച്ചുവന്നു. ഒടുവിൽ തിരുവനന്തപുരത്തു നിന്ന് ആളെ വരുത്തിയാണ് എബണേറ്റു കൊണ്ടുണ്ടാക്കിയ പേന റിപ്പേയർ ചെയ്തത്. യുവജനോൽസവങ്ങളിൽ വിജയികളാകുന്ന ആയിരക്കണക്കിന് സ്‌കൂൾ വിദ്യാർത്ഥികളുടെ സർട്ടിഫിക്കറ്റുകളിൽ മാഷുടെ കൈയക്ഷരം പതിഞ്ഞിട്ടുണ്ട്. സിനിമാതാരങ്ങളായ കാവ്യാ മാധവൻ, ശ്രീഹരി തുടങ്ങിയവരുടെ സർട്ടിഫിക്കറ്റുകളും ഇവയിൽപെടും.
പത്താംതരം വിദ്യാർത്ഥികളുടെ മാർക്ക് ലിസ്റ്റിലും ഇദ്ദേഹത്തിന്റെ എഴുത്തുണ്ടായിരുന്നു. അതിനായി എല്ലാവർഷവും മേയ് മാസം തിരുവനന്തപുരത്തുപോകും. കമ്പ്യൂട്ടർവത്കരണത്തോടെ മാർക്ക് ലിസ്റ്റിന് മഷിപ്പേന വേണ്ടാതായി. പ്ലാസ്റ്റിക് പേനകൾ ഉപയോഗം കഴിഞ്ഞ് ഭൂമിയിലേക്ക് വലിച്ചെറിയുമ്പോഴുണ്ടാകുന്ന മാലിന്യപ്രശ്നം വലിയ വിപത്തായി ഇദ്ദേഹം ചൂണ്ടിക്കാട്ടുന്നു. പുതിയ തലമുറയോട് പറയുന്നതും മഷിപ്പേന ഉപയോഗിക്കാനാണ്. കണ്ണൂർ ജില്ലയിലെ എരമം സ്വദേശിയാണ് എം.വി.വിജയൻ. പള്ളിക്കര വെൽഫയർ സ്‌കൂൾ അദ്ധ്യാപിക സൗദാമിനിയാണ് ഭാര്യ. ഡോ.മേഘ, മൃദുൽ എന്നിവർ മക്കളും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |