തിരുവനന്തപുരം: സംവരണം 50% കടക്കരുതെന്ന, നേരത്തേയുള്ള വിധി സുപ്രീം കോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് ശരിവച്ചതോടെ സംസ്ഥാനത്ത് മുന്നാക്ക സമുദായങ്ങളിലെ
സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് 10% സംവരണം നടപ്പാക്കൽ പ്രതിസന്ധിയിലായി.
സംവരണപരിധി 50% കടക്കാമെന്നും, ഈ പരിധി നിശ്ചയിച്ച വിധി പുന:പരിശോധിക്കണമെന്നും ആവശ്യപ്പെട്ട് കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ സമർപ്പിച്ച ഹർജികൾ സുപ്രീം കോടതി തള്ളി. ഈ പശ്ചാത്തലത്തിൽ, സർക്കാർ സർവീസിലും വിദ്യാലയ പ്രവേശനത്തിലും 10% മുന്നാക്ക സംവരണം ഏർപ്പെടുത്തി സംസ്ഥാന സർക്കാർ 2020 ജനുവരിയിൽ പുറപ്പെടുവിച്ച ഉത്തരവുകൾക്ക് നിലനിൽപ്പില്ലാതായി.
സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നാക്കം നിൽക്കുന്ന പട്ടിക- പിന്നാക്ക വിഭാഗങ്ങൾക്ക് അധികാര പങ്കാളിത്തവും അവസരങ്ങളും ലഭ്യമാക്കണമെന്ന ഭരണഘടനാ വ്യവസ്ഥകൾക്കു വിധേയമായാണ് 50% സംവരണം ഏർപ്പെടുത്തിയത്. സാമ്പത്തിക മാനദണ്ഡം സംവരണത്തിന്റ അടിസ്ഥാന തത്വങ്ങൾക്ക് എതിരാണെന്ന കോടതി വിധി മറികടക്കാനാണ് മോദി സർക്കാർ 103-ാം ഭരണഘടനാ ഭേദഗതിയിലൂടെ, മുന്നാക്ക വിഭാഗങ്ങൾക്ക് സാമ്പത്തിക സംവരണത്തിന് നിയമം പാസ്സാക്കിയത്.
ഇതു സംബന്ധിച്ച കേന്ദ്ര ഉത്തരവിനു പിന്നാലെ, കേരളം ഉൾപ്പെടെ ഏതാനും സംസ്ഥാന സർക്കാരുകളും ഉത്തരവിറക്കി. അതോടെ, സംവരണം 60 ശതമാനമായി. സംസ്ഥാനത്തെ പി.എസ്.സി നിയമനങ്ങളിലും പ്രൊഫഷണൽ കോഴ്സുകളിൽ ഉൾപ്പെടെ വിദ്യാലയ പ്രവേശനത്തിലും 10% മുന്നാക്കസംവരണം അന്നു മുതൽ പ്രാബല്യത്തിലായി. സാമ്പത്തിക സംവരണത്തിന്റെ സാധുത ചോദ്യം ചെയ്തുള്ള ഹർജികൾ സുപ്രീം കോടതി വിശാല
ഭരണഘടനാ ബെഞ്ചിന്റെ പരിഗണനയ്ക്ക് വിട്ടിരിക്കുകയാണ്. സംവരണ പരിധി 50 ശതമാനം കടക്കരുതെന്ന വിധിയും മുന്നാക്ക സംവരണത്തിനെതിരായ കേസിൽ നിർണായകമാകും.
സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ, സംസ്ഥാനത്തെ മുന്നാക്ക സംവരണ ഉത്തരവനുസരിച്ചുള്ള തുടർ നടപടികൾ ഉടൻ നിറുത്തിവയ്ക്കണം. തമിഴ്നാട്ടിൽ സാമ്പത്തിക സംവരണം മാത്രമല്ല, പിന്നാക്ക സംവരണത്തിലെ ക്രീമിലെയർ വ്യവസ്ഥ പോലും നടപ്പാക്കിയിട്ടില്ല. ദാരിദ്യത്തിന്റെ പേരിൽ ചില പ്രത്യേക സമുദായങ്ങൾക്കു മാത്രമായി സംവരണം നൽകുന്നത് തുല്യനീതിയുടെ ലംഘനമാണ്.
- ഡോ. മോഹൻ ഗോപാൽ (നാഷണൽ ജുഡിഷ്യൽ അക്കാഡമി മുൻ ഡയറക്ടർ, ബംഗളുരു നാഷണൽ ലാ സ്കൂൾ യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസലർ)
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |