തിരുവനന്തപുരം: ന്യൂനപക്ഷ വിദ്യാർത്ഥി സ്‌കോളർഷിപ്പ് അനുപാതം മാറ്റി തീരുമാനമെടുത്ത് സംസ്ഥാന സർക്കാർ. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ഈ തീരുമാനം. ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിൽ 2011 ലെ സെൻസസ് അനുസരിച്ച് ഒരു സമുദായത്തിനും ആനുകൂല്യം നഷ്‌ടമാകാത്ത വിധമാകും ഇനി സ്‌കോളർഷിപ്പ് അനുവദിക്കുകയെന്നാണ് വിവരം.
സംസ്ഥാനത്തിൽ ക്രിസ്‌ത്യൻ 18.38 ശതമാനം, മുസ്ളീം 26.56 ശതമാനം, ബുദ്ധർ 0.01, ജൈനർ 0.01 ശതമാനം, സിഖ് 0.01 ശതമാനം എന്നിങ്ങനെയാണിത്. എന്നാൽ നിലവിൽ ആനുകൂല്യങ്ങൾ ലഭിക്കുന്ന വിഭാഗങ്ങൾക്ക് തുകയിലോ എണ്ണത്തിലോ കുറവുണ്ടാകില്ല. സ്കോളർഷിപ്പിനായി 23.51 കോടി രൂപ ആവശ്യം വരുന്നതിനാൽ ബജറ്റ് വിഹിതം കഴിച്ച് 6.2 കോടി രൂപ അധികമായി അനുവദിച്ചു.
80:20 എന്ന നിലയിലുണ്ടായിരുന്ന സർക്കാർ അനുപാതമാണ് ഹൈക്കോടതി റദ്ദാക്കിയത്. 80 ശതമാനം മുസ്ളീങ്ങൾക്കും 20 ശതമാനം ക്രിസ്‌ത്യൻ വിഭാഗങ്ങൾക്കുമാണ് വിതരണം ചെയ്‌തിരുന്നത്. മറ്റ് വിഭാഗങ്ങൾക്ക് ലഭിക്കാത്തത് വിവേചനമായി കണ്ടാണ് കോടതി നടപടിയെടുത്തത്. ഇതോടെയാണ് ഇന്ന് മന്ത്രിസഭ പുതിയ തീരുമാനമെടുത്തിരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |