കേരളത്തിലെ നെല്ലിനമാണെങ്കിലും അന്നൂരിയെ മലയാളികൾക്ക് അത്ര പരിചയമുണ്ടാകില്ല. രാവിലെ വിടരുന്ന നെൽക്കതിരുകൾ രാത്രിയോടെ മൂപ്പെത്തിയ നെൽമണികളായി പരിണമിയ്ക്കുന്നുവെന്നതാണ് ഇവയുടെ പ്രത്യേകത. അന്നൂരി എന്ന പേരിന് പിന്നിലുമുണ്ട് കൗതുകം. കതിരിട്ട അന്ന് തന്നെ ഊരിയെടുക്കാനാവുന്നത് കൊണ്ടാണ് ഈ വന്യനെല്ലിനത്തിന് അന്നൂരിയെന്ന പേര് കിട്ടിയത്. ശബരിമല വനങ്ങളിൽ മാത്രം കണ്ട് വരുന്ന അന്നൂരിയെ വയലുകളുടെ നാടായ വയനാട്ടിലെത്തിച്ചിരിയ്ക്കുകയാണ് ബത്തേരിയിലെ പ്രസീത് കുമാർ തയ്യിൽ എന്ന യുവ കർഷകൻ. സുഹൃത്തായ സുരേഷിന്റെ സഹായത്തോടെയാണ് ശബരിമല വനത്തിൽ നിന്നും അന്നൂരിയെ പ്രസീതിന് ലഭിക്കുന്നത്. ഇന്നിപ്പോൾ വീടിന് ചുറ്റും ഇരുപത് ചെടിച്ചട്ടികളിലായി അവ വളർന്നു നിൽപ്പുണ്ട്. അന്നൂരിയെക്കൂടാതെ 125 ഓളം സവിശേഷ നെല്ലിനങ്ങളുടെ സമ്പാദകൻ കൂടിയാണ് ഈ കർഷകൻ.
ഉത്തരേന്ത്യൻ ഗ്രാമങ്ങളിൽ അലഞ്ഞാണ് പല വിത്തുകളും ശേഖരിച്ചത്. അവിടെ നിന്നും നെൽവിത്തുകൾ ശേഖരിക്കുക പലപ്പോഴും ശ്രമകരമായിരുന്നുവെന്നും അദ്ദേഹം പറയുന്നു. നെല്ലിനങ്ങളെ കുറിച്ച് പഠിക്കാനും വളർത്താനും ഇഷ്ടമായതുകൊണ്ടു തന്നെ അവയ്ക്ക് വേണ്ടി എത്ര അലയാനും പ്രസീതിന് മടിയില്ല. പ്രസീതിന്റെ ഈ ഇഷ്ടം അറിയാവുന്നതുകൊണ്ട് സുഹൃത്തുക്കളൊക്കെ അപൂർവയിനം നെൽവിത്തുകളെ കുറിച്ച് പ്രസീതിനെ അറിയിക്കാറുമുണ്ട്. ഏറെ പ്രത്യേകതകളുള്ള നെല്ലിനങ്ങളെല്ലാം അദ്ദേഹത്തിന്റെ പക്കലുണ്ട്. ചൂട് വെള്ളത്തിലോ പാലിലോ കുതിർത്താൽ ചോറായി മാറുന്ന അസമിൽ നിന്നുള്ള ബൊക്ക സൗൾ, എട്ടടി വരെ ഉയരത്തിൽ വളരുന്ന കാട്ടുയാനം, വൃക്ക രോഗികൾക്കായുള്ള കാലാ നമക്, പ്രമേഹത്തെ പ്രതിരോധിയ്ക്കുന്ന സിന്ദൂര മധുശാല, കവുങ്ങിൻ പൂത്താല, അങ്ങനെ നീളുകയാണ് നെല്ലുകളെ ഏറെ സ്നേഹിക്കുന്ന ഈ കർഷകന്റെ പക്കലുള്ള അപൂർവ ഇനങ്ങളുടെ പട്ടിക. അന്നൂരിയിൽ രാവിലെ കതിരുകളോടൊപ്പം വെളുത്ത പൂക്കളുമുണ്ടാവും. മൂന്നോ നാലോ മണിക്കൂറുകൾക്കകം പൂക്കൾ കൊഴിയുകയും, ഉച്ചയോടെ കതിരിനുള്ളിലെ പാലുറച്ച് അരിയാവുകയും ചെയ്യും. രാത്രി ഏഴ് എട്ട് മണിയോടെ നെല്ല് പൂർണമായും മൂപ്പെത്തി താഴേയ്ക്ക് വീഴാൻ തുടങ്ങുന്നു. കാട്ടുകോഴികളുടെ ഇഷ്ടഭക്ഷണമായതുകൊണ്ട് അന്നൂരിയെ കോഴിനെല്ലെന്ന പേരിലും അറിയപ്പെടാറുണ്ട്.
ഗോത്ര ജനത ദൈവീകമായിട്ടാണ് അന്നൂരിയെ കാണുന്നത്. വസൂരിയെ പ്രതിരോധിയ്ക്കാനുള്ള ഏറ്റവും മികച്ച ഔഷധം ഇതാണെന്നും അവർ വിശ്വസിക്കുന്നു. മുളയുടെ ഇലകളോട് സാമ്യം തോന്നുന്ന അന്നൂരിയിലകളിട്ട് തിളപ്പിച്ച വെള്ളം ആവി കൊള്ളിയ്ക്കുകയും ഇലകൾ വിരിച്ച തഴപ്പായയിൽ രോഗിയെ കിടത്തുകയുമാണ് ചെയ്യുക. അന്നൂരി അരി വറുത്തെടുത്ത് മലരിട്ട് തിളപ്പിച്ച വെള്ളം കുടിയ്ക്കാനും കൊടുക്കും. അതോടെ രോഗം പൂർണമാകുമെന്നാണ് ഗോത്രജനത പറയുന്നത്. നെല്ലിനങ്ങളെ കുറിച്ച് ആഴത്തിൽ ബോധമുള്ള പ്രസീതിനെ അന്വേഷിച്ച് പലനാടുകളിൽ നിന്നും ആളുകൾ എത്തുന്നുണ്ട്. വിത്തുകൾക്ക് ആവശ്യക്കാരേറിയതോടെ ഓൺലൈനായും വിതരണം ചെയ്യുന്നുണ്ട്. കർഷകരിലേയ്ക്ക് ഇത്തരം വ്യത്യസ്തമായ വിത്തുകളെത്തിയ്ക്കുന്നത് വഴി നെൽകൃഷിയോടുള്ള അഭിമുഖ്യം സമൂഹത്തിൽ വർദ്ധിപ്പിയ്ക്കുകയാണ് പ്രസീത് കുമാറിന്റെ ലക്ഷ്യം. വയലിൽ വിവിധ നിറങ്ങളുള്ള നെൽച്ചെടികളുപയോഗിച്ചുള്ള "പാഡി ആർട്ട് " തുടങ്ങിയ സങ്കേതങ്ങളും ഇതിനായി അദ്ദേഹം ഉപയോഗപ്പെടുത്തുന്നുണ്ട്. നെൽപ്പാടത്ത് പല രൂപങ്ങളും നിർമ്മിച്ച് അവയ്ക്ക് വേറിട്ട നിറങ്ങൾ നൽകുന്നതാണ് പാഡി ആർട്ട്. അത് കാണാനായി നിരവധി പേരാണ് പ്രസീതിന്റെ പാടശേഖരത്തിലെത്തുന്നത്. പലരും നെൽകൃഷിയിൽ നിന്ന് പിൻവാങ്ങുമ്പോഴാണ് പത്തേക്കറോളം ഭൂമിയിൽ ഈ യുവകർഷകൻ കൃഷിയിറക്കിയിരിക്കുന്നത്. പ്രസീതിന്റെ ഇഷ്ടത്തിന് കൂട്ടായി ഭാര്യ വിശ്വപ്രിയയും മക്കൾ ആകർഷിമയും ആത്മികയുമുണ്ട്.
(പ്രസീത് കുമാറിന്റെ ഫോൺ: 9447316591)
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |