മറവിയുടെ തീവ്രത ക്രമേണ കൂടുന്നതാണ് അൽഷിമേഴ്സ് രോഗത്തിന്റെ രണ്ടാം ഘട്ടം. അടുത്ത ബന്ധുക്കളുടെ പേര് പോലും മറന്നുപോകുന്ന സാഹചര്യം ഉണ്ടാകും. അർത്ഥവത്തായ സംഭാഷണങ്ങളിൽ ഏർപ്പെടാനും ബുദ്ധിമുട്ട് നേരിടുന്നതിനാൽ അവർ കഴിയുന്നത്ര സ്വന്തം ലോകത്തേയ്‌ക്ക് ഒതുങ്ങിക്കൂടാൻ ശ്രമിക്കുന്നു. ദൈനംദിന കാര്യങ്ങളിൽ വരെ പരസഹായം വേണ്ടി വരുന്നു. കൂടെയുള്ളവരെ സംശയത്തോടെ വീക്ഷിക്കുകയും അവർ തന്നെ അപകടപ്പെടുത്താൻ ശ്രമിക്കുമെന്ന മിഥ്യാബോധം രോഗിയെ ഭരിക്കുകയും ചെയ്യുന്നു. ഇത് രോഗികളെ പരിചരിക്കാൻ ബുദ്ധിമുട്ട് ഉണ്ടാക്കും. അതോടൊപ്പം, ദിശാബോധം നഷ്‌ടമാകും. അവർക്ക് പുറത്ത് തനിയെ യാത്ര ചെയ്യുന്നതിൽ ബുദ്ധിമുട്ടു നേരിടുകയും പലപ്പോഴും വീട്ടിലേക്കുള്ള വഴി തെറ്റി അലഞ്ഞു നടക്കുന്ന അവസ്ഥ ഉണ്ടാകുകയും ചെയുന്നു. മാത്രമല്ല, വ്യക്തിശുചിത്വത്തിലും ശ്രദ്ധ കുറയും. ഈ രണ്ടാം ഘട്ടം എട്ടു മുതൽ പത്തു വർഷം വരെ നീണ്ടു നിൽക്കാം.
മൂന്നാം ഘട്ടത്തിൽ രോഗിയുടെ ഓർമ്മ പൂർണമായും നഷ്‌ടപ്പെടുകയും സ്വന്തം അസ്ഥിത്വം വരെ മറന്നു പോകുകയും ചെയ്യുന്നു. ക്രമേണ ചലനശേഷി നശിക്കുകയും പൂർണ സമയവും കിടക്കയിൽ തന്നെ കഴിയേണ്ടി വരികയും ചെയ്യുന്നു. അതോടൊപ്പം ഭക്ഷണത്തോടുള്ള താൽപര്യം കുറയുകയും പോഷണക്കുറവ് ശരീരഭാരത്തിൽ കുറവും വരുത്തുകയും ചെയ്യുന്നു. ഇത് ശരീരത്തിന്റെ രോഗപ്രതിരോധ ശേഷിയിൽ കുറവ് വരുത്തുകയും അടിക്കടിയുള്ള അണുബാധ മരണത്തിന് കാരണമാകുകയും ചെയ്യുന്നു.
ചികിത്സയില്ല
തീവ്രത കുറയ്‌ക്കാം
പൂർണമായും ഭേദമാക്കാൻ പറ്റുന്ന ഒരു രോഗമല്ല അൽഷിമേഴ്സ്. എന്നാൽ, വളരെ നേരത്തെ തന്നെ രോഗനിർണയം നടത്തിയാൽ രോഗത്തിന്റെ തീവ്രത കുറയ്‌ക്കാൻ കഴിയും. രോഗലക്ഷണങ്ങൾ ശ്രദ്ധിച്ചും ഓർമശേഷി നിർണയിക്കുന്ന ചോദ്യാവലികൾ ഉപയോഗിച്ചുമാണ് പ്രധാനമായും രോഗനിർണയം നടത്തുന്നത്. മറവിരോഗത്തിന് മറ്റു കാരണങ്ങളൊന്നും ഇല്ലെന്ന് ഉറപ്പിക്കുന്നതിന് വേണ്ടിയുള്ള രക്ത പരിശോധനയും തലച്ചോറിന്റെ സി.ടി അല്ലെങ്കിൽ എം.ആർ.ഐ സ്‌കാൻ ചെയ്യേണ്ടതായി വരും. അതുവഴി അൽഷിമേഴ്സ് രോഗം ആണെന്ന് ഉറപ്പു വരുത്തിയാൽ ഓർമ ശക്തി കൂട്ടുന്നതിന് വേണ്ടിയുള്ള മരുന്നുകൾ ഡോക്‌ടറുടെ നിർദേശാനുസരണം കഴിക്കണം. അതോടപ്പം തന്നെ കൃത്യമായ ശരീര വ്യായാമവും പോഷക സമൃദ്ധമായ ആഹാരക്രമവും പാലിക്കേണ്ടത് അത്യാവശ്യമാണ്. കൂടാതെ, മാനസിക സമ്മർദ്ദം കുറയ്‌ക്കുന്നതിന് വേണ്ടിയുള്ള വിനോദങ്ങളായ
പസിൽസ്, ക്രോസ് വേഡ്സ്, ചെസ് തുടങ്ങിയവ ശീലിക്കുന്നതും ഓർമശക്തി കൂട്ടാൻ സഹായിക്കും.
നിത്യേനയുള്ള ഡയറി എഴുത്ത്, ചെറുനോട്ടുകൾ, മൊബൈൽ ഓർമ്മപ്പെടുത്തലുകൾ എന്നിവ ഉപയോഗിക്കാൻ രോഗിയെ പരിശീലിപ്പിക്കണം. ദൈനംദിനജീവിതത്തിൽ ആവശ്യമുള്ള സാധനങ്ങൾ രോഗിയുടെ മുറിയിൽ എളുപ്പത്തിൽ കൈയെത്തുന്ന സ്ഥലത്തു തന്നെ വയ്‌ക്കണം. രോഗിയെ പരിചരിക്കുന്നവർക്ക് രോഗത്തിന്റെ പ്രത്യേകതകളെക്കുറിച്ചും രോഗിയെ എങ്ങനെയെല്ലാം സഹായിക്കണം എന്നതിനെക്കുറിച്ചും വ്യക്തമായ അവബോധം ഉണ്ടായിരിക്കണം.
രോഗിയെ പരിചരിക്കുന്നവർ അടിയ്‌ക്കടി മാറുന്നതും താമസ സ്ഥലം അടിക്കടി മാറ്റുന്നതും രോഗിക്ക് വളരെ ബുദ്ധിമുട്ടുണ്ടാക്കും. അതിനാൽ അവ കഴിയുന്നത്ര ഒഴിവാക്കണം. രോഗിയിലുണ്ടാകുന്ന വിഷാദരോഗം, അണുബാധ എന്നിവ തുടക്കത്തിൽ തന്നെ തിരിച്ചറിയുകയും ചികിത്സ നൽകേണ്ടതുമാണ്.
സാധാരണയായി പ്രായമേറിയവരിലാണ് മറവിരോഗം കാണുന്നതെങ്കിലും ഇപ്പോൾ ചെറുപ്പക്കാരിലും കൂടുതലായി മറവിരോഗം കാണപ്പെടുന്നുണ്ട്. അമിതമായ ജോലിഭാരം, അമിതമായ മാനസിക സമ്മർദ്ദം എന്നിവയാണ് ഇത്തരക്കാരിൽ പലരുടെയും ഓർമക്കുറവിന് കാരണം. വ്യായാമം ശീലിക്കുന്നതും പുകവലി, മദ്യപാനം തുടങ്ങിയ ദുഃശീലങ്ങൾ ഒഴിവാക്കുന്നതും മറവിയെ ചെറുക്കും.
സമൂഹവുമായി ഇടകലർന്നുള്ള ജീവിതം, അർത്ഥവത്തായ സംവാദം എന്നിവ ഓർമശക്തിയെ കൂട്ടാൻ സഹായിക്കും. വളരെ അപൂർവമായി മാത്രമേ അൽഷിമേഴ്സ് രോഗം പാരമ്പര്യമായി ചെറുപ്പക്കാരിലെത്തുന്നുള്ളൂവെന്നത് വലിയൊരു ആശ്വാസമാണ്.
ഡോ. എം.ജെ. സുശാന്ത്
കൺസൾട്ടന്റ് ന്യൂറോളജിസ്റ്റ്
എസ്.യു.ടി ആശുപത്രി
പട്ടം, തിരുവനന്തപുരം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |