കാസർകോട്ജില്ലയുടെ ആദ്യത്തെ വനിതാ കളക്ടറായി ചരിത്രം തൊട്ടിരിക്കുകയാണ് മുംബയ് സ്വദേശിയായ ഭണ്ഡാരി സ്വാഗത് രൺവീർ ചന്ദ്. കേരളത്തെ ഒരുപാട് സ്നേഹിക്കുന്ന, മലയാളത്തെയും മലയാള ഭാഷയെയും പ്രണയിക്കുന്ന ഭണ്ഡാരിയുടെ മനസിൽ ജില്ലയ്ക്ക് വേണ്ടി നിരവധി പദ്ധതികളുണ്ട്. ജില്ലയുടെ 24ാമത്തെ കളക്ടറാണ് ഭണ്ഡാരി സ്വാഗത് രൺവീർ ചന്ദ്.
''മലയാളം നന്നായി അറിയാം. കേരളത്തിൽ വന്നത് മുതൽ മലയാളം എഴുതിയും വായിച്ചും പഠിച്ചു. കാസർകോട് ജില്ലയുടെ ആദ്യത്തെ വനിതാ കളക്ടർ ആകാൻ സാധിച്ചതിൽ സന്തോഷമുണ്ട്. ജില്ലയുടെ പൂർണചിത്രം മനസിലുണ്ട്. ഇപ്പോൾ നന്നായി മനസിലാകുന്നുണ്ട് ഈ നാടിനെ. ജില്ലയിൽ ടൂറിസത്തിന് സാദ്ധ്യതയേറെയുണ്ട്. കുറച്ച് പദ്ധതികൾ നോക്കുന്നുണ്ട്. കാസർകോട് സ്ഥലം കൂടുതലുണ്ടെങ്കിലും വ്യവസായം വരുന്നില്ല. അടിസ്ഥാന സൗകര്യങ്ങളുടെ ലഭ്യതക്കുറവാകാം കാരണം. എന്തായാലും നമുക്ക് പരിശ്രമിക്കാം. കർണാടകയുമായി ഏറ്റവും അടുത്തുകിടക്കുന്ന പ്രദേശം എന്ന നിലയിൽ ഏതുകാര്യത്തിനും അയൽസംസ്ഥാനത്തെ ആശ്രയിക്കുന്നവർ ധാരാളമായി ഇവിടെ ഉണ്ടെന്ന് മനസിലാക്കുന്നു. വിദ്യാർത്ഥികൾ, രോഗികൾ, ജോലിക്കാർ, കച്ചവടക്കാർ തുടങ്ങിയവർ ദൈനംദിനം നേരിടുന്ന യാത്രാപ്രശ്നം രൂക്ഷമാണ്. നമുക്ക് ഗുണമുണ്ടാകാൻ കർണാടക സർക്കാരുമായും അവിടെയുള്ള ഉന്നത ഉദ്യോഗസ്ഥരുമായും ബന്ധം പുലർത്താം. കൊവിഡുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഇവിടെ വരുന്നതിന് മുമ്പ് തന്നെ ശ്രദ്ധയിൽപ്പെട്ടിരുന്നു. സർക്കാർ മാനദണ്ഡം അനുസരിച്ചു മുന്നോട്ടുപോകും. കൊവിഡിനെ ചെറുക്കുന്നതിനുള്ള പ്രതിരോധ പ്രവർത്തനങ്ങൾക്കാണ് പ്രഥമ പരിഗണന. കൊവിഡ് പരിശോധന, ഐസോലേഷൻ പ്രവർത്തനങ്ങൾ, സമ്പർക്ക ഉറവിടം കണ്ടെത്തിയുള്ള പ്രതിരോധ പ്രവർത്തനങ്ങൾ, ചികിത്സാസംവിധാനം എന്നീ കാര്യങ്ങളിൽ പ്രത്യേകം ശ്രദ്ധ പതിപ്പിക്കും."" ഭണ്ഡാരി പറഞ്ഞു തുടങ്ങി.
ഭണ്ഡാരി ജനിച്ചതും വളർന്നതും ബൈന്തറിലാണ്. എൻജിനിയറിംഗ് പഠനം പൂർത്തിയാക്കുന്നതിന് മുമ്പ് തന്നെ ഇന്ത്യയിലെ രണ്ടു വൻകിട കമ്പനികളിൽ നിന്ന് വൻ ഓഫറുമായി നിയമന ഉത്തരവുകൾ കൈയിലെത്തിയിട്ടും ഐ.എ.എസ് എന്ന ലക്ഷ്യത്തിലുറച്ചു നിൽക്കുകയായിരുന്നു. ഭർത്താവ് നികുഞ്ജ് ഭഗത് അമേരിക്കയിലായിരുന്നു. നികുിഞ്ജിനൊപ്പം അമേരിക്കയിലെത്തി എം.ബി.എ ചെയ്തു. പഠനം ഒരിക്കലും അവസാനിക്കില്ല എന്ന ചിന്താഗതിക്കാരിയാണ്. വായന ഏറെ പ്രിയപ്പെട്ടതാണ്. ഭണ്ഡാരി മലയാളം വേഗത്തിൽ വായിക്കുമ്പോൾ അത്ഭുതം തോന്നും. 2016 ൽ കോട്ടയം ജില്ലാ കളക്ടറുടെ പദവിയിൽ മൂന്ന് മാസമുണ്ടായിരുന്നു. അന്ന് അഡ്മിനിസ്ട്രേഷൻ കാര്യങ്ങളിൽ കാണിച്ച 'പവർഫുൾ പെർഫോമൻസ്" പ്രശംസിക്കപ്പെട്ടിരുന്നു. പ്രസവാവധിയെ തുടർന്നായിരുന്നു ആ ചുമതലയിൽ നിന്നും മാറേണ്ടി വന്നത്. വ്യവസായ വാണിജ്യ കാര്യാലയത്തിന്റെ ഡയറക്ടർ പദവിയിൽ നിന്നാണ് കാസർകോടിന്റെ ചുമതലയിലേക്ക് നിയുക്തയായത്.
ഔദ്യോഗിക സേവനത്തിന്റെ ഭാഗമായി കേരളത്തിൽ എത്തിയിട്ട് പതിനൊന്നുവർഷമായി. കേരളത്തിലേക്ക് വരുന്നതിന് മുമ്പ് തന്നെ മലയാളം പഠിക്കാൻ ശ്രമിച്ചിരുന്നു. ഭാഷ ആശയവിനിമയത്തിനുള്ള ഒരുപാധി മാത്രമാണെന്ന് കരുതുന്ന ഭണ്ഡാരി മലയാളം നല്ല ഭാഷയും കേരളം നല്ല നാടുമാണെന്ന് പറയും. മലയാളമുൾപ്പെടെ ആറു ഭാഷകൾ അറിയാം. കാസർകോട് ജില്ലയിൽ ഏഴ് ഭാഷകൾ സംസാരിക്കുന്നവർ ഉണ്ടെന്നത് വരുന്നതിന് മുമ്പ് മനസിലാക്കിയിരുന്നു. കളക്ടറാകുന്നതിന് മുമ്പ് തന്നെ കാസർകോടിനെക്കുറിച്ചറിയാം. ഔദ്യോഗിക ജീവിതത്തിന്റെ ഭാഗമായി രണ്ടുതവണ ഇവിടെയെത്തിയിരുന്നു. ജില്ലയുടെ പച്ചപ്പ് അന്നേ മനസ് തൊട്ടിരുന്നു. വൻകിട വ്യവസായ സ്ഥാപനങ്ങളൊന്നും ഇല്ലാത്ത നാല് ജില്ലകളിൽ ഒന്നാണ് കാസർകോട് എന്നും അന്ന് മനസിലാക്കി. കാസർകോട് ജില്ല നേരിടുന്ന ആരോഗ്യമേഖലയിലെയും വ്യവസായ, തൊഴിൽ, വിദ്യാഭ്യാസ രംഗത്തെയും പിന്നോക്കാവസ്ഥയെ കുറിച്ചും ധാരണയുള്ളതിനാൽ അതിൽ ഇടപെടുന്നതിനുള്ള മികച്ച അവസരമായുമാണ് പുതിയ സ്ഥാനലബ്ധിയെ കളക്ടർ കാണുന്നത്.
രണ്ടാം അവസരത്തിൽ 69 ാം റാങ്കോടെയാണ് ഭണ്ഡാരി 2010ൽ ഐ.എ.എസ് നേടിയത്. അമേരിക്കയിലെ മിഷിഗൺ യൂണിവേഴ്സിറ്റി സ്റ്റീഫൻ എം റോസ് സ്കൂൾ ഓഫ് ബിസിനസിൽ നിന്നും ബിസിനസ് അഡ്മിനിസ്ട്രേഷനിൽ മാസ്റ്റർ ബിരുദധാരിയാണ് ഭണ്ഡാരി. ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂനിവേഴ്സിറ്റിയിൽ നിന്ന് പബ്ലിക് പോളിസിയിൽ മാസ്റ്റർ ബിരുദവും മുംബയ് യൂണിവേഴ്സിറ്റിയിൽ നിന്ന് ഇലക്ട്രോണിക്സ് എൻജിനീയറിംഗിൽ ബിരുദവും നേടിയിട്ടുണ്ട്. വ്യവസായ വാണിജ്യ വകുപ്പ് ഡയറക്ടർ, കേരള കോ ഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിംഗ് ഫെഡറേഷൻ ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ, ആസൂത്രണ സാമ്പത്തികകാര്യ വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി, പട്ടിക വർഗ വകുപ്പ് ഡയറക്ടർ, ലോട്ടറി വകുപ്പ് ഡയറക്ടർ, ഫോർട്ട് കൊച്ചി എന്നീ ചുമതലകൾ നിർവ്വഹിച്ചിട്ടുണ്ട്.
പരേതയായ രൺവീർ ചന്ദ് ഭണ്ഡാരിയുടെയും സുഷമ ഭണ്ഡാരിയുടെയും മകളാണ്. തിരുവനന്തപുരം ശ്രീചിത്തിര തിരുന്നാൾ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസ് ആന്റ് ടെക്നോളജിയിൽ ന്യൂറൽ എൻജിനിയറായ നികുഞ്ജ് ഭഗത് ആണ് ഭർത്താവ്. വിഹാർ, മിറൾ എന്നിവർ മക്കളാണ്. സ്വാഗത് എന്നാണ് യഥാർത്ഥ പേര്. ഭണ്ഡാരി 'ടൈറ്റിൽ" ആണ്. മഹാരാഷ്ട്രയിൽ 'ടൈറ്റിൽ" പേരിന്റെ ആദ്യമാണ് ചേർക്കുന്നത്. രൺവീർ ചന്ദ് അച്ഛന്റെ പേരാണ്. മൂന്നും കൂടി ചേർന്നപ്പോൾ ഭണ്ഡാരി സ്വാഗത് രൺവീർ ചന്ദ് എന്ന നീളമുള്ള പേരായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |