ന്യൂഡൽഹി: ഒളിമ്പിക്സ് അമ്പെയ്ത്തിൽ ഇന്ത്യൻ പ്രകടനം നിരാശാജനകമായിരുന്നു. എങ്കിലും താരതമ്യേന മികച്ച പ്രകടനം കാഴ്ചവച്ച താരമായിരുന്നു പ്രവീൺ യാദവ്. വ്യക്തിഗത യോഗ്യതാ മത്സരങ്ങളിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടിയ ഇന്ത്യക്കാരൻ എന്നതിനാൽ തന്നെ മിക്സഡ് ഡബിൾസ് ഇവന്റിൽ ഇന്ത്യയ്ക്കു വേണ്ടി മത്സരിക്കുന്നതിന് ദീപികാ കുമാരിയോടൊപ്പം അധികൃതർ തിരഞ്ഞെടുത്ത താരം കൂടിയായിരുന്നു പ്രവീൺ യാദവ്.
എന്നാൽ രാജ്യത്ത് തിരിച്ചെത്തിയ പ്രവീണിനെ കാത്തിരുന്നത് പേടിച്ച് വിറച്ച് തങ്ങളുടെ മകൻ വരുന്നതും കാത്തിരിക്കുന്ന മാതാപിതാക്കളുടെ ഫോൺ വിളിയായിരുന്നു. ഒളിമ്പ്യനായ ശേഷം തനിക്ക് ലഭിച്ച പ്രശസ്തിയിൽ അസൂയപൂണ്ട അയൽക്കാർ തന്റെ മാതാപിതാക്കളെ ഭീഷണിപ്പെടുത്തുകയാണെന്ന് പ്രവീൺ പറഞ്ഞു. തകരം കൊണ്ടുള്ള വീടിന്റെ മേൽക്കൂര മാറ്റാൻ ആരംഭിച്ചതോടെയാണ് അയൽക്കാർ ഭീഷണിയുമായി എത്തിയതെന്നും പ്രവീൺ പറഞ്ഞു.
നേരത്തെ പ്രവീണും കൂലിപണിക്കാരായ മാതാപിതാക്കളും അടങ്ങിയ നാലംഗ കുടുംബം ഒരു ചെറ്റകുടിലിലായിരുന്നു താമസിച്ചിരുന്നത്. അതിനു ശേഷം പ്രവീണിന് സ്പോർട്സിലൂടെ സൈന്യത്തിൽ ജോലി ലഭിച്ചതിനു ശേഷമാണ് അവർ വീട് പുതുക്കിപണിതത്. ടോക്യോയിൽ നിന്ന് ഇന്ത്യയിൽ തിരിച്ചെത്തിയെങ്കിലും താരങ്ങൾക്ക് തങ്ങളുടെ വീടുകളിൽ മടങ്ങിയെത്താൻ ഇതുവരെയായും സാധിച്ചിട്ടില്ല. അടുത്ത മാസം നടക്കുന്ന ലോക ചാമ്പ്യൻഷിപ്പിനുള്ള ഇന്ത്യൻ ക്യാമ്പ് ഹരിയാനയിലെ സോണാപേട്ടിൽ ഉടനെ ആരംഭിക്കുന്നതിനാൽ ടോക്യോയിൽ നിന്നും താരങ്ങൾ നേരിട്ട് ക്യാമ്പിലേക്കാണ് പോകുന്നത്.
തന്റെ മാതാപിതാക്കളുടെ സുരക്ഷിതത്വത്തിൽ തനിക്ക് ആശങ്കയുണ്ടെന്നും ഈ സമയത്ത് അവരുടെ അടുത്ത് നിൽക്കാൻ സാധിക്കാത്തതിൽ മാനസികമായി വിഷമമുണ്ടെന്നും പ്രവീൺ പറഞ്ഞു. സംഭവങ്ങൾ സൈന്യത്തിലെ തന്റെ മേലധികാരികളെ അറിയിച്ചിട്ടുണ്ടെന്നും അവർ വേണ്ട നടപടികൾ സ്വീകരിക്കാമെന്ന് ഉറപ്പു തന്നതായും പ്രവീൺ പറഞ്ഞു. വീട് ഇരിക്കുന്ന സ്ഥലം തങ്ങളുടെ സ്വന്തമാണെന്നും തലമുറകളായി തങ്ങളുടെ കുടുംബം ഇവിടെയാണ് താമസിച്ചിരുന്നതെന്നും അത് തെളിയിക്കുന്നതിനുള്ള എല്ലാ രേഖകളും തങ്ങളുടെ പക്കലുണ്ടെന്നും പ്രവീൺ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |