3-10 ലക്ഷം സ്പീഡ് ബോട്ടിന്റെ വില
75,000 രഞ്ജുവിന് ബോട്ട് നിർമ്മിക്കാൻ
ആലപ്പുഴ: ആറാം ക്ളാസിൽ പഠിക്കുമ്പോൾ നിർമ്മിച്ചത് ജീപ്പ്, ബോട്ട്, കാർ, ബസ് എന്നിവയുടെ മിനിയേച്ചറുകൾ. ഒൻപതാം ക്ളാസിലെത്തിയപ്പോൾ ഒഴിഞ്ഞ ഓയിൽ വീപ്പകളുപയോഗിച്ച് ചെറുവള്ളങ്ങൾ. പത്താം ക്ളാസിലെത്തിയപ്പോൾ സ്പീഡ് ബോട്ട്. ഇപ്പോൾ പ്ളസ് വൺ പ്രവേശനത്തിന് തയ്യാറെടുക്കുന്ന മങ്കൊമ്പ് ചാരുഗംഗയിൽ രഞ്ജു രതീഷാണ് കുട്ടനാട്ടിലെ ഈ മിടുക്കൻ.
മൂന്നു ലക്ഷം രൂപ മുതൽ 10 ലക്ഷം രൂപ വരെ വിലവരുന്ന വിവിധ മോഡൽ സ്പീഡ് ബോട്ടുകൾ ഇപ്പോൾ കുട്ടനാട്ടിൽ ഉപയോഗത്തിലുണ്ട്. കുട്ടനാടിന്റെ പ്രത്യേക സാഹചര്യത്തിൽ ആശുപത്രി ആവശ്യങ്ങൾക്കുൾപ്പെടെ വേഗത്തിലെത്താൻ സ്പീഡ് ബോട്ട് വേണം. എന്നാൽ, സാധാരണക്കാർക്ക് ഇത് അപ്രാപ്യമാണ്. ഇതിന് പരിഹാരമായാണ് 75,000 രൂപ ചെലവിൽ ഒരു സ്പീഡ് ബോട്ട് രഞ്ജു നിർമ്മിച്ചത്. 6 കുതിര ശക്തിയുള്ള സെക്കൻഡ് ഹാൻഡ് എൻജിനാണ് ഇതിൽ ഉപയോഗിച്ചിട്ടുള്ളത്. ഇരുമ്പ് സ്ക്വയർ പൈപ്പുകൊണ്ട് ചട്ടക്കൂട് ഉണ്ടാക്കി അതിൽ മറൈൻ പ്ലൈവുഡ് അടിച്ച് മുകളിൽ ഫൈബർ ഉറപ്പിച്ചാണ് നിർമ്മാണം. എട്ടു പേർക്ക് സഞ്ചരിക്കാം. ഇപ്പോൾ രഞ്ജുവും നാട്ടുകാരുമാണ് ഇതുപയോഗിക്കുന്നത്. ആവശ്യക്കാരെത്തിയാൽ പുതിയത് നിർമ്മിച്ചു നൽകും. ഒരെണ്ണം നിർമ്മിക്കാൻ നാലുമാസത്തോളമെടുക്കും.
4500 രൂപയ്ക്ക് വള്ളം
ഒഴിഞ്ഞ ഓയിൽ വീപ്പകളുപയോഗിച്ച് നിർമ്മിച്ച ആറ് ചെറുവള്ളങ്ങൾ ഇതുവരെ വില്പന നടത്തി. ഒരെണ്ണത്തിന് 4500 രൂപ മാത്രമാണ് വില. ആലപ്പുഴ, കോട്ടയം എന്നിവിടങ്ങളിൽ നിന്ന് കൂടുതൽ ഓർഡറുകൾ വരുന്നുണ്ടെങ്കിലും പഠനത്തിന് മുൻതൂക്കം നൽകി ഓർഡറിൽ പലതും ഉപേക്ഷിക്കുകയാണ്. ഒരു ചെറുവള്ളം നിർമ്മിക്കാൻ ഒരുമാസം സമയമെടുക്കും. എല്ലാത്തിനും അച്ഛൻ രതീഷിന്റെയും സഹോദരൻ രാഹുലിന്റെയും പിന്തുണയുണ്ട്. വള്ളങ്ങൾ ഉണ്ടാക്കുന്ന വീഡിയോകൾ യുട്യൂബിൽ കണ്ടാണ് നിർമ്മാണവിദ്യ പഠിച്ചത്.
രഞ്ജുവിന്റെ ലക്ഷ്യം
പ്ലസ് വണ്ണിന് സയൻസ് എടുത്ത് പഠിച്ച് മെക്കാനിക്കൽ എൻജിനിയർ ആവുകയാണ് ലക്ഷ്യം. പ്രവാസിയായിരുന്ന അച്ഛൻ രതീഷ് നാട്ടിലെത്തി ഇലക്ട്രീഷ്യനായി ജോലി ചെയ്യുകയാണ്. അമ്മ മഞ്ജു വീട്ടമ്മ. രതീഷിന്റെ തുച്ഛമായ വരുമാനം വീട്ടുചെലവിനും മക്കളുടെ പഠനത്തിനും തികയുന്നില്ല. അച്ഛന് ഒരു കൈത്താങ്ങാവുകയാണ് രഞ്ജുവിന്റെ ലക്ഷ്യം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |