തിരുവനന്തപുരം: ഇരിക്കുന്ന കസേരയുടെ മഹത്വം മുഖ്യമന്ത്രി പിണറായി വിജയൻ ഇടയ്ക്കിടെ മറന്നുപോകുന്നുവെന്ന് മുസ്ലീം ലീഗ് നേതാവ് എംകെ മുനീർ. എന്നും കടകൾ തുറക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ടുള്ള വ്യാപാരികളുടെ പ്രതിഷേധവുമായി ബന്ധപ്പെട്ട മുഖ്യമന്ത്രിയുടെ പരാമർശത്തോട് പ്രതികരിക്കുകയായിരുന്നു മുനീർ.
വ്യാപാരികള്‍ നടത്തുന്ന സമരത്തിന്റെ ഉദ്ദേശ്യം മനസിലാക്കാന്‍ സാധിക്കും. അതിനൊപ്പം നില്‍ക്കുന്നതിനും വിഷമമില്ല. പക്ഷേ മറ്റൊരു രീതിയില്‍ തുടങ്ങിയാല്‍ അതിനെ സാധാരണ ഗതിയില്‍ നേരിടേണ്ട രീതിയില്‍ നേരിടുമെന്നൊക്കെയായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്.
ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് എം കെ മുനീർ രംഗത്തെത്തിയത്. എത്ര കാലം ഇനിയും ഈ പാവങ്ങൾ കിറ്റിന്റെ മുന്നിൽ ആത്മാഭിമാനം പണയം വയ്ക്കണം. കിറ്റിനെ മാത്രം ആശ്രയിച്ച് എത്രകാലം ജീവിക്കാൻ കഴിയുമെന്നും അദ്ദേഹം ചോദിക്കുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം
ഇരിക്കുന്ന കസേരയുടെ മഹത്വം ഇടയ്ക്കിടെ മറന്നുപോകുന്ന മുഖ്യമന്ത്രിയുടെ ഇന്നത്തെ ഭാഷ സിനിമകളിലെ ചില കഥാപാത്രങ്ങളെ ഓർമിപ്പിക്കുന്നു. ജീവിക്കാൻ മാർഗ്ഗം ഇല്ലാത്ത വ്യാപാരികളെ മാത്രമല്ല അവരെ ആശ്രയിച്ചു ജീവിക്കുന്ന പതിനായിരങ്ങളോടാണ് "മറ്റൊരു രീതിയിൽ കളിച്ചാൽ നേരിടും" എന്ന ആക്രോശം.
എത്ര കാലം ഇനിയും ഈ പാവങ്ങൾ കിറ്റിന്റെ മുന്നിൽ ആത്മാഭിമാനം പണയം വയ്ക്കണം. കിറ്റിനെ മാത്രം ആശ്രയിച്ച് എത്രകാലം ജീവിക്കാൻ കഴിയും.
പ്രളയകാലത്ത് അടക്കം മലയാളികൾ എല്ലാ ത്യാഗങ്ങളും സഹിച്ച് ഒരേ മനസ്സോടെ നിന്നപ്പോൾ അവിടെയും കയ്യയച്ച് വാരിത്തന്നവരാണ് നമ്മുടെ വ്യാപാരികൾ. അവരോട് വിരട്ടൽ വേണ്ട.
ഇത് കേരളമാണ്
മനസ്സിലാക്കിയാൽ നന്ന്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |