എ.വി. തമ്പാൻ എന്ന സംവിധായകന്റെ ഏറ്റവും പുതിയസൃഷ്ടി മീശമാർജാരൻ എന്ന ഷോർട്ട് ഫിലിമാണ്. കഷ്ടിച്ച് അഞ്ചുമിനിട്ട് ദൈർഘ്യമുള്ള ഈ സിനിമ ഫേസ്ബുക്കിലും യൂട്യൂബിലും ശ്രദ്ധിക്കപ്പെട്ടു. സിനിമ ഒരു കഥ പറയാനായി മാത്രം ഉപയോഗിക്കുന്നതും സിനിമ ആ കഥയെ ചൂഴ്ന്നു നിൽക്കുന്ന അന്തരീക്ഷത്തിന്റെ രംഗാലാപനമാകുന്നതും രണ്ടാണ്. രണ്ടാമത്തേതാണ് തമ്പാന്റെ വഴി. കഥ മാത്രമല്ല മീശമാർജാരൻ. ഇതിൽ രാത്രി എന്ന അനുഭവമുണ്ട്. നിശബ്ദത എന്ന പേടിയുണ്ട്. കള്ളനും രാത്രിയും തമ്മിൽ ചേരുമ്പോഴുള്ള സംഘർഷവും ലയവുമുണ്ട്. സംഗീതം ഉപയോഗിക്കാതെ സംഗീതം പുറപ്പെടുവിക്കുന്നു. വീടിനകത്തേക്കു പോകാതെ തന്നെ ആ വീടിനകം ഈ സിനിമയിലുണ്ട്. ഇതിനെയാണ് സംവിധാന പ്രതിഭ എന്നു വിശേഷിപ്പിക്കേണ്ടത്.
മികച്ച ഫിലിംമേക്കറുടെ മുന്നിൽ ഷോർട്ട് ഫിലിം, ലോംഗ് ഫിലിം എന്ന വേർതിരിവൊന്നും സൗന്ദര്യശാസ്ത്രപ്രകാരം ഇല്ല എന്ന് മീശമാർജാരൻ നമ്മെ ഓർമിപ്പിക്കുന്നു. ശീർഷകത്തിലുള്ള ജാരൻ എന്ന അംശം കഥയുടെ സ്വാരസ്യവുമായി എന്തുമാത്രം ഇണങ്ങുന്നു എന്ന് സിനിമ തീരുമ്പോൾ പ്രേക്ഷകർ അറിയുന്നു. ഡോക്യുമെന്ററിയുടെ ആദ്യത്തെ പാഠപുസ്തകം ഇനിയും എഴുതപ്പെട്ടിട്ടില്ല എന്ന് മൗലിക പ്രതിഭയുടെ സ്വാതന്ത്ര്യത്തോടെ വിശ്വസിക്കുന്ന ഒരു ഫിലിംമേക്കറുടെ രചനകളാണ് തമ്പാന്റെ പ്രശസ്തമായ എല്ലാ ഡോക്യുമെന്ററികളും. പരുക്കൻ യാഥാർത്ഥ്യങ്ങളുമായി, പരുഷമായ വിവര പരതയുമായി എന്തുമാത്രം ചേർന്നുനിൽക്കുമ്പോഴും അവയിൽ ഭാവനയുടെ ഒരു ചിത്രശലഭം മിന്നിമാഞ്ഞ് കടന്നുപോകുന്നു. സിനിമയിലെ വരൾച്ച ബാധിത പ്രദേശങ്ങളുടെ പുരോഹിതന്മാർ മാത്രമേ പറയൂ, അതു പാടില്ല എന്ന്. അന്തിമമായി പറഞ്ഞാൽ ഭാവനയും ഒരു ഇൻഫർമേഷനാണ്.
മലയാളികളുടെ കാതലുള്ള ധിക്കാരികളിൽ പ്രമുഖനായ സി. ജെ.തോമസിനെപ്പറ്റി തമ്പാൻ ലഘുചിത്രമെടുത്തു. ഒരു ചട്ടക്കൂടിലും ഒതുങ്ങാത്ത ജീനിയസായ വ്യക്തിയെ എങ്ങനെ ദൃശ്യശ്രാവ്യമാദ്ധ്യമത്തിന്റെ ഫ്രെയിമുകൾക്കകത്ത് പുനഃസൃഷ്ടിക്കാം എന്നതിന്റെ ഒരു മോഡൽ പീസായിരുന്നു, ഈ ഡോക്യുമെന്ററിയും. സി.ജെയെപ്പറ്റി ധാരാളം എഴുതപ്പെട്ടിട്ടുണ്ട് നമ്മുടെ ഭാഷയിൽ.
നീക്കുപോക്കില്ലാത്ത ചിട്ടകൾകൊണ്ട് നിർമ്മിച്ച സെമിനാരിയിലൂടെയും മനസും കുന്തിരിക്കവും ചേർന്ന് പുകയുന്ന പള്ളിവരാന്തകളിലൂടെയും അതെല്ലാം കഴിഞ്ഞ് രാഷ്ട്രീയ കേരളത്തിന്റെ സമരകലുഷിതമായ കവലകളിലൂടെയും മലയാള നാടക വേദി ഒരു പുതുപ്പിറവിക്കായി പേറ്റുനോവനുഭവിക്കുന്ന ഗ്രീൻ റൂമുകളിലൂടെയും കടന്നുപോയ സി.ജെ യുടെ ബാല്യ കൗമാര, യൗവന ദാഹങ്ങൾ ചിത്രീകരിക്കാൻ വ്യാകരണ നിയമപ്രകാരം അരങ്ങേറുന്ന കുറെ സീനുകൾ നിരത്തിവയ്ക്കുകയല്ല സംവിധായകൻ ചെയ്തിരിക്കുന്നത്. തന്റെ ജന്മ വാസനകളുടേതല്ലാത്ത ഒരു ജീവിതം അടിച്ചേൽപ്പിക്കപ്പെടുന്ന ബാല്യത്തിന്റെ വിങ്ങൽ അപ്പാടെ ആവിഷ്്കരിക്കാൻ തമ്പാനു സാധിച്ചിരിക്കുന്നു. പള്ളീലച്ചനാവാൻ പഠിക്കുന്നതിനിടയിൽ ആ രാജ്യം തന്റേതല്ല എന്ന് തിരിച്ചറിഞ്ഞ് സി.ജെ., സഭാവസ്ത്രം ഊരിക്കീറുന്നതും ഗൃഹാതുരമായ ചില നിസാരതകൾ സൂക്ഷിച്ചുവച്ച പഴയ ട്രങ്ക്പെട്ടി തുറന്നുനോക്കി ആഗ്രഹിച്ചതിനൊത്ത് ജീവിക്കാൻ സാധിക്കാതെപോയ ബാല്യത്തെയോർത്ത് വിമ്മുന്നതും പ്രേക്ഷക ഹൃദയത്തെ കടലാക്കുന്ന സീനുകളാണ്.
ടൈമിംഗിൽ മാസ്റ്റർ ചെയ്യാത്തൊരു സംവിധായകന് സിനിമ എന്ന കലാരൂപത്തെ കീഴടക്കാനാവില്ല.
''കെ.ജി.ജോർജ് ദ മാസ്റ്റർ"" എന്ന ലഘുചിത്രം വേറൊരു പാകത്തിലുള്ളതാണ്. അക്ഷരാർത്ഥത്തിൽ തമ്പാന്റെ ഗുരുനാഥൻ കൂടിയായ മലയാളത്തിന്റെ വിസ്മയ ഡയറക്ടറുടെ കലയും ജീവിതവും ആലേഖനം ചെയ്യുന്ന ഈ ഡോക്യുമെന്ററി മൗലികമായ ഉൾക്കാഴ്ചകളുടെ ഒരു മ്യൂസിയം തന്നെയാക്കാൻ തമ്പാന് സാധിച്ചിരിക്കുന്നു. ഗുരുനാഥനോടുള്ള സത്യസന്ധമായ ഭക്തിയും ഒരിക്കൽ അസാമാന്യമായ മികവ് തെളിയിച്ചിട്ടും തനിക്ക് വിട്ടു നിൽക്കേണ്ടിവന്ന ഫീച്ചർ ഫിലിം എന്ന നരേറ്റീവ് ഫോമിന്റെ അടരുകളെക്കുറിച്ചുള്ള സമഗ്രമായ ധാരണയും ജോർജിന്റെ സിനിമയുടെ ഇടവഴികളിലും അകത്തളങ്ങളിലും അനായാസമായി ചുറ്റിത്തിരിയാൻ തമ്പാനെ പ്രാപ്തനാക്കി. ശാരീരികമായി സ്വല്പം അവശതയുള്ള ജോർജിനെയാണ് ഈ ബയോപിക്ക് ഡോക്യുമെന്ററിയിൽ കാണാനാവുക. അത്രയും രോഗാവസ്ഥയിലും തന്റെ കാലം കഴിഞ്ഞു എന്നൊരു തോന്നൽ ജോർജ് ഉളവാക്കാത്തത് തമ്പാൻ അദ്ദേഹത്തെ കൈകാര്യം ചെയ്യുന്ന രീതികൊണ്ടാണ്. പ്രക്ഷുബ്ധമായ കടൽത്തീരത്തു കൊണ്ടിരുത്തി അടുത്ത സിനിമയുടെ ശില്പശാലയിൽ എന്ന വിധവും പച്ചപ്പിന്റെ മാസ്മര പ്രപഞ്ചത്തിലൂടെ നടത്തിച്ച് മറ്റൊരു സിനിമയുടെ ആലോചനയിൽ എന്ന വിധവും അവതരിപ്പിച്ചിരിക്കുന്നു.
പ്രധാനപ്പെട്ട കെ.ജി.ജോർജ് സിനിമകളെയെല്ലാം അപഗ്രഥിച്ചിട്ടുണ്ട്. യവനികയെ സവിസ്തരം തന്നെ പഠിക്കുന്നു. അതിനെല്ലാം പശ്ചാത്തലമായി നിൽക്കുന്ന പരുക്കൻ ഗ്രൗണ്ട് റിയാലിറ്റികൾ നിറഞ്ഞ ആ ജീവിതവും വരച്ചിരിക്കുന്നു. എന്തുകൊണ്ട് ജോർജ് വള്ളുവനാടൻ ബ്രാൻഡ് ഫിലിം മേക്കറായില്ല എന്നതിനുത്തരവും ലഭിക്കുന്നു. ചിത്രം കണ്ടുകഴിയുമ്പോൾ തോന്നും ജോർജിന് ഇങ്ങനെയേ സിനിമയെടുക്കാനാവൂ. അഥവാ ജോർജ് ഇങ്ങനെയേ സിനിമയെടുക്കാവൂ. സിനിമയുടെ വിവിധ ഫോമുകളിൽ നിരന്തരം ജോലി ചെയ്തുകൊണ്ട് പ്രായോഗികമായും സാങ്കേതികമായും സൗന്ദര്യശാസ്ത്രപരമായും തമ്പാൻ നേടിയ വലിയ വഴക്കം തീർച്ചയായും വലിയൊരു സിനിമയ്ക്കായി പ്രയോജനപ്പെടും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |