കല്യാണി: ഗ്രൂപ്പ് ഡിയിലെ നിർണായകമായ അവസാന മത്സരത്തിൽ ആസാം റൈഫിൾസിനെ രണ്ടിനെതിരെ ഏഴ് ഗോളുകൾക്ക് തകർത്ത് തരിപ്പണമാക്കി നിലവിലെ ചാമ്പ്യൻമാരായ ഗോകുലം കേരള എഫ്.സി ഡ്യൂറന്റ് കപ്പിന്റെ ക്വാർട്ടറിൽ എത്തി. ഗ്രൂപ്പ് ചാമ്പ്യൻമാരായാണ് ഗോകുലത്തിന്റെ ക്വാർട്ടർ പ്രവേശനം.ഇത്തവണ ടീമിലെത്തിയ ചിസം എൽവിസ് ചിക്കത്താറയുടെ തകർപ്പൻ ഹാട്രിക്കാണ് ഗോകുലത്തിന്റെ ഗംഭീര വിജത്തിലെ പ്രധാന ഹൈലൈറ്റ്സ്. , ഗോവൻ താരം ബെനസ്റ്റോൺ രണ്ടും, ഘാന താരം റഹീം ഒസുമാനു, കണ്ണൂരുകാരൻ സൗരവ് എന്നിവർ ഓരോ ഗോൾ വീതവും നേടി.റോജർ സിംഗും സമുജൽ റബയും ആസമിന്റെ ആശ്വാസ ഗോളുകൾ നേടി.
23ന് നടക്കുന്ന ക്വാർട്ടറിൽ മൊഹമ്മദൻസാണ് ഗോകുലത്തിന്റെ എതിരാളികൾ.തുടക്കം മുതലേ ആക്രമിച്ചു കളിച്ച ഗോകുലം, 36-ാം സെക്കൻഡിൽ തന്നെ ലീഡ് നേടി. എൽവിസ് ആയിരിന്നു ഗോൾ നേടിയത്. രണ്ടു മിനിറ്റിനുള്ളിൽ, ബെനസ്റ്റോൺ ആസാം പ്രതിരോധനിരക്കാരെയും ഗോളിയെയും വെട്ടിച്ചു രണ്ടാമത്തെ ഗോൾ നേടി.
റിഷാദിന്റെ നല്ല മുന്നേറ്റത്തിലാണ് മൂന്നാമത്തെ ഗോൾ പിറന്നത്. വലതുപാർശ്വത്തിലൂടെ ആസാം താരങ്ങളെ വെട്ടിച്ചു വന്ന റിഷാദ്, ബോക്സിനു അകത്തായിരുന്ന റഹിമിന് പന്ത് എത്തിച്ചു നൽകുക ആയിരിന്നു. റഹീമിന്റെ ഉഗ്രൻ ഷോട്ട് വലകുലുക്കി.
റോജർ സിംഗിന്റെ ഗോളിലൂടെ ആസാം കളിയിൽ തിരിച്ചു വരുവാൻ ശ്രമിച്ചെങ്കിലും, ബെനസ്റ്റോൺ ഒന്നാം പകുതിയുടെ ഇഞ്ചുറി ടൈമിൽ ഗോകുലത്തിന്റെ നാലാം ഗോളും നേടി.
രണ്ടാം പകുതിയിൽ നാല് മാറ്റങ്ങൾ വരുത്തിയ ഗോകുലം ആക്രമണം തുടർന്നു. രണ്ടാം പകുതിയിൽ എൽവിസിന്റെ രണ്ടും സൗരവിന്റെ ഗോളുമായപ്പോൾ ഗോകുലം ചരിത്രത്തിലെ ഏറ്റവും വലിയ ജയങ്ങളിലൊന്ന് കുറിക്കുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |