മോഹൻലാലും രേവതിയും പ്രധാന വേഷത്തിലെത്തിയ 'വരവേൽപ്പ്' എന്ന ചിത്രം കാണാത്ത മലയാളികൾ കുറവാണ്. ശ്രീനിവാസന്റെ തിരക്കഥയിൽ സത്യൻ അന്തിക്കാട് ഒരുക്കിയ ചിത്രമാണിത്. ഗൾഫിൽ നിന്ന് നാട്ടിലെത്തുന്ന പ്രവാസിയായ മോഹൻലാലിന്റെ മുരളീധരൻ എന്ന നായക കഥാപാത്രം ഉപജീവനത്തിനായി ബസ്സ് വാങ്ങുന്നതും, അത് നടത്തിക്കൊണ്ട് പോകാൻ അയാൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളും നേരിടേണ്ടി വരുന്ന പ്രതിസന്ധികളുമൊക്കെയാണ് ചിത്രത്തിന്റെ പ്രമേയം. കൈതപ്രത്തിന്റെ വരികൾക്ക് ജോൺസൺ മാസ്റ്റർ തയ്യാറാക്കിയ മനോഹരമായ ഗാനങ്ങളാൽ സമ്പന്നമാണ് വരവേൽപ്പ്.
'വെള്ളാരപൂമല മേലേ പൊൻകിണ്ണം നീട്ടി നീട്ടി...' എന്ന യേശുദാസ് ആലപിച്ച ഗാനം മലയാള സിനിമയിലെ എവർഗ്രീൻ ഗാനങ്ങളിലൊന്നാണ്. ബസ്സ് വാങ്ങിയ ശേഷം മുരളീധരന്റെ ജീവിതത്തിലെ സന്തോഷങ്ങളാണ് പാട്ടിന്റെ ദൃശ്യം. ബസ്സിൽ നിറയെ ആളുകൾ കയറുന്നതും അവർ ബസ്സിൽ നിൽക്കുന്നതുമൊക്കെ സന്തോഷത്തോടെ നോക്കി കാണുന്ന മുരളീധരനെയും ദൃശ്യത്തിൽ കാണാൻ കഴിയും. എന്നാൽ അതീവ സന്തോഷത്തോടെ മോഹൻലാലിന്റെ പിന്നിൽ നിൽക്കുന്ന മറ്റൊരു യാത്രക്കാരനെയും പാട്ടിൽ കാണാം. അധികമാരും ശ്രദ്ധിക്കാത്ത ആ യാത്രക്കാരൻ മറ്റാരുമല്ല, ജോൺസൻ മാസ്റ്ററാണ്.
വരവേൽപ്പിൽ മാത്രമല്ല. പത്മരാജന്റെ തിരക്കഥയിൽ ഭരതൻ സംവിധാനം ചെയ്ത 'ഒഴിവുകാലം' എന്ന ചിത്രത്തിലെ ഗാനരംഗത്തും ജോൺസൻ മാസ്റ്ററിനെ കാണാൻ കഴിയും. 'സായന്തനം നിഴൽ വീശിയില്ല ശ്രാവണ പൂക്കളുറങ്ങിയില്ല...' എന്ന യേശുദാസും ജാനകിയും ചേർന്ന് പാടിയ പാട്ടിലും ജോൺസൻ മാഷുണ്ട്. ഗാനത്തിന്റെ സംഗീത സംവിധാനം നിർവഹിച്ച ജോൺസൺ മാഷ് തന്നെ ആൾക്കൂട്ടത്തിൽ ഒരാളായി പാട്ട് ആസ്വദിച്ച് നിൽക്കുന്ന രംഗം ഇന്നും മലയാളികളുടെ മനസിലുണ്ട്. ഭരതന്റെ ആരവം എന്ന ചിത്രത്തിൽ പശ്ചാത്തലസംഗീതം നിർവ്വഹിച്ചുകൊണ്ടാണ് ജോൺസൺ മാഷ് സംഗീതസംവിധായകനായി തുടക്കം കുറിച്ചത്. സംഗീതം നൽകിയ ആദ്യ ചിത്രം ഇണയെത്തേടി ആണ്. മലയാളികളുടെ മനസിൽ മറക്കാത്ത ഈണമായി പെയ്തിറങ്ങുന്ന സംഗീത വിസ്മയമാണ് ജോൺസൻ മാസ്റ്റർ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |