കോട്ടയം: വിധി രോഗത്തിൽ ചാലിച്ച ജീവിതത്തെ ഇച്ഛാശക്തിയോടെ നേരിട്ട 27 വർഷത്തെ പോരാട്ടത്തെ പിന്നിലാക്കി ലത്തീഷ അൻസാരി ഓർമ്മയിൽ അലിഞ്ഞു. എല്ലുകൾ പൊടിയുന്ന അപൂർവ ജനതിക രോഗവും സ്വാഭാവികമായി ശ്വസിക്കാൻ കഴിയാത്ത പൾമണറി ഹൈപ്പർടെൻഷനും തീരാദുരിതം സൃഷ്ടിച്ചപ്പോഴും സിവിൽ സർവീസ് വരെ എഴുതിയാണ് എരുമേലി പുത്തൻപീടികയിൽ അൻസാരി - ജമീല ദമ്പതികളുടെ മകൾ ലത്തീഷ ഇന്നലെ രാവിലെ പാലായിലെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്.
എല്ലുകൾ പൊടിയുന്ന ഓസിറ്റിജെനിസിസ് ഇംപെർഫക്ട എന്ന രോഗമായിരുന്നു. ശ്വസിക്കാൻ ഓക്സിജൻ സിലിണ്ടർ വേണം. മാതാപിതാക്കളുടെ തോളിലേറിയാണ് യാത്ര. പക്ഷേ പഠിച്ചും കീ ബോർഡ് വായിച്ചും ഗ്ളാസ് പെയിന്റിംഗ് ചെയ്‌തും ലത്തീഷ ഒരുപാട് പേർക്ക് പ്രകാശമായി.
എരുമേലി വാവർ മെമ്മോറിയൽ സ്‌കൂൾ, സെന്റ് തോമസ് ഹയർ സെക്കൻഡറി സ്‌കൂൾ എന്നിവിടങ്ങളിലാണ് വിദ്യാഭ്യാസം പൂർത്തിയാക്കിയത്. എരുമേലി എം.ഇ.എസ് കോളേജിൽ നിന്ന് 80 ശതമാനം മാർക്കോടെ എം.കോം പാസായതിന് ശേഷമാണ് സിവിൽ സർവീസിനായി പരിശ്രമം തുടങ്ങിയത്. രണ്ടുതവണ പരീക്ഷ എഴുതാൻ രോഗം തടസമായി. ആദ്യതവണ ശസ്ത്രക്രിയയ്ക്ക് വിധേയയാകേണ്ടിവന്നു. പിന്നീട് കടുത്ത ശ്വാസംമുട്ടലും. മൂന്നാം തവണ തിരുവനന്തപുരത്ത് പോയി ഓക്‌സിജൻ സിലിണ്ടറുകളുടെ സഹായത്തോടെ പരീക്ഷയെഴുതി.
കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ ആദ്യമായി വോട്ടും രേഖപ്പെടുത്തി. ഈസ്റ്റേൺ ഭൂമിക വനിതാരത്‌നം അവാർഡ്, ഡോയ ബത്രാസ് പോസിറ്റീവ് ഹെൽത്ത് അവാർഡ് തുടങ്ങി നിരവധി പുരസ്കാരങ്ങളും നേടി. ലത്തീഷ ഹാപ്പിനെസ് എന്ന പേരിൽ യൂട്യൂബ് ചാനലുമുണ്ട്. സഹോദരി: ലാമിയ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |