SignIn
Kerala Kaumudi Online
Thursday, 19 September 2024 3.22 AM IST

പഞ്ചാബിൽ വനിതാ മുഖ്യമന്ത്രിയെ കൊണ്ടുവരാൻ കോൺഗ്രസ്, തീരെ താത്‌പര്യമില്ലെന്ന് അംബിക സോണി, അമരീന്ദർ പാർട്ടി വിട്ടേക്കും

Increase Font Size Decrease Font Size Print Page
punjab

ഛണ്ഡീഗഢ്: പഞ്ചാബിലെ പുതിയ കോൺഗ്രസ് മുഖ്യമന്ത്രിയായി അംബിക സോണി എത്തിയേക്കുമെന്ന് റിപ്പോർട്ട്. എന്നാൽ മുഖ്യമന്ത്രിയാക്കാനുളള ഹൈക്കമാന്റിന്റെ തീരുമാനത്തോട് അവർ അനുകൂലമായല്ല പ്രതികരിച്ചതെന്നാണ് പാർട്ടി വൃത്തങ്ങൾ നൽകുന്ന സൂചന. ഈ സമയത്ത് തനിക്ക് മുഖ്യമന്ത്രിയാകാൻ ആഗ്രഹമില്ലെന്നും ഒരു സിക്കുകാരനെ മാത്രമേ പഞ്ചാബിൽ മുഖ്യമന്ത്രിയാക്കാവൂ എന്നും അംബിക സോണി പറഞ്ഞതാണ് റിപ്പോർട്ട്. ഇന്നുചേരുന്ന പാർലമെന്ററി പാർട്ടി യോഗത്തിൽ പുതിയ മുഖ്യമന്ത്രിയുടെ കാര്യത്തിൽ തീരുമാനമുണ്ടായേക്കും. സോണിയ ഗാന്ധി ആരെ തിരഞ്ഞെടുത്താലും അതിനെ ഏകകണ്ഠമായി അംഗീകരിക്കുമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് അജയ് മാക്കൻ വ്യക്തമാക്കി.

രാജ്യത്ത് കോൺഗ്രസിന് ഭരണമുളള ചുരുക്കം സംസ്ഥനങ്ങളിൽ ഒന്നാണ് പഞ്ചാബ്. അടുത്തവർഷം ആദ്യമാണ് സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്. ആം ആദ്‌മി പാർട്ടി അധികാരം പിടിക്കുമെന്നാണ് അഭിപ്രായ സർവേകൾ വ്യക്തമാക്കുന്നത്. ചേരിപ്പോരാണ് സംസ്ഥാനത്തെ കോൺഗ്രസിന്റെ അധോഗതിക്ക് പ്രധാന കാരണം. പഞ്ചാബ് പി.സി.സി അദ്ധ്യക്ഷൻ നവ്ജ്യോത് സിംഗ് സിദ്ദുവും അമരീന്ദർ സിംഗും തമ്മിലുള്ള പോരാണ് ഇപ്പോൾ പൊട്ടിത്തെറിയിലേക്ക് നയിച്ചത്. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പു മുതൽ ഇരുവരും രസത്തിലായിരുന്നില്ല.

ചേരിപ്പോര് രൂക്ഷമായതോടെ നാല് മന്ത്രിമാർ ഉൾപ്പെടെ അൻപത് എം. എൽ. എമാർ കലാപക്കൊടി ഉയർത്തിയതിന് പിന്നാലെ ക്യാപ്റ്റൻ അമരീന്ദർ സിംഗ് മുഖ്യമന്ത്രി സ്ഥാനം രാജിവച്ചത്. മുഖ്യമന്ത്രിയെ മാറ്റുക എന്ന ലക്ഷ്യത്തോടെ ഹൈക്കമാൻഡ് നേരിട്ട് ഇന്നലെ നിയമസഭാകക്ഷിയോഗം വിളിച്ചതോടെ അമരീന്ദർ സിംഗ് ഗവർണർക്ക് രാജി സമർപ്പിക്കുകയായിരുന്നു. വൈകിട്ട് നടന്ന നിയമസഭാകക്ഷിയോഗം പുതിയ നേതാവിനെ തിരഞ്ഞെടുക്കാൻ കോൺഗ്രസ് അദ്ധ്യക്ഷയെ ചുമതലപ്പെടുത്തി.

രാജിക്കു ശേഷം മാദ്ധ്യമങ്ങളെ കണ്ട അമരീന്ദർ, കോൺഗ്രസ് നേതൃത്വം രണ്ട് മാസത്തിനിടെ മൂന്ന് തവണ തന്നെ അപമാനിച്ചെന്നും ഇങ്ങനെ തുടരാനാവില്ലെന്നും പറഞ്ഞു. ഹൈക്കമാൻഡ് രണ്ട് തവണ എം. എൽ. എമാരെ ഡൽഹിക്ക് വിളിച്ചു. ഇപ്പോൾ നിയമസഭാകക്ഷിയോഗവും വിളിച്ചു. ഹൈക്കമാൻഡിന് എന്നിൽ വിശ്വാസമില്ല. വിശ്വാസമുള്ളവരെ അവർ നിയോഗിക്കട്ടെ. രാജിവയ്ക്കുമെന്ന് ഇന്നലെ സോണിയാ ഗാന്ധിയെ അറിയിച്ചിരുന്നു - അദ്ദേഹം പറഞ്ഞു.

മറ്റേതെങ്കിലും പാർട്ടിയിൽ ചേരുമോ എന്ന ചോദ്യത്തിന് കൃത്യമായ മറുപടി നൽകിയില്ല. അഞ്ച് പതിറ്റാണ്ടിലേറെയായി തന്നോടൊപ്പം നിൽക്കുന്നവരുമായി ചർച്ച ചെയ്‌ത് ഭാവി കാര്യങ്ങൾ തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അമരീന്ദറിൽ അവിശ്വാസം രേഖപ്പെടുത്തി 50 എം.എൽ.എമാർ ഹൈക്കമാൻഡിന് കത്തെഴുതിയിരുന്നു. അമരീന്ദർ ഹൈക്കമാൻഡിന്റെ 18 ഇന പരിപാടിയും തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളും നടപ്പാക്കിയില്ലെന്നും ആരോപിച്ച അവർ നിയമസഭാകക്ഷിയോഗം വിളിക്കണമെന്നും അമരിന്ദറിനെ മാറ്റണമെന്നും ആവശ്യപ്പെട്ടിരുന്നു. തുടർന്ന് സോണിയാഗാന്ധി അമരീന്ദറുമായി ചർച്ച നടത്തിയെങ്കിലും ഫലമുണ്ടായില്ല. കലാപം പരിഹരിക്കാൻ മാസങ്ങളായി നടന്ന ചർച്ചകളെല്ലാം പരാജയപ്പെട്ടതോടെയാണ് പാർട്ടി എം. എൽ. എ മാരെ പോലും അൽഭുതപ്പെടുത്തി നിയമസഭാകക്ഷിയോഗം വിളിക്കുന്നതായി 17ന് അർദ്ധരാത്രി ഹൈക്കമാൻഡ് പ്രഖ്യാപിച്ചത്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: NEWS 360, NATIONAL, NATIONAL NEWS, AMBIKA SONI DECLINES PUNJAB CM POST OFFER
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.