തിരൂരങ്ങാടി:പട്ടിണി അനുഭവിക്കുന്നവരോടുള്ള ഐക്യപ്പെടലാണ് തെന്നല കുറ്റിപ്പാല നന്നാർകോട്ട് ബാബുമോന് റംസാൻ വ്രതം. നീണ്ട 20 വർഷക്കാലമായി നോമ്പ് മുടക്കാതെ മുന്നോട്ട് കൊണ്ടുപോവുകയാണ് ജനപ്രതിനിധി കൂടിയായ ബാബുമോൻ.
ദുബൈയിൽ വച്ചാണ് ബാബുമോൻ ആദ്യമായി റംസാൻ നോമ്പെടുക്കുന്നത്. 22-ാം വയസ്സിൽ ജോലിക്കായി ദുബൈയിലെത്തിയതാണ് . ബർദുബൈയിൽ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്ത് വരികയായിരുന്നു. മറ്റു ജില്ലയിൽ നിന്നെത്തിയ മുസ്ലിം സുഹൃത്തുക്കളോടൊപ്പമായിരുന്നു താമസം. ഇവരോടൊപ്പമാണ് നോമ്പെടുക്കാൻ തുടങ്ങിയത്. പിന്നീട് അത് തുടർന്നു. നീണ്ട 17 വർഷത്തെ പ്രവാസി ജീവിതത്തിൽ റംസാൻകാലത്തെ വ്രതം ഒന്നുപോലും മുടക്കിയിട്ടില്ല. നാട്ടിൽ മടങ്ങിയെത്തിയിട്ട് മൂന്ന് വർഷമായി. കഴിഞ്ഞ രണ്ടുവർഷവും റംസാൻ വ്രതമെടുത്തു. ഈ വർഷവും നോമ്പെടുക്കുന്നുണ്ട്. രാവിലെ നാലിന് പ്രഭാത ഭക്ഷണം കഴിക്കും. നോമ്പ് തുറക്കുന്ന സമയം പഴങ്ങളും വെള്ളവുമാണ് ഭക്ഷണം. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ തെന്നല പഞ്ചായത്തിലേക്ക് കോൺഗ്രസ് സീറ്റിൽ മത്സരിച്ചു.നല്ല ഭൂരിപക്ഷത്തിൽ വിജയിച്ച് തെന്നല പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി അദ്ധ്യക്ഷനായി. രാവിലെ വാർഡിലും പഞ്ചായത്തിലും ഇറങ്ങിയാൽ വൈകിട്ട് നോമ്പുതുറയ്ക്കാണ് വീട്ടിലെത്തുക. റംസാൻ കഞ്ഞി ഉണ്ടാക്കാനും ബാബുമോനറിയാം. കൊല്ലം,കണ്ണൂർ ജില്ലക്കാരിൽ നിന്നാണ് പഠിച്ചെടുത്തത്.റംസാൻ കാലത്തെ രാത്രിയിലെ ഭക്ഷണം ഈ കഞ്ഞിയാണ്. ഭാര്യരമ്യയും മക്കളായ ആശിഷ് ബാബു, അനീഷ ബാബുവും അച്ഛന് പിന്തുണ നൽകുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |