തിരുവനന്തപുരം: തലസ്ഥാന ജില്ലയിലെ തിരഞ്ഞെടുപ്പ് തോൽവി പഠിക്കാൻ നിയോഗിക്കപ്പെട്ട കെ.പി.സി.സി അന്വേഷണസമിതിയുടെ രണ്ടാമത് സിറ്റിംഗിലും പരാതിപ്രളയം.
സംവരണമണ്ഡലങ്ങളായ ആറ്റിങ്ങലും ചിറയിൻകീഴും ഒഴിച്ചുള്ളിടങ്ങളിൽ നിന്നെല്ലാം പരാതികളുണ്ടായി. അരുവിക്കരയിൽ നേതാക്കളെ അകറ്റുന്ന തരത്തിൽ പ്രവർത്തിച്ച് പാർട്ടിയുടെ തോൽവിക്ക് സ്ഥാനാർത്ഥി സ്വയം വഴിയൊരുക്കിയെന്ന വേറിട്ട വിമർശനം ആ മണ്ഡലത്തിൽ നിന്നെത്തിയ ചിലർ ഉയർത്തി. സിറ്റിംഗ് എം.എൽ.എയായിരുന്ന കെ.എസ്. ശബരിനാഥനാണ് അവിടെ മത്സരിച്ചത്. ജില്ലയിൽ നിന്ന് മത്സരിച്ചവരിൽ കെ. മുരളീധരനൊഴിച്ചുള്ളവരെല്ലാം സമിതിക്ക് മുന്നിലെത്തി.
സംഘടനാ ദൗർബല്യവും നേതാക്കളുടെ നിസ്സഹകരണവും മതിയായ പ്രവർത്തന ഏകോപനമില്ലായ്മയും മികവുള്ളവരെ സ്ഥാനാർത്ഥികളാക്കാതിരുന്നതും തിരിച്ചടിയായെന്ന് പരാതികളുയർന്നു. അരുവിക്കരയിൽ സ്ഥാനാർത്ഥിയുടെ ധിക്കാരപരമായ സമീപനം വിനയായെന്ന് ചിലർ ആരോപിച്ചു. 30 വർഷമായി തുടർച്ചയായി ജയിച്ചുവരുന്ന മണ്ഡലം കൈവിട്ടത് അങ്ങനെയാണ്. അവിടെ ഭാരവാഹികളടക്കം പാർട്ടി വിട്ടുപോകുന്നതും അദ്ദേഹത്തിന്റെ സമീപനം മൂലമാണ്. അവിടെ തോറ്റത് പാർട്ടിയല്ല, സ്ഥാനാർത്ഥിയോടുള്ള വ്യക്തിപരമായ അകൽച്ചയാണ് വിനയായതെന്നാണ് വിമർശനം.
തിരുവനന്തപുരം, നെടുമങ്ങാട്, കാട്ടാക്കട, വട്ടിയൂർക്കാവ്, പാറശാല മണ്ഡലങ്ങളിൽ നിന്ന് വ്യാപക പരാതികളുണ്ടായി. മുതിർന്ന നേതാക്കളും ഗ്രൂപ്പുകൾക്കതീതമായി ഭാരവാഹികളുൾപ്പെടെ പ്രാദേശിക നേതാക്കളും വേണ്ടവിധം പ്രചരണത്തിൽ സഹകരിച്ചില്ലെന്ന് പാറശാലയിൽ നിന്ന് ആക്ഷേപമുയർന്നു. അറുപതിലേറെ ബൂത്തുകളിൽ സംഘടനാ സംവിധാനമില്ലായിരുന്നു. സ്ഥാനാർത്ഥി പ്രഖ്യാപനം വൈകിയത് തിരിച്ചടിയായെന്നും ജനങ്ങൾക്ക് മുന്നിൽ യഥോചിതം സ്ഥാനാർത്ഥിയെ അവതരിപ്പിക്കാനായില്ലെന്നും വട്ടിയൂർക്കാവിൽ നിന്ന് ആക്ഷേപമുയർന്നു. ലതിക സുഭാഷിന്റെ തലമുണ്ഡന വിവാദമാണ് വട്ടിയൂർക്കാവിൽ വനിതയെ പരിഗണിക്കുന്നതിലെത്തിച്ചതെങ്കിലും ,ആ നിലയ്ക്കുള്ള പരിഗണന പാർട്ടിയിൽ നിന്ന് ലഭിച്ചില്ലെന്ന് സ്ഥാനാർത്ഥിയായിരുന്ന വീണ നായർ പരാതിപ്പെട്ടു. കാട്ടാക്കടയിൽ മുൻ സ്പീക്കർ കൂടിയായ എൻ. ശക്തൻ പ്രചരണത്തിൽ നിസ്സഹകരിച്ചെന്നായിരുന്നു മറ്റൊരു പരാതി. കെ.എ. ചന്ദ്രൻ,
ടി.വി. ചന്ദ്രമോഹൻ, ടി.എസ്. സലിം എന്നിവരാണ് സമിതിയിൽ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |