പാലാ: മാന്യന്റെ മുഖം മറയാക്കി രാജേഷ് ജോർജ് സംസ്ഥാനത്തൊട്ടാകെ നടത്തിയത് നൂറിലധികം തട്ടിപ്പുകൾ . ഇന്നലെ പാലാ സി.ഐ. കെ.പി. ടോംസണും എസ്. ഐ. എം.ഡി. അഭിലാഷും ചേർന്ന് ചോദ്യം ചെയ്തപ്പോൾ പുറത്തുവന്നത് സംവിധായകനെന്ന വ്യാജേനയും മറ്റു തരത്തിലും നടത്തിയ ഒട്ടേറെ തട്ടിപ്പിന്റെ കഥകളാണ്.
കഴിഞ്ഞ ദിവസം 'സംവിധായകനായി' പാലാ മുരിക്കുംപുഴയിലെ കടയിലെത്തി 14 കാരിയെ കടന്നുപിടിച്ച ഇയാൾ, തന്റെ സിനിമയിലൂടെ നിന്നെ 'മഞ്ജുവാര്യരെപ്പോലെ'യാക്കാമെന്നാണ് തട്ടിവിട്ടത്. പാലായിൽ ഇത് പത്താം തവണയാണ് സ്ഥിരം നമ്പരുകളുമായി എത്തിയതെന്നും രാജേഷ് ജോർജ് വെളിപ്പെടുത്തി. പല പെൺകുട്ടികളും നാണക്കേട് ഭയന്ന് അപമര്യാദ മറച്ചുവെച്ചതോടെ പാലാ സ്ഥിരം തട്ടകമാക്കാൻ ഇയാൾ ഏറെ താൽപ്പര്യപ്പെടുകയായിരുന്നു.വീട്ടുകാരറിഞ്ഞു നടത്തിയ വിവാഹ ജീവിതം ഉപേക്ഷിച്ച് മറ്റൊരു സ്ത്രീയ്ക്ക് ഒപ്പം താമസം തുടങ്ങിയ ഇയാൾ പിന്നീട് തട്ടിപ്പിലേക്ക് കടക്കുകയായിരുന്നു.
രാവിലെ ബൈക്കിൽ വീട്ടിൽ നിന്നിറങ്ങും. സ്ത്രീ ജീവനക്കാർ മാത്രമുള്ള കട കണ്ടു വെയ്ക്കും. പിറ്റേന്ന് ഉടമസ്ഥൻ പറഞ്ഞിട്ടാണെന്ന മട്ടിൽ കടയിൽ ചെന്ന് ഉടമയെ ഫോൺ വിളിക്കുന്നതു പോലെ അഭിനയിക്കും. ' പണം വാങ്ങിക്കോട്ടെ ' എന്ന് ഉടമയോട് ഫോണിൽ ചോദിക്കുന്നതായി നടിച്ച് ജീവനക്കാരോട് പണം ആവശ്യപ്പെടും. കട ഉടമസ്ഥന്റെ പേര് വിളിച്ചാണ് സംസാരമെന്നതിനാൽ മിക്കവരും പണം കൊടുത്തുപോകും. ഇങ്ങനെ അരലക്ഷം രൂപാ വരെ ഉണ്ടാക്കിയ ദിവസമുണ്ടെന്ന് രാജേഷ് ജോർജ് പറയുന്നു.
കടകളിൽ ചെറുപ്പക്കാരായ വനിതാ ജീവനക്കാരുണ്ടെങ്കിൽ ഇയാൾ സമീപിക്കുന്നത് ടെലിഫിലിമിലോ, സിനിമയിലോ അഭിനയിപ്പിക്കാമെന്ന വാഗ്ദാനവുമായാണ്. അൽപ്പമെങ്കിലും താൽപ്പര്യം കാണിക്കുന്നവരെ 'മോള് വളരെ സുന്ദരിയാണ്. അളവു കൂടി ഒന്ന് നോക്കിയാൽ സംഗതി റെഡി' എന്ന് പറഞ്ഞ് അടുത്തുകൂടി 'അളവെടുക്കൽ' തുടങ്ങും. ചിലർ നാണക്കേട് ഭയന്ന് മിണ്ടില്ല. പ്രതികരിക്കുന്നെന്നു കണ്ടാൽ ഉടൻ സ്ഥലം കാലിയാക്കും. ആറു വർഷമായി തുടരുന്ന ഈ 'തൊഴിലുകൾക്കിടെ ' പല തവണ സ്ത്രീകളുടെ കൈക്കരുത്ത് അറിഞ്ഞിട്ടുണ്ടെന്ന് ഇയാൾ സമ്മതിച്ചു. ഇടയ്ക്ക് പൊലീസിന്റെ പിടിയിലാവുകയും സെൻട്രൽ ജയിലിൽ ഉൾപ്പെടെ തടവിൽ കഴിയുകയും ചെയ്തിട്ടുണ്ട്.
പേരും വിലാസവും ഓർമ്മയില്ല!
പാലാ: പേരും വിലാസവും 'ഓർമ്മയില്ല' ! പിടിയിലായ 'സംവിധായകൻ ഇതിന്റെ പേരിൽ 'പൊലീസിനേയും വട്ടംചുറ്റിച്ചു. പിടിയിലായ രാജേഷ് ജോർജിനേയും കൂട്ടി പാലാ എസ്. ഐ. പാലാ ജനറൽ ആശുപത്രിയിൽ മെഡിക്കൽ പരിശോധനയ്ക്ക് എത്തി. അവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന ഒരു ഡോക്ടർ ചോദിച്ചപ്പോൾ 'ബിജു ' എന്നാണിയാൾ പേര് പറഞ്ഞത്. പൊലീസ് ഹാജരാക്കിയ രേഖയിലെ പേര് വച്ച് മെഡിക്കൽ റിപ്പോർട്ട് നൽകാനാവില്ലെന്നും പ്രതി പറഞ്ഞ പേരേ രേഖപ്പെടുത്താനാകൂ എന്നും ഡോക്ടർ നിലപാടെടുത്തു. ഇതോടെ എസ്. ഐ.യും സംഘവും രാജേഷുമായി തിരികെ പാലാ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടു പോയി. സ്റ്റേഷനിൽവച്ച് പൊലീസ് 'ഓർമ്മ തിരികെ കിട്ടാനുള്ള മരുന്ന്' കൊടുത്തതോടെ പ്രതിക്ക് ശരിയായ പേര് ഓർമ്മ വരികയും ആശുപത്രിയിലെത്തിച്ച് മെഡിക്കൽ എടുക്കുകയുമായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |