മലയിൻകീഴ്: മാറനല്ലൂർ മൂലക്കോണത്ത് സുഹൃത്തുക്കളായ രണ്ടുപേരെ തലയ്ക്കടിച്ചുകൊന്നശേഷം പ്രതി പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി. മാറനല്ലൂർ മൂലക്കോണം ഇലംപ്ളാവിള വീട്ടിൽ പരേതനായ ക്രിസ്പിന്റെയും വാസന്തിയുടെയും മകൻ സന്തോഷ് (41), മലവിള തടത്തരികത്ത് വീട്ടിൽ പരേതനായ ഗോപിയുടെ മകൻ സജീഷ് (38) എന്നിവരാണ് കൊല്ലപ്പെട്ടത്. സന്തോഷിന്റെ ബന്ധു ഇലംപ്ലാവിള തോട്ടരികത്ത് വീട്ടിൽ അരുൺ രാജാണ് (30) മാറനല്ലൂർ പൊലീസ് സ്റ്റേഷനിൽ എത്തി കീഴടങ്ങിയത്.
രാവിലെ ആറുമണിക്ക് പ്രതി കീഴടങ്ങിയതിനെ തുടർന്ന് പൊലീസ് സ്ഥലത്ത് എത്തിയശേഷമാണ് കൊലപാതകം നാട്ടുകാർ അറിയുന്നത്. പ്രതി രാത്രി തന്നെ സുഹൃത്തുക്കളെ വിളിച്ച് അറിയിച്ചെങ്കിലും മദ്യലഹരിയിലായിരുന്നതിനാൽ അവരാരും വിശ്വസിച്ചില്ല.
ചപ്പാത്തി എന്നറിയപ്പെടുന്ന സന്തോഷും പക്രു എന്നറിയപ്പെടുന്ന സജീഷും പാറമട തൊഴിലാളികളും ക്രിമിനൽ കേസുകളിലെ പ്രതികളുമാണ്. 2008ലെ പൂവച്ചൽ ജയകുമാർ വധക്കേസിലെ പ്രതികൂടിയാണ് സന്തോഷ്. അരുൺരാജ് ഇലക്ട്രിക്, അലങ്കാര പണികൾ ചെയ്യുന്നയാളും.
സന്തോഷിന്റെ വീട്ടിലാണ് കൊലപാതകം നടന്നത്. സന്തോഷിന്റെ ഭാര്യ മക്കളുമായി അവരുടെ വീട്ടിലേക്ക് പോയിരുന്നതിനാൽ മറ്റാരും ഉണ്ടായിരുന്നില്ല. സജീഷും അരുൺരാജും അവിവാഹിതരാണ്.
അരുൺ രാജിന്റെ വീട്ടിലിരുന്ന് രാത്രി ഒൻപതുവരെ മദ്യപിച്ച മൂവരും അതിനുശേഷം സന്തോഷിന്റെ വീട്ടിലെത്തിയും മദ്യപാനം തുടർന്നു. ഇതിനിടെ പാറമടയിലെ പ്രശ്നത്തെച്ചൊല്ലിയും അരുൺരാജിന്റെ മാതാവിനെ വർഷങ്ങൾക്കു മുമ്പ് സന്തോഷ് മർദ്ദിച്ചതിനെ സംബന്ധിച്ചും സന്തോഷും അരുൺരാജും തമ്മിൽ തർക്കമായി. സന്തോഷ് കത്തിയെടുത്ത് അരുൺരാജിന്റെ കഴുത്തിൽ ചേർത്തുവച്ചു. കത്തി തട്ടിമാറ്റിയ അരുൺരാജ് അടുത്തു കിടന്ന ജാക്കി ലിവർ എടുത്ത് അയാളുടെ തലയ്ക്കടിച്ചു. അരുണിനെ പിടിച്ചുമാറ്റാൻ ശ്രമിച്ചപ്പോഴാണ് സജീഷിന് അടിയേറ്റത്. ഇരുവരും ബോധരഹിതരായി വീണതോടെ അരുൺരാജ് വീട്ടിലേക്ക് പോയി. അരുൺ സുഹൃത്തുക്കളെ അറിയിച്ചെങ്കിലും മദ്യലഹരിയിലായതിനാൽ ആരും വിശ്വസിച്ചില്ല. അമ്മയുടെ കല്ലറയ്ക്ക് മുകളിൽ കയറിയും കല്ലറയിൽ ചുംബിച്ചും അമ്മയെ മർദ്ദിച്ചവനെ കൊന്നു എന്നൊക്കെ വിളിച്ചു പറയുന്നത് ബന്ധുക്കൾ കേട്ടിരുന്നു.
അരുൺരാജ് വീട്ടിലെത്തി തൂങ്ങിമരിക്കാൻ ശ്രമിച്ചതായി സമീപവാസികൾ പറഞ്ഞു. പൊലീസ് ഇത് സ്ഥിരീകരിച്ചിട്ടില്ല. രാവിലെ മദ്യലഹരി മാറിയപ്പോൾ ബൈക്കിൽ മാറനല്ലൂർ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു.
മൃതദേഹങ്ങൾ ഇൻക്വസ്റ്റ് നടത്തി മെഡിക്കൽകോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ലതയാണ് സന്തോഷിന്റെ ഭാര്യ. മക്കൾ: സോണി, സോജ.
റൂറൽ എസ്.പി പി.കെ. മധു, ഡിവൈ.എസ്.പി.മാരായ പ്രശാന്ത് (കാട്ടാക്കട), അനിൽകുമാർ (നെടുമങ്ങാട്), മാറനല്ലൂർ സി.ഐ. രഞ്ജിത്ത്, എസ്.ഐ. അനിൽകുമാർ, വിരലടയാള വിദഗ്ദ്ധർ, നരുവാമൂട് സ്പെഷ്യൽ ബ്രാഞ്ച് എസ്.ഐ അജിത്ത് എന്നിവരും ഡോഗ് സ്ക്വാഡും സ്ഥലത്ത് എത്തി. രണ്ട് പൊലീസ് നായ്ക്കൾ അരുൺരാജിന്റെ വീട് വരെയെത്തി നിലയുറപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |