കാശ്മീരിൽ വിന്യസിച്ചിരിക്കുന്ന അസാം റൈഫിൾസിലെ ഒൻപതുവനിതകളിലെ മലയാളിത്തിളക്കമാണ് ആതിര. ജന്മനാടിന്റെ പേരിനൊപ്പം തന്റെ പേര് കൂടെ കേൾക്കുമ്പോൾ അഭിമാനമേറെയാണ് ആ മിടുക്കിക്ക്. ഓരോ അനുഭവങ്ങളും പുതിയ പാഠമായി സ്വീകരിക്കുന്ന മനോഭാവം നാലുവർഷം നീണ്ട സൈനിക ജീവിതം സമ്മാനിച്ചുകഴിഞ്ഞിരിക്കുന്നു. ഒരുപാട് കാര്യങ്ങൾ പഠിച്ചു, ഇപ്പോഴും പഠിച്ചുകൊണ്ടിരിക്കുകയാണെന്ന് ആതിര സ്വയം വിലയിരുത്തുന്നു. കാശ്മീരിലെ അസാം റൈഫിൾസിലെ ആദ്യമലയാളി വനിത എന്ന് വിശേഷിപ്പിക്കപ്പെടുമ്പോൾ ചെറുതല്ലാത്ത സന്തോഷത്തോടൊപ്പം ജോലിയിലെ പുതിയ പടവുകളിൽ കുതിക്കാൻ ആ ഊർജം പിന്തുണയ്ക്കുമെന്ന പ്രതീക്ഷയും കൂടെയുണ്ട്. കാശ്മീരിലെ ഗന്ധർബാൽ ജില്ലയിലാണിപ്പോൾ മലയാളികൾക്ക് അഭിമാനമായ ആതിര കെ. പിള്ള. ആതിരയുടെ സ്വപ്നസാക്ഷാത്ക്കാരമാണ് സൈന്യത്തിലെ ജോലി. അസാം റൈഫിൾസിൽ സൈനികനായിരുന്നു അച്ഛൻ കേശവപിള്ള. ഒന്നാം ക്ലാസ് വരെ കൊഹിമയിലായിരുന്നു ആതിരയുടെ കുടുംബം. അറിവായ പ്രായം മുതൽ സൈന്യമായിരുന്നു സ്വപ്നം. അതുമാത്രമായിരുന്നു മുന്നിലുള്ള ലക്ഷ്യവും.
''പട്ടാളത്തിലേക്ക് സ്ത്രീകളോ... ഞാൻ ഏറ്റവും കൂടുതൽ കേട്ട ചോദ്യമായിരുന്നു. ഒരുപാട് നെഗറ്റീവ് കമന്റുകളും കേട്ടു. കുറേ നെഗറ്റീവ് കാര്യങ്ങൾ ജീവിതത്തിലേക്കെടുക്കേണ്ടതില്ലല്ലോ. ഒരുപാട് ആലോചിച്ചാണ് ഞാൻ തീരുമാനങ്ങളെടുക്കുന്നത്. ശരി എന്ന എന്റെ ബോദ്ധ്യത്തിലാണത്. എന്റെ ആഗ്രഹത്തിനൊപ്പം നിന്ന വീട്ടുകാരുണ്ട്, മറ്റു കുറച്ചധികം ആളുകളുണ്ട്. അവരോടാണ് കടപ്പാട്.. എനിക്ക് പറയാനുള്ളത് നമുക്കൊരു ലക്ഷ്യം വേണം. അതിനായി കഠിനാദ്ധ്വാനം ചെയ്യണം. കഷ്ടപ്പെടുന്നതിനനുസരിച്ച് ഫലവുമുണ്ടാകും."" ആതിര പറയുന്നു. സ്ത്രീകളുമായുള്ള ആശയവിനിമയം ആണ് പ്രധാനഡ്യൂട്ടി. പട്രോളിംഗ്, ഓപ്പറേഷൻസ് തുടങ്ങിയ സൈന്യത്തിലെ ചുമതലകളെല്ലാം നിർവഹിക്കാനുണ്ട്.
ഉയരത്തിലുള്ള അഭിമാനം
അസാം റൈഫിൾസിൽ സേവനം ചെയ്ത നാലുവർഷം ആതിരയുടെ ജീവിതത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട കാലഘട്ടമായിരുന്നു. അത്രയധികം പുതിയ കാര്യങ്ങൾ പഠിച്ചു. ജീവിതത്തിൽ പരിമിതസാഹചര്യങ്ങളിൽ എങ്ങനെ മുന്നോട്ടു പോകാമെന്നതാണ് അതിൽ ഏറ്റവും പ്രധാനം. ജീവിതത്തിലെ കുറേ കാര്യങ്ങൾ ത്യജിക്കേണ്ടി വരുന്നുണ്ട്. വീട്ടിൽ നിന്നും വിട്ടുനിൽക്കേണ്ടി വന്നപ്പോൾ ഏറെ വിഷമിച്ചിട്ടുണ്ട്. പിന്നെയത് ജീവിതത്തിന്റെ ഭാഗമായി. രാജ്യസേവനത്തിന്റെ ഭാഗമാകുക എന്നത് ജോലി എന്നതിലുപരി അഭിമാനം കൂടിയാണിപ്പോൾ. ഇന്ത്യയുടെ വിവിധഭാഗങ്ങളിൽ നിന്നും വരുന്നവർ കൂടെ പ്രവർത്തിക്കുന്നുണ്ട്. അവരെ കാണുമ്പോൾ ഇത് എല്ലാവർക്കും പറ്റും, നന്നായി മുന്നോട്ട് പോകാൻ കഴിയും എന്ന ആത്മവിശ്വാസമാണ്. യൂണിഫോം കിട്ടുന്നതുവരെയുള്ള കഷ്ടപ്പാടും അതിന്റെ പ്രാധാന്യവും മനസിലാക്കിയത് സൈന്യത്തിലെത്തിയ ശേഷമാണ്. ''ഈയൊരു കരിയർ എന്റെ ജീവിതത്തെ തന്നെ മാറ്റിമറിച്ചു. ഒന്നാമത് ഇന്ത്യയിലെ ഓരോ ജനങ്ങൾക്കും വേണ്ടിയാണ് സൈനികരുടെ ജീവിതം. രാജ്യത്തിന് വേണ്ടി ഒന്നും ചെയ്യാതെ നമ്മൾ ജീവിക്കുന്നതിൽ എന്തെങ്കിലും അർത്ഥമുണ്ടെന്ന് തോന്നുന്നില്ല. ഈ യൂണിഫോം അണിയുമ്പോൾ അതുരാജ്യത്തിനുവേണ്ടിയാണെന്ന ഓർമ്മ പോലും ഒരു ഊർജം പകരും. ജീവിതം സുരക്ഷിതമാണ് എന്ന ബോദ്ധ്യവും ഇവിടെ നിൽക്കുമ്പോഴുണ്ട്."" ആതിര പറയുന്നു.
ഓടിയെത്തുന്ന കാശ്മീർ സ്ത്രീകൾ
അസാം റൈഫിൾസിന്റെ പ്രധാന ചുമതലകളിലൊന്ന് നാട്ടുകാരുമായുള്ള ബന്ധം കാത്തുസൂക്ഷിക്കുന്നതാണ്. സ്ത്രീകളും കുട്ടികളുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനാണ് സൈനികരെ ഏർപ്പാടാക്കിയിരിക്കുന്നത്. ആദ്യമായാണ് അവർ വനിതാ സൈനികരെ കാണുന്നത്. സ്ത്രീകൾക്ക് ആദ്യം വലിയ പേടിയായിരുന്നു. ആതിരയുൾപ്പെടെയുള്ളവരെ കാണുമ്പോൾ പെട്ടെന്ന് ഗേറ്റടച്ച് അകത്തു കയറും. അങ്ങോട്ടുചെന്ന് സംസാരിച്ചാലും അവർ മിണ്ടാറില്ലായിരുന്നു, അത്ര അകലത്തിലായിരുന്നു. ദിവസേനെയെന്നോണം കണ്ടുതുടങ്ങിയപ്പോൾ പതിയെ ചിരിച്ച് തുടങ്ങി. ഇപ്പോൾ നല്ല പരിചയമായതിനുശേഷം അവർ സംസാരിക്കാൻ തുടങ്ങി. സംശയകരമായ സാഹചര്യങ്ങളിൽ ചില സൈനികനടപടികൾ വേണ്ടി വരുമ്പോൾ വീടുകളിൽ പരിശോധനയ്ക്ക് പോയി അവിടെയുള്ള സ്ത്രീകളിൽ നിന്നൊക്കെ വിവരങ്ങൾ ശേഖരിക്കേണ്ടതുണ്ട്. നമ്മളോട് വിശ്വാസമുണ്ടാകുക എന്നത് പ്രധാനപ്പെട്ട കാര്യമാണ്.
അന്നുമുതലേ ലക്ഷ്യം കൂടെയുണ്ട്
അച്ഛനോടൊപ്പം അഞ്ചുവർഷക്കാലം ആതിര കൊഹിമയിലുണ്ടായിരുന്നു. സൈന്യത്തിലെ ജീവിതത്തെ കുറിച്ച് ഏകദേശ ധാരണയുണ്ടായത് അക്കാലത്താണ്. അച്ഛന് ഡ്യൂട്ടിയായിരുന്നു ഏറ്റവും പ്രധാനം. വീട്ടിൽ വരുന്നത് ചുമതലകളെല്ലാം ഭംഗിയായി പൂർത്തിയാക്കിയ ശേഷമായിരുന്നു. അറിവുവച്ച കാലം മുതൽ ആരു ചോദിച്ചാലും പഠിച്ചു വലുതായി പട്ടാളക്കാരിയാകണമെന്ന് ആതിര പറയുമായിരുന്നു. ആ സ്വപ്നം അന്നു മുതലേ മനസിലുണ്ടായിരുന്നു എന്ന് പറയാം. ദൈവാനുഗ്രഹം കൊണ്ട് അങ്ങനെയാകാൻ പറ്റിയതിന്റെ സന്തോഷവുമുണ്ട്. ഒന്നാം ക്ലാസ് വരെ ആതിര കൊഹിമയിലാണ് പഠിച്ചത്. രണ്ടുമുതൽ നാലുവരെ മാങ്കുഴി എൻ.എസ്.എസ് എൽ.പി സ്കൂളിൽ പഠിച്ചു. പത്താം ക്ലാസ് വരെ കട്ടച്ചിറ ക്യാപ്റ്റൻ മെമ്മോറിയൽ സ്കൂളിലാണ് പഠിച്ചത്. താമരക്കുളം വി. വി.എച്ച്.എസ്.എസിലായിരുന്നു പ്ലസ് ടു പഠനം. ബികോം പഠിച്ചത് ചാരുംമൂട് പ്രസിഡൻസി കോളേജിൽ. ജോലിയുടെ റിക്രൂട്ട്മെന്റിനായി ആദ്യം മേഘാലയിലെ ഷില്ലോംഗിലാണ് പോയത്. അവിടെ വച്ചായിരുന്നു ഫിസിക്കലും മെഡിക്കലും. മൂന്നു മാസമാസത്തിനുശേഷം ജോയിനിംഗ് ലെറ്റർ വന്നു. നാഗാലാന്റിൽ വച്ചായിരുന്നു ആദ്യപരിശീലനം. ഒന്നരവർഷത്തോളം അതുനീണ്ടു. പരിശീലനം കടുകട്ടിയായിരുന്നു. അഞ്ചുകിലോമീറ്റർ ഓട്ടം, അതും വലിയ കാരിബാഗും റൈഫിളുമൊക്കെയായി നമ്മൾ ഓടണം. 32 മിനുട്ടിനുള്ളിൽ ആ ദൂരം കവർ ചെയ്യണം. ബി.പി.ടി എന്നാണ് അതിനുപറയുന്നത്. പിന്നെ പി.പി.ടി ഉണ്ട്, പത്ത് പന്ത്രണ്ട് മിനുറ്റിനുള്ളിൽ രണ്ടരക്കിലോമീറ്റർ പൂർത്തിയാക്കണം.
തിരിച്ചു വരാനായിരുന്നില്ല ആ യാത്ര
പരിശീലനത്തിനിടെ അത്യാവശ്യം പണിഷ്മെന്റ് ഒക്കെ കിട്ടിയിട്ടുണ്ട് ആതിരയ്ക്കും സഹപ്രവർത്തകർക്കും. കൂട്ടത്തിൽ ഒരാൾ എന്തെങ്കിലും തെറ്റ് ചെയ്താലും എല്ലാവർക്കുമായാണ് ശിക്ഷ കിട്ടുന്നത്. ആദ്യമൊക്കെ വലിയ സങ്കടമായിരുന്നു. വീട്ടിൽ പോകണമെന്നൊക്കെ തോന്നും. ആഴ്ചയിൽ ഒരു വട്ടം മാത്രമേ വീട്ടിൽ വിളിക്കാൻ അനുമതിയുള്ളൂ. ചില സമയത്തൊക്കെ ആ കാലാവധി ഒരു മാസം നീണ്ടിട്ടുണ്ട്. അമ്മയെ ഫോണിൽ കിട്ടുമ്പോൾ എല്ലാകാര്യങ്ങളും പറയും. കഷ്ടപ്പാട് കേൾക്കുമ്പോൾ നീയിങ്ങ് പോരെ എന്നായിരിക്കും മറുപടി. അപ്പോൾ തന്നെ ആതിര ഉഷാറാകും, മടങ്ങാനല്ലല്ലോ ഇത്രയുമെത്തിയതെന്ന്... അതുകേൾക്കുമ്പോൾ അമ്മയ്ക്ക് ആശ്വാസമാകും. അത്രയും കഠിനാദ്ധ്വാനം നിറഞ്ഞ വെല്ലുവിളികളാണ് ഒരു സൈനികനെ രൂപപ്പെടുത്തുന്നത്. പരിശീലനത്തിൽ ഫയറിംഗ്, സി.ഐ ക്യാമ്പ് എല്ലാമുണ്ട്. കാടിനുള്ളിൽ രണ്ടുമൂന്നാഴ്ച ക്യാമ്പടിച്ച് താമസിക്കുന്നതാണിത്. അഞ്ചുകിലോമീറ്റർ ഓട്ടം, രണ്ടരക്കിലോമീറ്റർ ഓട്ടം, ഡ്രിൽ... പരിശീലനം അങ്ങനെ തുടരും. റോഡ് മാർച്ച് ആദ്യം എട്ടുകിലോമീറ്ററായിരുന്നു, പിന്നെയത് പതിനാറ് കിലോമീറ്ററാക്കി, അവസാനം 32 കിലോമീറ്റർ. റോഡ് മാർച്ചായിരുന്നു ആതിരയ്ക്ക് ഏറ്റവും പ്രയാസം. റൈഫിളുൾപ്പെടെ ഇരുപത് കിലോഗ്രാം ഭാരവും വഹിച്ചായിരുന്നു ആ ദൂരം താണ്ടേണ്ടിയിരുന്നത്. നാഗാലാന്റിൽ പരിശീലനം പൂർത്തിയാക്കി പാസിംഗ് ഔട്ടായതിനുശേഷം 2019 ൽ റിപ്പബ്ളിക്ക് പരേഡിൽ പങ്കെടുത്തു. മണിപ്പൂരിലായിരുന്നു ആദ്യ പോസ്റ്റിംഗ്. രണ്ടരവർഷം അവിടെയായിരുന്നു. പിന്നീടാണ് കാശ്മീരിൽ ഡിപ്ളോയ്മെന്റായത്. പണ്ട് ഒട്ടും ധൈര്യമില്ലായിരുന്ന ഒരാളാണ്. ഒരു മൂലയ്ക്ക് ഒതുങ്ങിക്കൂടുന്ന വ്യക്തി. അച്ഛൻ മരിച്ചതോടെ അമ്മ എന്നെയും അനിയനെയും വളർത്താൻ ഒരുപാട് കഷ്ടപ്പെട്ടു. അമ്മ കഷ്ടപ്പെടുന്നത് കാണാൻ വയ്യായിരുന്നു. സമ്പാദ്യമൊന്നുമുള്ള ആളായിരുന്നില്ല അച്ഛൻ. ജീവിതസാഹചര്യങ്ങളാണ് എന്നെ ധൈര്യവതിയാക്കിയത്. അമ്മ മനസില്ലാ മനസോടെയാണ് സൈന്യത്തിൽ പോകാൻ സമ്മതം തന്നത്. ഈ ജോലിയുടെ കഷ്ടപ്പാട് അമ്മയ്ക്കറിയാമല്ലോ.
അഭിമാനമുണ്ട്, സന്തോഷവും
ഒരു സ്ത്രീയെന്ന നിലയിൽ വലിയ അഭിമാനമാണ് ആതിരയ്ക്ക്. ആദ്യമൊന്നും നാട്ടുകാർക്ക് പോലും പട്ടാളത്തിലാണെന്ന് അറിയില്ലായിരുന്നു. കാശ്മീരിൽ വന്നതോടെയാണ് നാട്ടിൽ അറിഞ്ഞു തുടങ്ങിയത്. രാജ്യത്തിനുവേണ്ടി എന്തെങ്കിലും ചെയ്യാൻ പറ്റുന്നു എന്നതും ആതിരയുടെ അഭിമാനമാണ്. പുരുഷൻമാരേക്കാൾ ഒട്ടും പിന്നിലല്ല എന്ന് തെളിയിക്കാൻ സൈന്യത്തിലെ പരിശീലനത്തിലൂടെ ഈ വനിതകൾക്കും സാധിച്ചു. കാശ്മീരിലെത്തിയപ്പോഴും കഠിനപരിശീലനമായിരുന്നു. ഈരേഴുപതിനാലുലോകവും കാണും എന്ന നിലയിലാണത്. ഇപ്പോൾ അതെല്ലാം ജീവിതത്തിന്റെ ഭാഗമായി. മഞ്ഞുമലകളും ആപ്പിൾത്തോട്ടവും മൾബറിയും ആലിപ്പഴവുമൊക്കെ കാണുന്നതാണ് കാശ്മീരിലെ ആതിരയുടെ സന്തോഷം. കായംകുളം പുള്ളിക്കണക്ക് തെക്കേ മാങ്കുഴിയിലാണ് വീട്. അമ്മ ജയലക്ഷ്മി, അനിയൻ അഭിലാഷ്. ഭർത്താവ് സ്മിതീഷ് വിദേശത്താണ്. സൈന്യത്തിൽ ചേരാൻ ആഗ്രഹിക്കുന്ന പെൺകുട്ടികളോട് പറയാൻ ഒരൊറ്റക്കാര്യമേയുള്ളൂ, നിരന്തരപരിശീലനം. കഠിനാദ്ധ്വാനവും മനസുമുണ്ടെങ്കിൽ നേടാൻ കഴിയാത്തതായി ഒന്നുമില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |