കൊച്ചി: സംസ്ഥാനത്ത് ഡോക്ടർമാർക്കും ആരോഗ്യ പ്രവർത്തകർക്കും നേരൈ ആക്രമണമുണ്ടായാൽ പൊലീസ് ഉടൻ നടപടിയെടുക്കണമെന്നും, എല്ലാ പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർമാർക്കും ഡി.ജി.പി ഇതിന് നിർദ്ദേശം നൽകണമെന്നും ഹൈക്കോടതി ഉത്തരവിട്ടു.
സ്വകാര്യ ആശുപത്രികളിലെ കൊവിഡ് ചികിത്സാ നിരക്ക് പുന: പരിശോധിക്കണമെന്നാവശ്യപ്പെട്ട് കേരള പ്രൈവറ്റ് ഹോസ്പിറ്റൽസ് അസോസിയേഷൻ നൽകിയ റിവ്യൂ ഹർജിയിലാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, ജസ്റ്റിസ് ഡോ. കൗസർ എടപ്പഗത്ത് എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ നിർദ്ദേശം. ആശുപത്രികൾക്കും ആരോഗ്യ പ്രവർത്തകർക്കുമെതിരായ ആക്രമണങ്ങളിൽ പരാതി നൽകിയാലും പൊലീസ് നടപടിയെടുക്കാൻ വൈകുന്നതായി അസോസിയേഷനും ഐ.എം.എയും ഹർജി പരിഗണിക്കവേ ആരോപിച്ചിരുന്നു. ആശുപത്രികൾക്കും ആരോഗ്യപ്രവർത്തകർക്കും നേരെയുള്ള ആക്രമണങ്ങൾ തടയുന്നതിനുള്ള 2012ലെ ആക്ടിനെക്കുറിച്ച് പൊതുജനങ്ങളെ ബോധവത്കരിക്കണമെന്ന് ഹൈക്കോടതി സർക്കാരിനോടു നിർദ്ദേശിച്ചു. ഈ നിയമപ്രകാരം പ്രതികൾക്കെതിരെ ജാമ്യമില്ലാക്കുറ്റം ചുമത്തി കേസെടുക്കാം. ഇക്കാര്യം വ്യക്തമാക്കി ആശുപത്രി പരിസരങ്ങളിൽ ബോർഡ് സ്ഥാപിക്കണം. പത്ര-ദൃശ്യ മാദ്ധ്യമങ്ങളിലൂടെയും പ്രചരിപ്പിക്കണം .
ആരോഗ്യ പ്രവർത്തകർക്കെതിരായ അക്രമം തടയണമെന്ന് ജില്ലാ പൊലീസ് മേധാവികൾക്ക് നിർദ്ദേശം നൽകിയതായി സർക്കാർ വിശദീകരിച്ചു. വാക്സിനേഷൻ സെന്ററുകളിലും പ്രധാന ആശുപത്രികളിലും പൊലീസ് സാന്നിദ്ധ്യം ഉറപ്പാക്കിയിട്ടുണ്ട്. പൊലീസ് സ്റ്റേഷൻ അടുത്തില്ലാത്ത ആശുപത്രികളിൽ പൊലീസ് എയ്ഡ് പോസ്റ്റ് വേണമെന്ന് ഹർജിക്കാർ ആവശ്യപ്പെട്ടു. ഹർജി രണ്ടാഴ്ച കഴിഞ്ഞ് വീണ്ടും പരിഗണിക്കും.
2012 നുശേഷം
278 കേസുകൾ
₹ 232 കേസിൽ കുറ്റപത്രം നൽകി
₹ 28 കേസിൽ അന്വേഷണം നടക്കുന്നു
₹18 കേസ് കോടതിയിൽ തീർപ്പായി
₹ ആകെ 536 പ്രതികൾ
₹ 441 പേർ അറസ്റ്റിൽ
₹95 പ്രതികൾ ഒളിവിൽ
₹ മലപ്പുറം ജില്ലയിൽ കൂടുതൽ കേസ് (67)
₹കുറവ് ഇടുക്കിയിലും കോട്ടയത്തും (5)
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |